കൊച്ചി: ഏറ്റവുംസന്തോഷത്തോടെ ഇരിക്കുമ്പോഴാണ് പി. പരമേശ്വരനെ മരണം അപഹരിച്ചതെന്ന് അദ്ദേഹത്തോടൊപ്പം 33 വർഷമായി കഴിയുന്ന ആർ.എസ്.എസ്. പ്രവർത്തകൻ വി. സുരേന്ദ്രൻ. ആയുർവേദ കേന്ദ്രത്തിലെ കിടത്തിച്ചികിത്സയ്ക്കുശേഷം അദ്ദേഹം ഒറ്റപ്പാലത്ത് ഒരു പ്രവർത്തകന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. ശനിയാഴ്ച അദ്ദേഹം വളരെ ഉത്സാഹത്തിലായിരുന്നു. ചികിത്സിക്കുന്ന ഡോ. സേതുമാധവന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ രാവിലെത്തന്നെ ഞങ്ങൾ പോയി. അവിടെ അദ്ദേഹം വളരെ സന്തോഷത്തോടെയാണു കഴിഞ്ഞത്. ഉച്ചഭക്ഷണമെല്ലാംകഴിച്ച് മടങ്ങി. വൈകുന്നേരവും അദ്ദേഹം വളരെ ഉത്സാഹത്തിലായിരുന്നു. അദ്ദേഹത്തിന് ഇഷ്ടമുള്ള അട കഴിച്ചു. ആറുമണി കഴിഞ്ഞപ്പോൾ അദ്ദേഹത്തെ പരിചരിച്ചിരുന്ന നഴ്സ് സ്വാതിയും കുടുംബവും കാണാൻവന്നു. സ്വാതി അദ്ദേഹത്തിന് പാട്ട് പാടിക്കൊടുത്തു. കേട്ടിരുന്ന അദ്ദേഹം അതിനൊപ്പം മൂളാനും തയ്യാറായി. പാട്ടെഴുത്തുകാരനായിരുന്ന അദ്ദേഹത്തിന് ഗാനങ്ങൾ എപ്പോഴും ഇഷ്ടമായിരുന്നു. പത്തുമണിയോടെ കിടന്നെങ്കിലും അധികം വൈകാതെ അസ്വസ്ഥതകൾ തുടങ്ങി. വായുകോപമായിരിക്കുമെന്ന് കരുതി അതിനുള്ള മരുന്ന് നൽകി. വീണ്ടും കിടന്നെങ്കിലും ഉറങ്ങാനായില്ല. പതിനൊന്നരയോടെ നില വഷളായി. ഏറെ വൈകാതെ വിയോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെ കൊച്ചിയിലെ കാര്യാലയത്തിലേക്കു വരാനിരുന്നതാണ്. ഒരാഴ്ച കൊച്ചിയിൽ താമസിച്ചശേഷം തിരുവനന്തപുരത്തേക്കു പോകാനായിരുന്നു പരിപാടി. ഒട്ടും പ്രതീക്ഷിക്കാത്തപ്പോഴാണ് ദേഹവിയോഗമുണ്ടായതെന്നും സുരേന്ദ്രൻ പറയുന്നു. (33 വർഷമായി പി. പരമേശ്വരനൊപ്പമുണ്ടായിരുന്ന ആർ.എസ്.എസ്. പ്രവർത്തകനാണ് ലേഖകൻ)
from mathrubhumi.latestnews.rssfeed https://ift.tt/2vmLlIp
via
IFTTT
No comments:
Post a Comment