ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂല പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നേരേ ''ഗോ ബാക്ക്'' വിളിച്ചവരില്‍ മലയാളിയും. ഡല്‍ഹി ലജ്പത്ത് നഗറില്‍ ബി.ജെ.പിയുടെ ഗൃഹസന്ദര്‍ശന പരിപാടിക്കിടെയാണു മലയാളി അഭിഭാഷക സൂര്യയും സുഹൃത്ത് ഹരിണയും അമിത് ഷാക്കെതിരേ മുദ്രാവാക്യം വിളിച്ചത്. സംഭവത്തെ തുടര്‍ന്നു സൂര്യയോടും ഹരിണയോടും വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടെന്നാണു റിപ്പോര്‍ട്ട്.
നിയമ ഭേദഗതിയെക്കുറിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ തെരഞ്ഞെടുത്ത വീടുകളിലായിരുന്നു അമിത് ഷായുടെ സന്ദര്‍ശനം. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ലജ്പത് നഗറിലെ ചണ്ഡിബസാറിനു സമീപമാണു സംഭവം. എം.പിമാരായ വിജയ് ഗോയലും മീനാക്ഷി ലേഖിയും ഒപ്പമുണ്ടായിരുന്നു. ലജ്പത്ത് നഗറിലെ ആദ്യത്തെ വീട്ടില്‍ പ്രചാരണം കഴിഞ്ഞ് അമിത്ഷാ പുറത്തിറങ്ങിയപ്പോഴാണ് തൊട്ടടുത്ത വീട്ടിലെ മുകളിലത്തെ നിലയില്‍നിന്നു കൊല്ലം സ്വദേശിനിയായ സൂര്യയും ഹരിണയും അപ്രതീക്ഷിതമായ മുദ്രാവാക്യം വിളിച്ചത്. തുടര്‍ന്നു ബി.ജെ.പി. പ്രവര്‍ത്തകരും തിരിച്ചു മുദ്രാവാക്യം വിളിച്ചു പ്രതിഷേധത്തിനിടെ അമിത് ഷാ ഗൃഹസന്ദര്‍ശനം തുടര്‍ന്നു.
ഇന്നലെ െവെകിട്ട് ഇവിടെ പ്രചാരണത്തിനെത്തിയ മന്ത്രി ബി.ജെ.പി. സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തു െകെവീശി നടന്നുനീങ്ങുന്നതിനിടെ പൗരത്വ നിയമഭേദഗതിയെക്കുറിച്ചു വിശദീകരിക്കുന്നതിന് ഒരു വീട്ടില്‍ കയറി. ആദ്യം കയറിയ ഈ വീട്ടിലുണ്ടായിരുന്നവരോടു പൗരത്വ നിയമഭേദഗതിയെക്കുറിച്ചു വിശദീകരിച്ചു പുറത്തേക്കിറങ്ങിയപ്പോള്‍ യുവതികളടക്കമുള്ളവര്‍ വീടിനു മുകളില്‍നിന്നു മന്ത്രിക്കുനേരേ ''ഗോ ബാക്ക്'' വിളിക്കുകയായിരുന്നു. ബാനര്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. ഇതോടെ കോളനിവാസികളും ''ഗോ ബാക്ക്'' വിളിച്ചു. അമിത് ഷാ ഉടന്‍തന്നെ അവിടെനിന്നു പോയി. അപ്രതീക്ഷിത പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ യുവതികളും പ്രദേശത്തുണ്ടായിരുന്ന ബി.ജെ.പി. പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രതിഷേധം അവസാനിച്ചതോടെ അമിത് ഷാ ഗൃഹസന്ദര്‍ശനം തുടര്‍ന്നു.
ബിരുദവിദ്യാര്‍ഥിനിയായ സൂര്യ, അഭിഭാഷകയായ ഹര്‍മിയ എന്നീ യുവതികളാണ് മുദ്രാവാക്യം വിളിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രി മടങ്ങിയതിനു പിന്നാലെ പോലീസ് കെട്ടിടത്തിലേക്കു കയറി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ ജനസമ്പര്‍ക്ക പരിപാടി. അതേസമയം പരിപാടിക്ക് കേരളത്തില്‍ തുടക്കത്തിലേ തിരിച്ചടി കിട്ടി.
