തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എം.എസ്.മണി(79) അന്തരിച്ചു. കേരളകൗമുദി മുൻ ചീഫ് എഡിറ്ററും കലാകൗമുദിയുടെ ചീഫ് എഡിറ്ററുമായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാർഡൻസിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് കുമാരപുരം കലാകൗമുദി ഗാർഡൻസിൽ നടക്കും. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുനാളായി അദ്ദേഹം വീട്ടിൽത്തന്നെ ചികിത്സയിലായിരുന്നു. ഭാര്യ: ഡോ.കസ്തൂരിബായി (ഫാർമക്കോളജി മുൻ അസോഷ്യേറ്റ് പ്രൊഫസർ, തിരുവനന്തപുരം മെഡിക്കൽ കോളേജ്), മക്കൾ: വത്സാ മണി, സുകുമാരൻ മണി. കേരളകൗമുദി മുൻ റെസിഡന്റ് എഡിറ്റർ എസ്. ഭാസുര ചന്ദ്രൻ മരുമകനാണ്. കേരളകൗമുദി പത്രാധിപരായിരുന്ന കെ.സുകുമാരന്റെയും മാധവിയുടെയും മകനാണ്. 1941 നവംബർ നാലിന് കൊല്ലത്താണ് ജനനം. പേട്ട ഗവൺമെന്റ് സ്കൂൾ, സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. യൂണിവേഴ്സിറ്റി കോളേജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. 1961ൽ കേരളകൗമുദിയിലൂടെയാണ് അദ്ദേഹം മാധ്യമപ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് കലാകൗമുദി പ്രസിദ്ധീകരണങ്ങളും മുംബൈയിൽനിന്ന് കലാകൗമുദി ദിനപ്പത്രവും ആരംഭിച്ചു. മാധ്യമരംഗത്തെ മികവിന് 2018ലെ സ്വദേശാഭിമാനി- കേസരി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി ദേശീയ എക്സിക്യൂട്ടീവ് അംഗവും ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എഡിറ്റേഴ്സ് കോൺഫറൻസ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. അംബേദ്കർ, കേസരി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പരേതരായ എം.എസ്. മധുസൂദനൻ, എം.എസ്. ശ്രീനിവാസൻ, എം.എസ്. രവി എന്നിവർ സഹോദരങ്ങളാണ്. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി സഹോദരപുത്രനാണ്. മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ്കുമാർ അനുശോചിച്ചു എം.എസ്. മണിയുടെ മരണത്തിൽ മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ്കുമാർ അനുശോചിച്ചു. മാധ്യമരംഗത്തെ അതികായനായിരുന്നു എം.എസ്.മണി. അടിയന്തരാവസ്ഥ കാലത്ത് ധീരമായ നിലപാടെടുക്കുകയും മാധ്യമസ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുകയും ചെയ്ത മഹാനായ മാധ്യമപ്രവർത്തകനായിരുന്നു അദ്ദേഹമെന്നും ശ്രേയാംസ്കുമാർ അനുസ്മരിച്ചു. content highlights:veteran journalist m.s.mani passed away
from mathrubhumi.latestnews.rssfeed https://ift.tt/37HlCZ2
via
IFTTT
No comments:
Post a Comment