ചേർത്തല: 'കൊള്ളാവുന്ന പഴയ ടയറുകളുണ്ടോടേ...?' അടുത്തിടെ ചേർത്തല നഗരത്തിനടുത്തുള്ള ഒരു ടയർ കടയിലെത്തിയ ഒരു പോലീസുകാരൻ ചോദിച്ചു. ഉപേക്ഷിച്ച ടയറുകളുടെ കൂട്ടത്തിൽനിന്ന് കൊള്ളാവുന്ന നാലെണ്ണം തിരഞ്ഞെടുത്തു. അത് പോലീസ് ജീപ്പിൽ കയറ്റി. ഒരുമാസമായി ഈ ടയറുകളിലാണ് തീരദേശ സ്റ്റേഷനിലെ ജീപ്പ് പായുന്നത്. ഇത് ഒരു പോലീസ് ജീപ്പിൻറെ മാത്രം അവസ്ഥയല്ല. സംസ്ഥാനത്ത് പോലീസിന്റെ 6000-ഓളം വാഹനങ്ങളിൽ നല്ലൊരു ശതമാനത്തിന്റെയും സ്ഥിതി ഇതുതന്നെ. സർക്കാരിൽനിന്ന് പണംകിട്ടാൻ നിയന്ത്രണങ്ങളുള്ളതിനാലാണ് പഴയ ടയറുകളിട്ട് വണ്ടി ഓടിക്കാൻ പോലീസിനെ നിർബന്ധിതമാക്കുന്നത്. സ്റ്റേഷനുകളിൽ എത്തുന്ന ഹതഭാഗ്യരെക്കൊണ്ട് വാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്തിക്കുന്ന 'ചട്ടംവിട്ടുള്ള' നടപടികളും ചിലയിടത്ത് നടക്കുന്നുണ്ട്. നടപടിക്രമം അതിനനുസരിച്ചുപോയാൽ വാഹനങ്ങൾ നന്നാക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതിനാലാണ് ഈ കുറുക്കുവഴി സ്വീകരിക്കുന്നത്. സ്റ്റേഷനുമായി എന്തെങ്കിലും ആവശ്യത്തിന് ബന്ധപ്പെടുന്ന വ്യവസായികളെയും കച്ചവടക്കാരെയുമൊക്കെയാണ് ഇതിനായി പോലീസ് ഇരകളാക്കുന്നത്. ഇൻഷുറൻസ് തേർഡ് പാർട്ടി മാത്രം പോലീസ് വാഹനങ്ങൾക്ക് നിലവിൽ സർക്കാർ എടുത്തുനൽകുന്നത് തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രം. വാഹനത്തിനും അതിലുള്ളവർക്കും ഇൻഷുറൻസ് പരിരക്ഷയില്ലാതെയാണ് തലങ്ങും വിലങ്ങും പായുന്നത്. ഉദ്യോഗസ്ഥരടക്കം പോലീസ് വാഹനങ്ങളിൽ പായുന്നത് ഒരു പരിരക്ഷയുമില്ലാതെയാണ്. പുകപരിശോധനാ സർട്ടിഫിക്കറ്റുകളുള്ളത് വിരലിലെണ്ണാവുന്ന വണ്ടികൾക്ക് മാത്രമാണെന്നതും യാഥാർഥ്യം. അറ്റകുറ്റപ്പണി നടത്താൻ സംവിധാനമുണ്ട് അറ്റകുറ്റപ്പണികൾ ആവശ്യമായ വാഹനങ്ങൾക്ക് ക്രമപ്രകാരം അപേക്ഷ നൽകിയാൽ അത് നടത്താനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. താമസം വരുന്നുണ്ടെങ്കിലും പണികൾ നടത്തുന്നവർക്ക് പണം നൽകുന്നുണ്ട്.- വി.പ്രദീപ്, ഡിവൈ.എസ്.പി., പോലീസ് മോട്ടോർ ട്രാൻസ്പോർട്ട്
from mathrubhumi.latestnews.rssfeed https://ift.tt/2S8NDEl
via
IFTTT
No comments:
Post a Comment