മാവേലിക്കര: വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസില്‍ പോലീസ് അറസ്‌റ്റ് ചെയ്‌ത് റിമാന്‍ഡില്‍ കഴിയേണ്ടി വന്നയാള്‍ നിരപരാധിത്വം തെളിയിക്കാന്‍ നിയമ നടപടിക്കൊരുങ്ങുന്നു.
ചെട്ടികുളങ്ങര കൈതതെക്ക് മങ്ങാട്ടേത്ത് കളീക്കല്‍ ജി. രമേശ്‌കുമാറാ(52)ണ് നിരപരാധിത്വം തെളിയിക്കാന്‍ നിയമ നടപടിക്ക് തയാറെടുക്കുന്നത്. ഇതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടു. സ്വര്‍ണമാല മോഷ്‌ടിച്ചെന്ന മൊഴിയുടെ അടിസ്‌ഥാനത്തില്‍ നിരപരാധിയെ അറസ്‌റ്റ് ചെയ്‌ത് ജയിലിലടച്ച പോലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരേ അന്വേഷണത്തിനാണ് സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്.
ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്‌ഥനെ നിയോഗിച്ച് അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവി 30 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
യഥാര്‍ത്ഥ പ്രതി താനാണ് മാല മോഷ്‌ടിച്ചതെന്ന് വെളിപ്പെടുത്തിയതോടെയാണ് രമേഷ്‌കുമാറിന്റെ നിരപരാധിത്വം വാര്‍ത്തയായത്. ഇന്നലെ മംഗളം ഈ സംഭവം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മനുഷ്യാവകാശ കമ്മിഷന്‍ വാര്‍ത്തയുടെ അടിസ്‌ഥാനത്തില്‍ സ്വമേധയാ കേസ് രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. നിരപരാധിയെ അറസ്‌റ്റ് ചെയ്‌ത് ജയിലടിച്ചിട്ടുണ്ടെങ്കില്‍ അതുചെയ്‌ത പോലീസ് ഉദ്യോഗസ്‌ഥര്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടത്തിയതെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറയുന്നു. മാല പൊട്ടിച്ചെടുത്ത കേസില്‍ 47 ദിവസം റിമാന്‍ഡില്‍ കഴിയേണ്ടി വന്നതോടെ മോഷ്‌ടാവെന്ന് മുദ്ര കുത്തപ്പെട്ട് രമേശ് സ്വന്തം വീട്ടില്‍ നിന്നും പുറത്തായി. സ്വകാര്യ സ്‌കൂളിലെ ഡ്രൈവറായിരുന്ന ഇയാള്‍ക്ക് ജോലിയും നഷ്‌ടപ്പെട്ടു.
കഴിഞ്ഞ ദിവസം നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കായംകുളം പത്തിയൂര്‍ കിഴക്ക് വാഴപ്പള്ളി പടിഞ്ഞാറെ തറയില്‍ വീട്ടില്‍ നിധിന്‍ വിക്രമനെ(അജി-33) എറണാകുളത്ത് നിന്നും പോലീസ് സാഹസികമായി പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്‌തപ്പോഴാണ് മോഷണക്കേസുകള്‍ തെളിഞ്ഞത്. പുലര്‍ച്ചെ ക്ഷേത്രത്തില്‍ പോകുന്നവര്‍, രാത്രികാലങ്ങളില്‍ വീടുകളുടെ പുറത്തിറങ്ങുന്നവര്‍ എന്നിവരെ നിരീക്ഷിച്ച് മാല പൊട്ടിച്ചെടുക്കുന്നത് ഇയാളുടെ രീതിയാണ്.
ഇയാളില്‍ നിന്നും വിവിധ മോഷണങ്ങളിലൂടെ നേടിയ 25 പവന്‍ സ്വര്‍ണാഭരണം പോലീസ് കണ്ടെടുത്തതായി ജില്ലാ പോലീസ് മേധാവി കെ.എം.ടോമി പറഞ്ഞു. മാവേലിക്കര, കരീലക്കുളങ്ങര, കായംകുളം ഭാഗങ്ങളിലായി സ്‌ത്രീകളെ ആക്രമിച്ച് സ്വര്‍ണം കവരുകയായിരുന്നു. ഇത്തരത്തില്‍ 2019 എപ്രില്‍ മുതല്‍ ജില്ലയുടെ തെക്കന്‍ മേഖലയില്‍ 18 കേസുകളാണ് രജിസ്‌റ്റര് ചെയ്‌തത്. സ്‌ത്രീകള്‍ ഒറ്റയ്‌ക്ക് താമസിക്കുന്ന വീടുകളില് അര്‍ധരാത്രിയിലും സ്‌ത്രീകള്‍ പുലര്‍ച്ച ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനായി ഒറ്റയ്‌ക്ക് റോഡിലേക്കിറങ്ങുമ്പോഴും പതിയിരുന്നു സ്വര്‍ണം പിടിച്ചുപറിക്കുകയായിരുന്നു പ്രതി ചെയ്‌തിരുന്നത്. സ്‌ത്രീകള്‍ ഒറ്റയ്‌ക്ക് താമസിക്കുന്ന വീടുകളിലെ ഡ്രെയിനേജ് പൈപ്പ് മാലിന്യമിട്ട് അടയ്‌ക്കും.
