കാസര്‍ഗോഡ്: മിയാപദവ് സ്‌കൂളിലെ അധ്യാപിക ബി കെ രൂപശ്രീ (44)യെ കൊലപ്പെടുത്തിയത് അതിക്രൂരമായി. പ്രതികളായ സഹ അധ്യാപകന്‍ കെ വെങ്കിട്ടരമണ കാരന്ത് (48), അയല്‍വാസി നിരഞ്ജന്‍കുമാര്‍ (23) എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ വാങ്ങി മണിക്കൂറുകളോളം തുടര്‍ച്ചയായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. വെള്ളിയാഴ്ച നടന്ന ചോദ്യം ചെയ്യലില്‍ മറുപടിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ :
ജനവരി 16ന് വൈകിട്ടാണ് രൂപശ്രീ കൊലചെയ്യപ്പെട്ടത്. സംഭവ ദിവസം പത്തു മിനിട്ട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് വെങ്കിട്ടരമണ രൂപശ്രീയെ വീട്ടിലേക്ക് വിളിച്ചത്. ദുര്‍ഗിപ്പള്ളയില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയ ശേഷം രൂപശ്രീയെ കാറില്‍ കയറ്റി വീട്ടിലെത്തി. നേരത്തെ തീരുമാനിച്ചതു പ്രകാരം നിരഞ്ജന്‍ കുമാറിനെ പൂജാമുറിയില്‍ ഒളിപ്പിച്ചു നിര്‍ത്തിയിരുന്നു. ഇക്കാര്യം രൂപശ്രീ അറിഞ്ഞിരുന്നില്ല. പുറത്തു നിന്നും പൂട്ടിയ വാതില്‍ തുറന്നാണ് വെങ്കിട്ടരമണ വീട്ടിനകത്ത് കടന്നത്. പിന്നാലെ രൂപശ്രീയും, അകത്തു കടന്ന ഉടന്‍ തന്നെ രൂപശ്രീക്കു അടുത്തിടെ ഉണ്ടായ ബന്ധത്തെക്കുറിച്ച് സംസാരിച്ചു. അതേക്കുറിച്ചു മാത്രം ചോദിക്കരുതെന്ന് രൂപശ്രീ പറഞ്ഞു. ഇതേ ചൊല്ലി വാക്കു തര്‍ക്കമുണ്ടായി. തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ ചെകിടത്തടിച്ചു. തല്ലല്ലേയെന്ന് രൂപശ്രീ വിളിച്ചുപറഞ്ഞപ്പോള്‍ ബലമായി പിടിച്ച് കുളിമുറിയിലേക്ക് വലിച്ചു കൊണ്ടുപോയി. അവിടെ വച്ചും മര്‍ദ്ദനം തുടര്‍ന്നു. തല്ലല്ലേയെന്ന് പറഞ്ഞ് പുറത്തേക്ക് ഇറങ്ങിയോടാന്‍ ശ്രമിച്ചപ്പോള്‍ പിറകില്‍ നിന്ന് മുടി പിടിച്ചുവലിച്ചു. വേദന കൊണ്ട് പുളഞ്ഞ രൂപശ്രീ വെങ്കിട്ടരമണയെ തള്ളിയിടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ രണ്ടുപേരും വീണു. ഈ സമയത്താണ് നിരഞ്ജനോട് കുളിമുറിയില്‍ എത്താന്‍ ആവശ്യപ്പെട്ടത്.
നേരത്തെ നടുവേദനയുള്ള രൂപശ്രീക്ക് വീഴ്ചയില്‍ ഡിസ്‌ക്കിന് തകരാറായി. എഴുന്നേല്‍ക്കാന്‍ കഴിയാതെ വേദന കൊണ്ട് പുളഞ്ഞു കരഞ്ഞ രൂപശ്രീയെ രണ്ടുപേരും ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പ്പിച്ച് തല ചുമരിലിടിച്ചു. ഇതോടെ അവശയായ രൂപശ്രീയുടെ തല ഡ്രമ്മിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കാറിന്റെ ഡിക്കിയിലേക്ക് മാറ്റി. കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം കത്തിച്ചു. രൂപശ്രീയുടെ ബാഗും ചെരുപ്പും മറ്റും കാറിന്റെ ഡിക്കിയിലേക്ക് മാറ്റി. പിന്നീട് കുളിച്ച് ഫ്രഷായി. ഇതിനിടെ പുറത്തുപോയ ഭാര്യ തിരിച്ചെത്തി. വിട്ലയിലേക്ക് പോകുന്നുവെന്നും നിരഞ്ജന്‍കുമാറിന്റെ സഹോദരിയുടെ കല്യാണത്തിന് പണം സംഘടിപ്പിക്കനാണ് പോകുന്നതെന്നും വെങ്കിട്ടരമണ ഭാര്യയോട് പറഞ്ഞു. നിരഞ്ജന്‍ കുമാര്‍ കൂടി എത്തിയതോടെ ഇരുവരും കാറില്‍ കയറി വിട്ടലയിലേക്ക് തിരിച്ചതായിട്ടുമാണ് പോലിസിനോട് വെളുപ്പെടുത്തിയത്.
മൊഴി സത്യമാണോയെന്ന് പരിശോധിക്കാന്‍ ഇരുവരെയും നടന്ന കാര്യങ്ങള്‍ വെറെ വെറെയാണ് വിവരിക്കാന്‍ പോലിസ് ആവശ്യപ്പെട്ടത്.
from mangalam.com https://ift.tt/31nCMZZ
via IFTTT
No comments:
Post a Comment