പൗരത്വ ഭേദഗതി നിയമം വിശദീകരിക്കാന്‍ വീട്ടിലെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഉള്‍പ്പെടെയുള്ള നേതാക്കളോടു സാഹിത്യകാരന്‍ ജോര്‍ജ് ഓണക്കൂറാണ് തന്റെ വിയോജിപ്പറിയിച്ചത്. വിയോജിക്കാനും അഭിപ്രായപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നു കേന്ദ്രമന്ത്രി പറഞ്ഞു.
ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ക്കൊപ്പം വീട്ടിലെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ ജോര്‍ജ് ഓണക്കൂര്‍ സ്വീകരിച്ചിരുത്തി. കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം മന്ത്രി അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനാണ് ഗൃഹസമ്പര്‍ക്ക പരിപാടിക്കെത്തിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എല്ലാം കേട്ടിരുന്നശേഷം ഒടുവില്‍ കേന്ദ്ര നയത്തിനെതിരായ വിയോജിപ്പ് ഓണക്കൂര്‍ തുറന്നുപറഞ്ഞു. ആറു മതങ്ങളില്‍ മുസ്ലിംകളെ മാത്രം ഒഴിവാക്കിയതിലെ അതൃപ്തി അറിയിച്ച ഓണക്കൂര്‍, തന്റെ മതം ഇന്ത്യയാണെന്നും അഭിപ്രായപ്പെട്ടു.
പൗരത്വ ഭേദഗതി നിയമം മുസ്ലിം സമൂഹത്തിന് എതിരല്ലെന്നു പറഞ്ഞ കേന്ദ്രമന്ത്രിക്ക്, ഇക്കാര്യം കൃത്യമായി ഓണക്കൂറിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. വിയോജിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നു പ്രതികരിച്ചാണ് കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാക്കളും ഓണക്കൂറിന്റെ വീട്ടില്‍നിന്ന് ഇറങ്ങിയത്.
ഏറെ ആലോചനകള്‍ക്കു ശേഷമാണ് ന്യൂനപക്ഷങ്ങളെക്കൂടി ലക്ഷ്യമിട്ട് ഓണക്കൂറിന്റെ വീട്ടില്‍നിന്നു ഗൃഹസമ്പര്‍ക്ക പരിപാടിക്കു തുടക്കമിടാന്‍ ബി.ജെ.പി. സംസ്ഥാന ഘടകം തീരുമാനിച്ചത്. വാളയാര്‍ സംഭവം മുന്‍നിര്‍ത്തി കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടന്ന സ്ത്രീ നീതി സമരം ഉദ്ഘാടനം ചെയ്യാനെത്തിയത് ഓണക്കൂറായിരുന്നു. ബി.ജെ.പി. വേദികളിലെ സഹകരണംകൂടി കണക്കിലെടുത്താണ് ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടനത്തിന് ഓണക്കൂറിന്റെ വീടു തെരഞ്ഞെടുത്തതെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടായില്ല.
ഓണക്കൂറിന്റെ വീട്ടില്‍നിന്നു തുടങ്ങി പത്തു വീടുകളില്‍ നിശ്ചയിച്ചിരുന്ന സന്ദര്‍ശനം രണ്ടു വീടുകളില്‍ ചുരുക്കി പരിപാടി അവസാനിപ്പിച്ചു. ഹൃദയത്തിലൊരു വാള്‍, ഉള്‍ക്കടല്‍ എന്നീ പുസ്തകങ്ങളും നല്‍കിയാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ ജോര്‍ജ് ഓണക്കൂര്‍ യാത്രയാക്കിയത്. അതേസമയം, അപ്രതീക്ഷിതമായൊന്നും സംഭവിച്ചില്ലെന്നും വിയോജിപ്പുള്ളവരുടെ വീടുകള്‍ കേന്ദ്രീകരിച്ചു തന്നെയാണു ജനജാഗ്രതാ സമ്മേളന പ്രചാരണം ഉദ്ദേശിച്ചതെന്നുമാണ് ബി.ജെ.പി. സംസ്ഥാന ഘടകത്തിന്റെ വിശദീകരണം.
from mangalam.com https://ift.tt/35sMafo
via IFTTT
No comments:
Post a Comment