കണ്ണൂർ: ’എന്തിനാടീ കടലിലെറിഞ്ഞത്... കുഞ്ഞിനെ ഞങ്ങൾക്ക് തന്നുകൂടേ, ഞങ്ങൾ പോറ്റില്ലേ...’ ജനക്കൂട്ടത്തിനിടയിൽനിന്നുയർന്ന സ്ത്രീകളുടെ ശബ്ദത്തിൽ തീരം വല്ലാതെ ക്ഷോഭിച്ചു. കാമുകനൊപ്പം ജീവിക്കാൻ മോഹിച്ച് സ്വന്തം കുഞ്ഞിനെ രാത്രി കടലിലെറിഞ്ഞുകൊന്ന ശരണ്യ(23)യെ തയ്യിൽ കടപ്പുറത്ത് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് അയൽവാസികളും നാട്ടുകാരും രോഷംകൊണ്ട് പൊട്ടിത്തെറിച്ചത്.തയ്യിൽ കൂറുമ്പക്കാവിന് സമീപത്തെ ‘പുനർനിവാസ്’ വീട്ടിലും കടൽത്തീരത്തുമാണ് ശരണ്യയുമായി പോലീസ് തെളിവെടുത്തത്. ഇതറിഞ്ഞ് അയൽക്കാരും നാട്ടുകാരും ശാപവാക്കുകളുമായി ഇവരെ വളഞ്ഞു. ഒന്നരവയസ്സുകാരനായ മകൻ പൊന്നൂസ് എന്നുവിളിക്കുന്ന വിയാനെ കൊന്നതിന്റെ പേരിൽ ചൊവ്വാഴ്ച രാത്രിയാണ് ഇവരെ പോലീസ് അറസ്റ്റുചെയ്തത്.രാവിലെ ഒൻപതോടെ കനത്ത പോലീസ് കാവലിലാണ് ശരണ്യയെ തെളിവെടുപ്പിനെത്തിച്ചത്. കൂക്കിവിളികൾക്കും ശാപവചനങ്ങൾക്കുമിടയിലൂടെ അവരെ തയ്യിലെ വീട്ടിലെത്തിച്ചു. നിർവികാരമായ മുഖഭാവത്തോടെയാണ് ശരണ്യ ഇതിനെയൊക്കെ നേരിട്ടത്. വീട്ടിൽ അച്ഛൻ വത്സരാജ്, അമ്മ റീന, സഹോദരൻ വിഷ്ണു, മറ്റു ബന്ധുക്കൾ, അയൽവാസികൾ എന്നിവരൊക്കെയുണ്ടായിരുന്നു. അകത്തുനിന്ന് അമ്മയുടെ നിലവിളിയുയർന്നു.പോലീസിനൊപ്പം വീടിനുള്ളിൽ കയറിയ ശരണ്യ കുട്ടി കിടന്ന സ്ഥലവും കുട്ടിയെ എടുത്തരീതിയും കാണിച്ചുകൊടുത്തു. അതിനിടെ അടുത്ത ബന്ധുവായ യുവാവ് കൈയേറ്റംചെയ്യാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു. കുട്ടിയുമായി തിങ്കളാഴ്ച പുലർച്ചെ പിൻവാതിൽ തുറന്ന് കടൽത്തീരത്തേക്കുപോയ വഴിയിലൂടെ ശരണ്യ നടന്നു. ആൾക്കൂട്ടവും പിന്നാലെകൂടി. കടൽത്തീർത്ത് കുഞ്ഞിനെ കടലിലെറിഞ്ഞ സ്ഥലം പോലീസിന് കാണിച്ചുകൊടുത്തു. അതിന് കുറച്ചപ്പുറമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ആദ്യം കടലിലിട്ടപ്പോൾ കല്ലിൽ തലതട്ടി കുട്ടി കരഞ്ഞു. വീണ്ടും കുട്ടിയെ എടുത്ത് കുറെക്കൂടി മുന്നോട്ട് കടലിലേക്കെറിയുകയായിരുന്നു. കുട്ടിയെ കടലിൽ കാണാതായതോടെയാണ് വീട്ടിലേക്കുമടങ്ങിയത്. തിരിച്ചുവരുമ്പോൾ ശരണ്യ ഛർദിക്കുകയും ചെയ്തു. ആ സ്ഥലവും പോലീസിന് കാണിച്ചുകൊടുത്തു. തെളിവെടുപ്പ് പൂർത്തിയാക്കി അരമണിക്കൂറിനകം പോലീസ് അവരെ തിരികെ കൊണ്ടുപോയി. ശരണ്യയെ ബുധനാഴ്‌ച കണ്ണൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി(രണ്ട്) 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യംചെയ്യാൻ പോലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയേക്കും.
from mathrubhumi.latestnews.rssfeed https://ift.tt/37DOnpr
via
IFTTT
No comments:
Post a Comment