[IMG]
മലിനവെള്ളം പോകാത്തത് പരിശോധിക്കാനെത്തുന്ന സ്‌ത്രീകളെ മുഖംമൂടി ധരിച്ച് അക്രമിക്കുന്നതിയിരുന്നു മറ്റൊരു രീതി. ഇത്തരത്തില്‍ സ്‌ത്രീകളെ ആക്രമിച്ചുള്ള മോഷണം കൂടിയതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.എം.ടോമി, എ.എസ്.പി. ബി.കൃഷ്‌ണകുമാര്‍, ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. അനീഷ് വി.കോര എന്നിവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് മാവേലിക്കര എസ്.എച്ച്.ഒ. ബി.വിനോദ്‌കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്‌കരിച്ചായിരുന്നു അന്വേഷണം. ഇരകളായവരോട് ചോദിച്ച് രേഖാചിത്രം തയാറാക്കിയാണ് പ്രതിയെ കണ്ടെത്തിയത്. പോലീസ് അന്വേഷണത്തില്‍ ഡിസംബര്‍ അവസാനം എറണാകുളത്ത് ട്രാവല്‍ ഏജന്‍സില്‍ ഡ്രൈവറായി ഇയാള്‍ ജോലിക്ക് കയറിയെന്ന് ബോധ്യപ്പെട്ടു.
ഇതിനോടുത്ത സമയങ്ങളില്‍ മോഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും വ്യക്‌തമായി. തുടര്‍ന്ന് എറണാകുളത്ത് പ്രതിയെ പിടികൂടാനെത്തിയപ്പോളേക്കും ഇയാള്‍ കടന്നുകളയുകയായിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ ബുധനാഴ്‌ച പൂലര്‍ച്ചയോടെ ചെട്ടികുളങ്ങര ഭാഗത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. കായംകുളത്തെ ജ്യൂവലറികളില്‍ സ്വര്‍ണം വിറ്റ് പണവുമായാണ് പ്രതി എറണാകുളത്തേക്ക് പോയതെന്നും പോലീസ് പറഞ്ഞു. മാവേലിക്കര പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ എസ്.എച്ച്.ഒ. ബി.വിനോദ്‌കുമാര്‍,എസ്.ഐ. പി.ടി.ജോണി, സീനിയര്‍ സി.പി.ഒ.മാരായ സിനു വര്‍ഗീസ്, ജി.ഉണ്ണികൃഷ്‌ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുണ്‍ ഭാസ്‌കര്‍, വി.വി.ഗിരീഷ് ലാല്‍, ജി.ഗോപകുമാര്‍ എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ തുടര്‍ അന്വേഷണങ്ങള്‍ക്കായി കസ്‌റ്റഡിയില്‍ വാങ്ങി.
ഇത്തരത്തില്‍ പതിനേഴോളം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. കായംകുളം, കരീലക്കുളങ്ങര പോലീസ് സ്‌റ്റേഷനുകളിലും കേസുണ്ട്. കഴിഞ്ഞ നവംബര്‍ 12ന് പുലര്‍ച്ചെ ക്ഷേത്ര ദര്‍ശനത്തിന് പോയ വയോധികയുടെ മാല താനാണ് പൊട്ടിച്ചെടുത്തതെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു.
ഇതേ കേസിലാണ് അറസ്‌റ്റിലായ രമേശിന് 47 ദിവസം റിമാന്‍ഡില്‍ കഴിയേണ്ടി വന്നത്. ദീര്‍ഘകാലം ടാക്‌സി ഡ്രൈവറായിരുന്ന ഇയാള്‍ സമീപകാലത്താണ് സ്‌കൂള്‍ ബസിന്റെ ഡ്രൈവറായത്. വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നതോടെ മാനസീകമായി തകര്‍ന്ന നിലയിലാണ് ഇയാള്‍.
from mangalam.com https://ift.tt/31hIdJM
via IFTTT
No comments:
Post a Comment