തിരുവനന്തപുരം: താൻ അവതരിപ്പിച്ചത് മിച്ചബജറ്റല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മിച്ചബജറ്റാണെന്ന ചില വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. 1986-'87ൽ 15.63 കോടിയുടെ മിച്ചബജറ്റ് അവതരിപ്പിച്ചുവെന്ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി അവകാശപ്പെട്ടത് വലിയ വിവാദമായിരുന്നു. അതിന് 35 വർഷത്തിനുശേഷം ആദ്യമായി ഐസക് മിച്ചബജറ്റവതരിപ്പിച്ചുവെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 2020-'21 വർഷാവസാനം സർക്കാരിന്റെ കൈയിൽ 98.8 കോടിരൂപ ബാക്കിയാവുമെന്ന ബജറ്റിലെ അനുമാനമാണ് ഇതിനടിസ്ഥാനം. എന്നാൽ, താൻ അവതരിപ്പിച്ചത് മിച്ചബജറ്റേയല്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ''15,201 കോടിയുടെ റവന്യൂക്കമ്മിയുള്ള ബജറ്റ് മിച്ചബജറ്റാണെന്ന് എങ്ങനെ പറയാനാവും?'' -ഐസക് ചോദിച്ചു. ''വർഷാവസാന ബാക്കി നോക്കി ഇന്നാരും ബജറ്റ് മിച്ചമാണോ കമ്മിയാണോ എന്ന് വിലയിരുത്താറില്ല. ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികൾക്കും ഇതിലും കൂടുതൽ തുക വകയിരുത്തേണ്ടിവരും. നിയമസഭയിലെ ചർച്ചകൾക്കുശേഷം മറ്റു പ്രഖ്യാപനങ്ങളും ഉൾപ്പെടുത്തേണ്ടിവരും. അപ്പോൾ ഈ കണക്കുകൾ മാറും'' -അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ വരവും ചെലവും തമ്മിലുള്ള വിടവാണ് റവന്യൂക്കമ്മി. ആ കമ്മി നികത്തുന്നത് വായ്പയെടുത്താണ്. എത്ര വായ്പ എടുക്കേണ്ടിവരും എന്നതാണ് ധനക്കമ്മി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തവണ വായ്പയെടുത്തും അധികമായി സമാഹരിക്കുന്ന പണവുംകൊണ്ട് റവന്യൂക്കമ്മി നികത്തിയശേഷവും 98 കോടിരൂപ ബാക്കിവരുമെന്നാണ് നിയമസഭയിൽ അവതരിപ്പിച്ച കണക്ക്. സാങ്കേതികമായി നോക്കിയാൽ മിച്ചമാണെങ്കിലും അത് കടമെടുത്ത് വരുമാനത്തിലെ വിടവ് നികത്തിയശേഷമുള്ള ബാക്കിയാണ്. 1986-'87ലുണ്ടായ തർക്കത്തിനു വിപരീതമാണ് ഇപ്പോഴത്തേത്. അന്ന് മിച്ചബജറ്റ് അവതരിപ്പിച്ചെന്ന് അവകാശപ്പെട്ടത് ധനമന്ത്രി കെ.എം. മാണിതന്നെയായിരുന്നു. തുടർന്ന് വലിയ തർക്കമായി. കേന്ദ്രമന്ത്രിയായിരുന്ന ജനാർദനൻ പൂജാരിതന്നെ മാണിയുടെ കണക്കിനെ സംശയിച്ചു. മാണി അവതരിപ്പിച്ചത് 'കമ്മിയുമാകാം മിച്ചവുമാകാം' എന്നാണ് അന്ന് കെ. കരുണാകരൻ പ്രതികരിച്ചത്. ഒടുവിൽ മാണി റിസർവ് ബാങ്ക് ഗവർണർക്കെഴുതി. തന്റെ ബജറ്റ് മിച്ചമാണെന്ന് റിസർവ് ബാങ്ക് ഗവർണർ അംഗീകരിച്ചെന്ന് സ്ഥാപിക്കാൻ അദ്ദേഹത്തിന്റെ മറുപടിക്കത്ത് സഭയിൽ വെച്ചു. ഇത്തവണ 98 കോടി ബാക്കിയുണ്ടാകുമെന്ന വിലയിരുത്തലിൽ ബജറ്റ് പ്രസംഗത്തിലോ തുടർന്നു നടന്ന പത്രസമ്മേളനത്തിലോ താൻ അവതരിപ്പിച്ചത് മിച്ചബജറ്റാണെന്ന് മന്ത്രി തോമസ് ഐസക് അവകാശപ്പെട്ടില്ല. അധ്യാപകനിയമനം: കുട്ടികളുടെ എണ്ണം സർക്കാർ നിശ്ചയിക്കും എയ്ഡഡ്, സർക്കാർ സ്കൂളുകളിൽ പുതിയ അധ്യാപകരെ നിയമിക്കുന്നതിന് എത്ര കുട്ടികൾ വേണമെന്ന കാര്യം സർക്കാർ നിശ്ചയിക്കും. ഇപ്പോൾ ഒരു കുട്ടി അധികമായാൽ പുതിയ തസ്തിക സൃഷിക്കുന്നതാണു രീതി. ഇതിനുപകരം ഒരു നിശ്ചിതയെണ്ണം കുട്ടികൾ കൂടുതൽവന്നാലേ പുതിയ തസ്തിക സൃഷ്ടിക്കാനാവൂ എന്ന് വ്യക്തമാക്കി ചട്ടങ്ങൾ ഭേദഗതിചെയ്യുമെന്ന് തോമസ് ഐസക് പറഞ്ഞു. സർക്കാരിന്റെ മുൻകൂർ അനുമതിയോടെയേ തസ്തികകൾ സൃഷ്ടിക്കാനാവൂ. ഈ സർക്കാരിന്റെകാലത്ത് എയ്ഡഡ് സ്കൂളുകളിൽ 18,119 അധ്യാപക തസ്തികകൾ പുതുതായി ഉണ്ടാക്കിയെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇത് നിയന്ത്രിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ബജറ്റിൽ ജില്ലകളെ അവഗണിച്ചുവെന്ന വാദം അടിസ്ഥാനരഹിതമാണ്. കുട്ടനാടിന് പ്രത്യേക പരിഗണന നൽകിയത് ആ പ്രദേശത്ത് അത് അനിവാര്യമായതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു. Content Highlights:Kerala under severe economic crisis: Finance Minister thomas isaac
from mathrubhumi.latestnews.rssfeed https://ift.tt/38ddNuW
via
IFTTT
No comments:
Post a Comment