ന്യൂഡൽഹി: കോൺഗ്രസ് മുസ്ലിം പ്രീണനം നടത്തുകയാണെന്നും ആ പാർട്ടി 'മുസ്ലിം ലീഗ് കോൺഗ്രസാ'ണെന്നും ബി.ജെ.പി.യുടെ ആരോപണം. ഇതിന് മറുപടിയായി 'ബി.ജെ.പി. നാഥുറാം ഗോഡ്സെ പാർട്ടി'യായെന്ന് കോൺഗ്രസ് മറുപടിയും നൽകി. പൗരത്വനിയമഭേദഗതി സംബന്ധിച്ച തർക്കം മുറുകുന്നതിനിടയിലാണ് ഇരുപാർട്ടികളും കൊമ്പുകോർത്തത്. ബി.ജെ.പി.യെ തടയണമെന്ന് മുസ്ലിങ്ങൾ ആഗ്രഹിച്ചതിനാലാണ് മഹാരാഷ്ട്രയിൽ കോൺഗ്രസും ശിവസേനയും കൈകോർത്തതെന്ന കോൺഗ്രസ് നേതാവ് അശോക് ചവാന്റെ പ്രസ്താവനയാണ് ബി.ജെ.പി.യെ ചൊടിപ്പിച്ചത്. ഈ പ്രസ്താവനയിലൂടെ കോൺഗ്രസ് രാജ്യത്തെ ഹിന്ദുക്കളെ മുഴുവൻ അവഹേളിച്ചിരിക്കുകയാണെന്ന് ബി.ജെ.പി. ദേശീയ വക്താവ് സാംപിത് പത്ര ആരോപിച്ചു. മുസ്ലിങ്ങൾക്കായി മഹാരാഷ്ട്ര സർക്കാരിൽ ചേർന്നെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഹിന്ദുക്കളും സിഖുകാരും എന്ത് പാപമാണ് ചെയ്തതെന്ന് വക്താവ് ചോദിച്ചു. ആർ.എസ്.എസ്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല എന്ന മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവനയെക്കുറിച്ചും ബി.ജെ.പി. പ്രതികരിച്ചു. സോണിയാഗാന്ധിയുടെ രക്ഷിതാക്കൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നോ എന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് സാംപിത് പത്ര ചോദിച്ചു. വോട്ടുബാങ്കിനായി മുസ്ലിങ്ങളെ പ്രീണിപ്പിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ, വോട്ട് വാങ്ങുന്നതിനപ്പുറം ആ വിഭാഗത്തിന് ഒരു സഹായവും ചെയ്യാറില്ല. 1946 മുതൽ കോൺഗ്രസ് മുസ്ലിം പ്രീണനം നടത്തിയിട്ടുണ്ട്. മുസ്ലിങ്ങളുടെ പാർട്ടിയെന്നാണ് രാഹുൽ ഗാന്ധി തന്നെ ഒരിക്കൽ കോൺഗ്രസിനെ വിശേഷിപ്പിച്ചത് -അദ്ദേഹം പറഞ്ഞു. എന്നാൽ, ബി.ജെ.പി. നാഥുറാം ഗോഡ്സെ പാർട്ടിയാണെന്ന് കോൺഗ്രസ് വക്താവ് ജയ് വീർ ഷെർഗിൽ തിരിച്ചടിച്ചു. പൊള്ളയായ മനസ്സ് ചെകുത്താന്റെ പണിശാലയാണെന്നാണ് ബി.ജെ.പി. നടത്തുന്ന ആരോപണങ്ങൾ തെളിയിക്കുന്നതെന്നും കോൺഗ്രസ് പറഞ്ഞു. content highlights:BJP ridicules congress and Muslim league
from mathrubhumi.latestnews.rssfeed https://ift.tt/36fFemh
via
IFTTT
No comments:
Post a Comment