അമ്പലവയൽ: ഗുണനപ്പട്ടിക തെറ്റിച്ചതിന് ആദിവാസി ബാലനെ ഹോസ്റ്റൽ വാച്ച്മാൻ മർദിച്ചു. നെൻമേനി ആനപ്പാറ ട്രൈബൽ ഹോസ്റ്റലിലാണ് സംഭവം. ആനപ്പാറ ജി.എച്ച്.എസ്. സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയായ ചീങ്ങേരി ട്രൈബൽ കോളനിയിലെ മനോജിന്റെയും ബിന്ദുവിന്റെയും മകൻ വിപിനി(9)നാണ് മർദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച ഹോസ്റ്റൽ വാച്ച്മാനായ അനൂപ് നിലംതുടയ്ക്കുന്ന മോപ്പുകൊണ്ട് അടിക്കുകയായിരുന്നെന്ന് കുട്ടി പറഞ്ഞു. സംഭവത്തിനുശേഷം രണ്ടുദിവസം ഹോസ്റ്റലിൽ തങ്ങിയ വിപിൻ ഞായറാഴ്ചയാണ് വീട്ടിൽ വിവരമറിയിച്ചത്. ഞായറാഴ്ച അമ്മ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു. നടക്കാൻ പ്രയാസപ്പെട്ടതോടെ അമ്പലവയൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി. പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലെത്തിയെങ്കിലും വേദന കുറഞ്ഞിട്ടില്ല. മറ്റ് കുട്ടികൾക്കൊപ്പം ഓടിക്കളിച്ചിരുന്ന വിപിനിപ്പോൾ വേച്ചുവേച്ചാണ് നടക്കുന്നത്. വിപിന്റെ അച്ഛൻ മനോജ് നാലുവർഷംമുമ്പ് മരത്തിൽനിന്നുവീണ് അരക്കുതാഴെ തളർന്നുകിടക്കുകയാണ്. അമ്മ കൂലിപ്പണിയെടുത്താണ് കുടുംബം പുലർത്തുന്നത്. മറ്റു മാർഗമില്ലാത്തതിനാലാണ് ഹോസ്റ്റലിൽ നിർത്തിയതെന്നും ഇനിയങ്ങോട്ട് വിടില്ലെന്നും കുട്ടിയുടെ മാതാവ് ബിന്ദു പറഞ്ഞു. കുട്ടിയെ ചികിത്സിച്ച ഡോക്ടർ അറിയിച്ചതിനെത്തുടർന്ന് അമ്പലവയൽ പോലീസ് കുട്ടിയുടെ മൊഴിയെടുത്തു. വിപിനിനെ മാരകായുധംകൊണ്ട് ദേഹോപദ്രവം ഏൽപ്പിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തതായി അമ്പലവയൽ പോലീസ് അറിയിച്ചു. Content Highlights:tribal boy assaulted by watchman
from mathrubhumi.latestnews.rssfeed https://ift.tt/37eG575
via
IFTTT
No comments:
Post a Comment