ആറ്റിങ്ങൽ: അയൽവാസികളായ വീട്ടമ്മയുടെയും ഗൃഹനാഥന്റെയും ദുരൂഹമരണത്തിൽ വ്യക്തതവരുത്തി പോലീസ്. വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഗൃഹനാഥൻ തന്റെ വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങൽ കടുവയിൽ ശാന്താമന്ദിരത്തിൽ വാടകയ്ക്ക് താമസിക്കുന്ന ബിജുവിന്റെ ഭാര്യ ശാന്തികൃഷ്ണ (36), കടുവയിൽ മണിമന്ദിരത്തിൽ കെ.ഷിനു (സന്തോഷ്കുമാർ-38) എന്നിവരെയാണ് ഞായറാഴ്ച ഉച്ചയോടെ അവരവരുടെ വീടുകളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടത്. മൃതദേഹപരിശോധന നടത്തിയ ഡോക്ടറുടെ മൊഴികൂടി ശേഖരിച്ചശേഷമാണ് മരണകാരണം പോലീസ് സ്ഥിരീകരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയിൽ ഷാൾ കഴുത്തിൽ കുരുങ്ങി കട്ടിലിൽ കിടക്കുന്ന നിലയിൽ ശാന്തികൃഷ്ണയെയും പണിതീരാത്ത വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ ഷിനുവിനെയും കണ്ടെത്തുകയായിരുന്നു. ഇരുവരെയും നാട്ടുകാർ ആശുപത്രികളിലെത്തിച്ചിരുന്നതിനാൽ പോലീസിന് സംഭവസ്ഥലത്തുനിന്ന് കൂടുതൽ തെളിവുകൾ ലഭിച്ചിരുന്നില്ല. ശാന്തികൃഷ്ണയുടെ വീടിനുള്ളിൽനിന്ന് ലഭിച്ച തെളിവുകൾ കൊലപാതകത്തിന്റെ സൂചനകൾ നല്കിയിരുന്നുവെങ്കിലും മൃതദേഹപരിശോധനയ്ക്കുശേഷം ഇക്കാര്യം സ്ഥിരീകരിക്കാമെന്ന നിലപാടിലായിരുന്നു പോലീസ്. ശാന്തികൃഷ്ണയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായാണ് കണ്ടെത്തിയിട്ടുള്ളതെന്ന് എസ്.എച്ച്.ഒ. വി.വി.ദിപിൻ പറഞ്ഞു. മൃതദേഹത്തിന്റെ കഴുത്തിലും കൈയിലും കാലിലും ക്ഷതമേറ്റ പാടുകളുണ്ട്. മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. ഷിനുവിന്റെ മൃതദേഹത്തിലും ക്ഷതങ്ങളുണ്ട്. ഷിനുവും ശാന്തികൃഷ്ണയും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശാന്തികൃഷ്ണയുടെ ഭർത്താവ് ബിജു വിദേശത്താണ്. ഈയിടെ നാട്ടിലെത്തിയ ബിജു ഇരുവരുടെയും ബന്ധം അറിഞ്ഞ് റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ താക്കീത് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. ബിജുകുമാർ തിങ്കളാഴ്ച പുലർച്ചെ നാട്ടിലെത്തിയിരുന്നു. അന്വേഷണം ഉടൻ പൂർത്തിയാക്കി കോടതിക്ക് റിപ്പോർട്ട് കൈമാറുമെന്നും എസ്.എച്ച്.ഒ. അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽകോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ തിങ്കളാഴ്ച രാവിലെ നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറി. ഷിനുവിന്റെ മൃതദേഹം ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടിലെത്തിച്ചു. 2.30-ഓടെ സംസ്കരിച്ചു. ശാന്തികൃഷ്ണയുടെ മൃതദേഹം മൂന്നുമണിയോടെ കുടുംബവീടായ കടുവയിൽ കൃഷ്ണവിലാസത്തിലെത്തിച്ച് സംസ്കരിച്ചു. Content Highlights:mysterious death of neighbours thiruvananthapuram, attaingal
from mathrubhumi.latestnews.rssfeed https://ift.tt/2u7orVr
via
IFTTT
No comments:
Post a Comment