ചൂണ്ടയിൽ കുടുങ്ങിയ നെടുവ മീനുമായി നിസാമുദീൻ കൊല്ലം: ചൂണ്ടയിടാൻ ഇനി ഇരതേടിപ്പോകേണ്ടതില്ല. കൃത്രിമ ഇരകൾ വിപണി കീഴടക്കുന്നു. ചൂണ്ടയിടുന്നത് ഹോബിയാക്കിയവരുടെ പുതിയഹരമാണ് ചൈനയിൽനിന്നുള്ള ഇത്തരം കൃത്രിമ ഇരകൾ. ഭീമൻ മീനുകൾവരെ ഇതിൽ കുടുങ്ങുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. പുത്തൻ ചൂണ്ടകൾക്കൊപ്പം ഇരകളും വിപണിയിൽ വ്യാപകമായിരിക്കുകയാണ്. ഓൺലൈൻ വിപണിയിലും ഇവ സജീവം. ജീവനുള്ള കൊഞ്ചുപോലുള്ള ഇരകളെ കിട്ടും, ചുരുങ്ങിയ വിലയ്ക്ക്. എന്നാൽ വമ്പൻ മീനുകളെ കുരുക്കാൻ ചൂണ്ട സഹിതമുള്ള കൃത്രിമ മീനുകളെയാണ് ഉപയോഗിക്കുന്നത്. ഫിഷിങ് ലൂർ എന്നറിയപ്പെടുന്ന ഇവയ്ക്ക് 150 രൂപമുതൽ 4,000 രൂപവരെയുണ്ട്. ഫിഷിങ് ഷാഡ് ആണ് മറ്റൊരിനം. ഇവ റബ്ബർ കൊണ്ട് നിർമിച്ചവയാണ്. മീനിന്റെ രൂപവും നിറവുമുള്ളവ. ചിലതിന് മീനുകളെ ആകർഷിക്കാനുള്ള കൃത്രിമ മണവും ഉണ്ട്. സദ്കി എന്നറിയപ്പെടുന്ന മാലപോലെ ഇരകളെ കോർത്ത് ഒരേസമയം ഒട്ടേറെ മീനുകളെ പിടിക്കുന്ന രീതിയും വ്യാപകം. പുലിമുട്ടിലും കൊല്ലം ശക്തികുളങ്ങര ഫിഷിങ്ഹാർബറിനപ്പുറം കടലും കായലും സംഗമിക്കുന്നിടത്തും ഇത്തരം ചൂണ്ടയുമായിരിക്കുന്ന ഒരുപാടുപേരെ കാണാം. ചാത്തൻസേവാമഠം, വിളക്കുമാടം ഗ്രൂപ്പ്, ഷോർലൈൻ ടാക്കിൾ... ചൂണ്ടയിടൽ ഹോബിയാക്കിയവരുടെ വാട്സാപ്പ് ഗ്രൂപ്പും അനുദിനം ഉടലെടുക്കുന്നുണ്ട് കൊല്ലത്ത്. ചൂണ്ടയുമായി ഇവർ സഞ്ചരിക്കുന്ന ദൂരമോ? തങ്കശ്ശേരി, നീണ്ടകര, അഴീക്കൽ, പിന്നെ പെരുമാതുറ, തമിഴ്നാട്ടിലേക്ക് കടന്ന് പൂംപുഹാർ, തൂത്തുക്കുടി അങ്ങനെ പോകുന്നു. 750 മുതൽ 60,000 രൂപവരെയുള്ള ഫിഷിങ്റോഡ് അഥവാ ചൂണ്ട ഇവിടെ ലഭ്യമാണ്. അതിനേക്കാൾ കൂടിയതും വിപണിയിലുണ്ട്. ഇതിൽ ചുറ്റിയിടുകയും ആവശ്യാനുസരണം അയച്ചും മുറുക്കിയും ഉപയോഗിക്കുകയും ചെയ്യുന്ന നൂലിന് 300 മീറ്ററിന് 300 രൂപ മുതൽ 6,000-7,000 ഒക്കെയാണ് വില. വില കൂടുന്തോറും ബലം കൂടും. ഇത് കറക്കാൻ ഉപയോഗിക്കുന്ന റീലിന് 1,000 മുതൽ 30,000 വരെയാണ് വില. ഇതെല്ലാംകൂടെ ചേരുമ്പോൾ ചൂണ്ടയിടലിന്റെ മൂലധനം വിചാരിച്ചിടത്തൊന്നും നിൽക്കില്ല. “ചിലപ്പോൾ വലിയ മീൻ വിൽക്കുമ്പോൾ നല്ല വില ലഭിക്കും. പക്ഷേ പണത്തെക്കാൾ ഇതിന്റെ ഹരമാണ് പ്രധാനം”-നിസാമുദീൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/31mlNY5
via
IFTTT
No comments:
Post a Comment