ചെന്നൈ: രണ്ടാം വിവാഹവാർഷികത്തിന് കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കരയിലേക്ക് ഓടിക്കയറിയതിനാൽ ഭർത്താവ് രക്ഷപ്പെട്ടു. ചെന്നൈ പാലവാക്കം ബീച്ചിൽ കഴിഞ്ഞദിവസം അർധരാത്രിയായിരുന്നു സംഭവം. വെല്ലൂർ സ്വദേശി വിഗ്നേഷിന്റെ ഭാര്യ വേണി ഷൈലയാണ് (27) മരിച്ചത്. വെല്ലൂർ സി.എം.സി. ആശുപത്രിയിൽ നഴ്സായിരുന്നു. ദമ്പതിമാർക്ക് ഒരുവയസ്സുള്ള ആൺകുട്ടിയുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹവാർഷികം. ഇതിന്റെ ആഘോഷത്തിനായാണ് വെല്ലൂരിൽനിന്ന് ഇവർ ചെന്നൈയിലെത്തിയത്. നീലാങ്കരയിലെ സുഹൃത്തിന്റെ വീട്ടിൽ താമസിച്ച ദമ്പതിമാർ സുഹൃത്തുക്കൾക്ക് രാത്രിയിൽ അത്താഴവിരുന്ന് നൽകി. ഇതിനുശേഷം അഞ്ചുകാറുകളിലായി സംഘം പാലവാക്കം ബീച്ചിലെത്തി. തിരയടിക്കുന്നതിനാൽ കടലിൽ ഇറങ്ങരുതെന്ന് സംഘത്തിന് പോലീസ് നിർദേശം നൽകിയിരുന്നു. എന്നാൽ, വിവാഹവാർഷികമാണെന്നും ആഴത്തിലേക്ക് പോവാതെ ഫോട്ടോയെടുത്തശേഷം തിരികെ കയറുമെന്നും ഇവർ അറിയിച്ചു. അർധരാത്രിയോടടുത്തപ്പോൾ കേക്ക് മുറിച്ചശേഷം ഫോട്ടോയെടുക്കുന്നതിനായി വിഗ്നേഷും വേണിയും കടലിലിറങ്ങി. വെള്ളത്തിൽനിന്ന് മോതിരം മാറുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ ബന്ധുക്കളും സുഹൃത്തുക്കളും ക്യാമറയുമായി തീരത്ത് നിന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായിവന്ന വലിയ തിരയിൽപ്പെട്ട് വേണി വെള്ളത്തിലേക്ക് വീണത്. വിഗ്നേഷ് കരയിലേക്ക് ഓടിക്കയറിയെങ്കിലും വേണിയെ കാണാതായി. പോലീസെത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലിൽ തിരച്ചിൽ നടത്തി. എന്നാൽ, വേണിയെ കണ്ടെത്താനായില്ല. പുലർച്ചയോടെ യുവതിയുടെ മൃതദേഹം സമീപത്തുള്ള കൊട്ടിവാക്കം ബീച്ചിൽ തീരത്തടിഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വെല്ലൂരിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ നീലാങ്കര പോലീസ് കേസ് രജിസ്റ്റർചെയ്തു. Content Highlights:Couple tries to exchange rings at sea, wife drowned to death Chennai
from mathrubhumi.latestnews.rssfeed https://ift.tt/2St9vJo
via
IFTTT
No comments:
Post a Comment