റാന്നി : കോവിഡ്19 വൈറസിന്റെ പശ്‌ചാത്തലത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ എസ്.എസ്.എല്‍.സിക്കും ഹയര്‍ സെക്കന്‍ഡറിക്കും പരീക്ഷ എഴുതാനുള്ള വിദ്യാര്‍ഥികളെ പരീക്ഷാകേന്ദ്രത്തിലെത്തിച്ച് പരീക്ഷയ്‌ക്കു ശേഷം സുരക്ഷിതമായി വീടുകളില്‍ തിരികെയെത്തിക്കുമെന്ന പ്രഖ്യാപനം പാഴായി. കൊറോണ വൈറസ് ബാധ ആദ്യം സ്‌ഥിരീകരിച്ച ഐത്തലയിലെ രണ്ടു വിദ്യാര്‍ഥിനികള്‍ക്കാണ് അധികൃതരുടെ അലംബാവം കൊണ്ടു പരീക്ഷ നഷ്‌ടമാകുമെന്ന അവസ്‌ഥ വന്നത്.
ഒടുവില്‍ വാര്‍ഡ് മെമ്പര്‍ ബോബി ഏബ്രഹാമിന്റെ തക്കസമയത്തുള്ള ഇടപെടലില്‍ കുട്ടികള്‍ക്ക് പരീക്ഷയെഴുതാനായി. ഐത്തലയില്‍ കൊറോണ നിരീക്ഷണത്തിലുള്ള രണ്ടു കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കാണ് പത്താംതരം പരീക്ഷ എഴുതാന്‍ അവസാന നിമിഷം വരെ വിഷമവും പ്രയാസവും അനുഭവിക്കേണ്ടി വന്നത്. ചെറുകുളഞ്ഞി ആശ്രമം ഹൈസ്‌കൂളിലായിരുന്നു ഇവര്‍ക്ക് പരീക്ഷ എഴുതേണ്ടിയിരുന്നത്. ഇവരെ പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കുമെന്നു പറഞ്ഞ അധികൃതരെല്ലാം സമയത്തു കാലുമാറി.
പരീക്ഷയ്‌ക്കായി സ്‌കൂളിലേക്ക് നടന്നോ ഇരുചക്ര വാഹനത്തിലോ പോകരുതെന്നും കാറില്‍ മാത്രമേ പോകാവൂ എന്നും ഉപദേശിച്ച ആരോഗ്യ വകുപ്പുകാരും ഇന്നലെ ഇവിടേക്കു തിരിഞ്ഞു നോക്കിയില്ല. ആരോഗ്യ വകുപ്പ്, പഞ്ചായത്ത്, റവന്യു അധികാരികളെയൊക്കെ പലവട്ടം വീട്ടുകാരും വാര്‍ഡ് മെമ്പര്‍ ബോബി ഏബ്രഹാമും ബന്ധപ്പെട്ടിട്ടും പരീക്ഷാ സമയം എത്തും വരെ ആരും സഹായിച്ചില്ല. ഒടുവില്‍ ബോബി തന്നെ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.
സ്വന്തം മകളെ റാന്നി എസ്.സി. ഹയര്‍ സെക്കന്‍ഡറിയില്‍ പരീക്ഷയ്‌ക്ക് എത്തിക്കേണ്ടിയിരുന്ന ബോബി ആ ദൗത്യം മറ്റൊരാളെ ഏല്‍പ്പിച്ച് മുഖാവരണവും കൈയുറയും മറ്റും ധരിച്ച് വിദ്യാര്‍ഥിനികളെ സ്വന്തം കാറില്‍ ചെറുകുളഞ്ഞി ആശ്രമം ഹൈസ്‌കൂളില്‍ എത്തിക്കുകയായിരുന്നു. അവിടെ ഇവര്‍ക്ക് പ്രഥമാധ്യാപിക കലയുടെ നേതൃത്വത്തില്‍ പ്രത്യേക ക്ലാസ്‌മുറിയും ഒരുക്കി. ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ് സ്‌കൂളില്‍ സഹായത്തിന് എത്തിയിരുന്നു. പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികളെ ഇതേ വാഹനത്തില്‍ അവരുടെ വീടുകളില്‍ എത്തിച്ചതും ബോബി ഏബ്രഹാം തന്നെ ആയിരുന്നു.
from mangalam.com https://ift.tt/2TWdvmd
via IFTTT
No comments:
Post a Comment