മുംബൈ: ചൈനയിലെ കൊറോണ വൈറസ് ബാധ ആഗോള സാമ്പത്തികവളർച്ചയെ ഗുരുതരമായി ബാധിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ്. ഇന്ത്യയെ അത്ര കാര്യമായി ഇത് ബാധിക്കാനിടയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഏതാനും മേഖലകൾമാത്രമാണ് ചൈനയെ കാര്യമായി ആശ്രയിക്കുന്നത്. ഈ മേഖലകളിൽ ഉത്പാദനവും വിതരണവും തടസ്സപ്പെട്ടേക്കാം. ഇതിന് ബദൽമാർഗങ്ങൾ കണ്ടെത്താനാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. അതേസമയം, ആഗോളതലത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തെയും(ജി.ഡി.പി.) വ്യാപാരത്തെയും ഇത് ഗുരുതരമായി ബാധിക്കും. ചൈനാവിപണിയുടെ വ്യാപ്തി അത്രയ്ക്കുവലുതാണ്. ചൈനയിൽ കൊറോണ എല്ലാ വ്യാവസയങ്ങളെയും ബാധിച്ചുകഴിഞ്ഞു. ഫാക്ടറികളിലെ അവധി നീട്ടിനൽകിയിരിക്കുകയാണ്. മറ്റു രാജ്യങ്ങളും ഇക്കാര്യത്തിൽ കരുതലെടുക്കേണ്ടതുണ്ട്. 2003-ൽ സാർസ് പടർന്നപ്പോൾ സ്ഥിതി ഇത്ര ഗുരുതരമായിരുന്നില്ല. അന്ന് ചൈനയിലെ സമ്പദ്വ്യവസ്ഥയുടെ വളർച്ചനിരക്ക് ഒരു ശതമാനത്തോളം കുറഞ്ഞിരുന്നു. ലോകത്തിലെ ആറാം സാമ്പത്തികശക്തിയായിരുന്ന ചൈനയ്ക്ക് അന്ന് ലോക ജി.ഡി.പി.യിൽ 4.2 ശതമാനം പങ്കാളിത്തംമാത്രമായിരുന്നു ഉണ്ടായിരുന്നത്. രണ്ടാം വലിയ സാമ്പത്തികശക്തിയായി മാറിയ ചൈനയ്ക്കിപ്പോൾ ലോക ജി.ഡി.പി.യുടെ 16.3 ശതമാനം പങ്കാളിത്തമുണ്ട്. അതുകൊണ്ടുതന്നെ ചൈനയുടെ തളർച്ച ആഗോളവിപണിയെ ഗുരുതരമായി ബാധിക്കും. സാർസിനെക്കാൾ സ്ഥിതി ഗുരുതരമായിരിക്കുമെന്നും ശക്തികാന്തദാസ് പറഞ്ഞു. ഇന്ത്യയിലെ ഫാർമ - ഇലക്ട്രോണിക്സ് മേഖലകൾ അസംസ്കൃതവസ്തുക്കൾക്കായി ചൈനയെ ആണ് ആശ്രയിക്കുന്നത്. ബദൽ സ്രോതസ്സുകൾ കണ്ടെത്താൻ കമ്പനികൾ ശ്രമംനടത്തുന്നുണ്ട്. ഫാർമ മേഖലയിൽ കമ്പനികൾ മൂന്നുമുതൽ നാലുമാസംവരെയുള്ള ഉത്പാദനത്തിനുള്ള വസ്തുക്കൾ ശേഖരിക്കാറുണ്ട്. അതുകൊണ്ടുതന്നെ വലിയ വെല്ലുവിളി ആയിട്ടില്ല. ഇലക്ട്രോണിക്സ് മേഖലയിൽ ബദൽമാർഗങ്ങൾ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽനിന്ന് ഇരുമ്പയിര് വൻതോതിൽ ചൈനയിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. ഈ മേഖലയെയും പ്രശ്നം ബാധിച്ചേക്കും. ഈ സാഹചര്യത്തിൽ ആഭ്യന്തര ഉരുക്കുകമ്പനികൾക്ക് അയിര് നൽകാനായാൽ ഇവിടത്തെ ഉത്പാദനത്തിന്റെ ചെലവുകുറയ്ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനയ്ക്ക് സ്ഥിതി എങ്ങനെ, എപ്പോൾ നിയന്ത്രിക്കാൻ കഴിയുമെന്നത് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. Content Highlights:Coronavirus RBI
from mathrubhumi.latestnews.rssfeed https://ift.tt/2P4JaAo
via
IFTTT
No comments:
Post a Comment