തിരുവനന്തപുരം: കാറിടിച്ച് പരിക്കേറ്റ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാതെ വഴിമധ്യേ ഇറക്കിവിട്ട സംഭവം വിവാദമായതോടെ ഡ്രൈവറെ പോലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. സംഭവം നടന്ന് അഞ്ച് ദിവസത്തിനു ശേഷം സാമൂഹികമാധ്യമങ്ങളിലെ വിവരത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും ഇടപെട്ടപ്പോഴാണ് പോലീസ് നടപടിയുണ്ടായത്. ഡിസംബർ 28-ന് ശ്രീകാര്യത്തിനടുത്ത് ഗാന്ധിപുരത്ത് ആയിരുന്നു അപകടം. ഇരുചക്ര വാഹനത്തിൽ രണ്ട് വയസ്സുള്ള കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന ചെമ്പഴന്തി അണിയൂർ ഭദ്രാലെയിൻ 'അരവിന്ദത്തിൽ' രേഷ്മാ അരവിന്ദിനെ പിന്നാലെവന്ന കാർ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ മകൻ ആരുഷിന് മുഖത്ത് ഗുരുതരമായി പരിക്കേറ്റു. രേഷ്മയുടെ കാലിനും പരിക്കേറ്റു. പരിക്കേറ്റ അമ്മയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കടന്നുകളയാനാണ് കാർ ഓടിച്ചിരുന്ന കൊട്ടാരക്കര സ്വദേശി സജിമാത്യു ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. അതുവഴിയെത്തിയ യുവാക്കൾ ഇടപെട്ടതിനെ തുടർന്നാണ് പരിക്കേറ്റവരെ കാറിൽ കയറ്റിയത്. എന്നാൽ, ചാവടിമുക്കിന് സമീപം ഇറക്കിവിട്ടു. കുഞ്ഞിന്റെ ചോര കാറിൽ വീഴരുതെന്ന് കാറിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞുകൊണ്ടിരുന്നതായി രേഷ്മ മൊഴി നൽകിയിട്ടുണ്ട്. കാർ സാവധാനത്തിൽ ഓടിച്ചത് ചോദ്യം ചെയ്തപ്പോഴാണ് വഴിയിൽ ഇറക്കിവിട്ടതെന്ന് രേഷ്മ പറഞ്ഞു. പ്രധാനപാതയ്ക്ക് ഇപ്പുറം കാർ നിർത്തി ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. ചോര ഒലിപ്പിക്കുന്ന കുഞ്ഞിനെയുമെടുത്ത്, മുറിവേറ്റ കാലുമായി താൻ ഓടിയാണ് ഓട്ടോ സ്റ്റാൻഡിലെത്തിയത്-അവർ പറഞ്ഞു. മുഖത്ത് അഞ്ച് തുന്നലുമായി രണ്ടുവയസ്സുകാരൻ ആരുഷ് രണ്ടുദിവസം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പ്ലാസ്റ്റിക്ക് സർജറിക്ക് ശേഷം വെള്ളിയാഴ്ചയാണ് കുഞ്ഞ് ആശുപത്രി വിട്ടത്. അന്നുതന്നെ പോലീസിൽ പരാതി നൽകിയെങ്കിലും കഴക്കൂട്ടം പോലീസ് തുടർനടപടികളൊന്നുമെടുത്തില്ല. ഇതോടെ രേഷ്മയുടെ ഭർത്താവ് അരവിന്ദ് സുധകുമാർ സാമൂഹികമാധ്യമത്തിൽ വിവരങ്ങൾ പങ്കുവച്ചു. ഇത് വൈറലായതോടെയാണ് ബാലാവകാശ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടത്. പോലീസിനു പുറമെ ജില്ലാ കളക്ടർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോടും കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് റിപ്പോർട്ട് ആവശ്യപ്പെട്ടു. ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ പി.സുരേഷും നടപടിയെടുക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി. രേഷ്മയെയും മകനെയും വീട്ടിൽ സന്ദർശിച്ചശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രനും കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണറോട് നിർദേശിച്ചു. സജിമാത്യു വെള്ളിയാഴ്ച രാത്രിയോടെ കഴക്കൂട്ടം സ്റ്റേഷനിലെത്തി. ഇയാളുടെ മൊഴി രേഖപ്പെടുത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിനും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ചവരുത്തിയതിനുമാണ് കേസെടുത്തതെന്ന് കഴക്കൂട്ടം എസ്.ഐ. എ.സന്തോഷ്കുമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് സിറ്റി പോലീസ് കമ്മിഷണർ അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നാണ് മനുഷ്യാവകാശ ആവശ്യപ്പെട്ടത്. വിവരം പോലീസിൽ അറിയിച്ചിരുന്നുവെന്ന് പ്രതി അതേസമയം യുവതി കാറിൽനിന്നു സ്വയം ഇറങ്ങുകയായിരുന്നുവെന്നാണ് അറസ്റ്റിലായ സജി മാത്യു പറയുന്നത്. അപകടവിവരം ഇയാൾ നേരത്തേ അറിയിച്ചിരുന്നുവെന്ന് പോലീസും പറയുന്നു. ശ്രീകാര്യത്ത് വലിയ ഗതാഗതക്കുരുക്കുണ്ടായപ്പോൾ യുവതി കുഞ്ഞുമായി ഇറങ്ങിപ്പോകുകയായിരുന്നുവെന്നാണ് സജി മാത്യു പറയുന്നത്. കുഞ്ഞിന്റെ പരിക്കുകണ്ട് യുവതി ധൃതികൂട്ടി. ഓട്ടോറിക്ഷ കിട്ടുന്ന സ്ഥലത്തു നിർത്താൻ ആവശ്യപ്പെട്ടപ്പോൾ, താൻ അങ്ങനെ ചെയ്തതാണെന്നും സജി പോലീസിൽ പറഞ്ഞു. ഈ വിവരം ശ്രീകാര്യം പോലീസ് സ്റ്റേഷനിലറിയിച്ചു. സംഭവം നടന്നത് കഴക്കൂട്ടം പോലീസിന്റെ അന്വേഷണപരിധിയിലാണെന്നു അവിടെനിന്നറിഞ്ഞ് കഴക്കൂട്ടം സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. രേഷ്മയുടെ പരാതി ജനുവരി ഒന്നിനാണ് കഴക്കൂട്ടം പോലീസിൽ കിട്ടിയത്. രണ്ടു കൂട്ടരെയും വെള്ളിയാഴ്ച സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടു. സജി മാത്യു സ്റ്റേഷനിൽ ഹാജരായി. Content Highlights:mother and child injured in road accident
from mathrubhumi.latestnews.rssfeed https://ift.tt/2SQ05JN
via
IFTTT
No comments:
Post a Comment