പാലക്കാട്: കൈയക്ഷരം മോശമായാൽ 'ഡോക്ടർമാരുടെ കുറിപ്പടിപോലെ' എന്ന് പരാതി പറയും. എന്നാൽ, ഡോക്ടർമാർ തരുന്ന വായിക്കാൻ പറ്റാത്ത 'തലയിലെഴുത്ത്' പോലുള്ള കുറിപ്പടിയെക്കുറിച്ച് ആരും പരാതിപ്പെടാറുമില്ല. കിട്ടുന്ന കുറിപ്പടി വാങ്ങി അടുത്തുള്ള മരുന്നുഷോപ്പിൽ കൊടുത്താൽ പണി കഴിഞ്ഞു. ബാക്കിയെല്ലാം, വായിച്ച് മരുന്നുതരുന്ന ഫാർമസിസ്റ്റിന്റെ ചുമതലയാണ്. മരുന്നിനുള്ള കുറിപ്പടി വ്യക്തമായി എഴുതണമെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെയും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെയും നിർദേശമുണ്ട്. ഇംഗ്ലീഷിൽ വലിയ അക്ഷരത്തിൽ മാത്രമേ കുറിപ്പടി എഴുതാവൂ എന്നാണ് നിർദേശം. എന്നാൽ മിക്ക ഡോക്ടർമാരും ഇപ്പോഴും വായിച്ചാൽ മനസ്സിലാകാത്തരീതിയിലാണ് മരുന്നിന്റെ കുറിപ്പടി എഴുതുന്നത്. 2014-ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ നിർദേശപ്രകാരം കൈയക്ഷരം തിരിച്ചറിയാതെ മരുന്നുമാറിനൽകി അപകടമുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഡോക്ടർമാർക്കാണ്. നിലവിൽ സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് വായിക്കാവുന്നരീതിയിൽ അച്ചടിച്ച മരുന്ന് കുറിപ്പടി നൽകുന്നത്. സർക്കാർ ആശുപത്രികളിൽ ഇത് മിക്കപ്പോഴും ബാധകമല്ല; ജില്ലാ ആശുപത്രിയിലടക്കം. രോഗികളുടെ തിരക്കുകാരണമാണ് പലപ്പോഴും നിർദേശിച്ചരീതിയിൽ കുറുപ്പടി എഴുതാൻ സാധിക്കാത്തതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒരു രോഗിയെ പരിശോധിക്കാൻപോലും രണ്ടോ മൂന്നോ മിനിറ്റ് മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ കുറിപ്പടി വൃത്തിയായി എഴുതാൻകൂടി സമയമെടുക്കുക എന്നത് പ്രായോഗികമല്ലെന്നും ഇവർ പറയുന്നു. ഡോക്ടർമാരുടെ വ്യക്തമല്ലാത്ത കുറിപ്പടികാരണം ഫാർമസിസ്റ്റുകൾക്കും ബുദ്ധിമുട്ടുണ്ട്. ഒരക്ഷരം മാറിയാൽത്തന്നെ മരുന്ന് മാറിപ്പോകാവുന്ന സ്ഥിതിയുണ്ടെന്നും ഇത്തരത്തിൽ മരുന്നുമാറിനൽകുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഫാർമസിസ്റ്റുകൾ പറയുന്നു. കണ്ടുപരിചയമുള്ള കുറിപ്പടിയാണെങ്കിൽപ്പോലും ചിലപ്പോൾ വായിക്കാൻ സാധിക്കില്ല. തുടർന്ന്, രോഗികളോട് എന്താണ് അസുഖമെന്ന് ചോദിച്ചാണ് പലപ്പോഴും എഴുതിയമരുന്ന് തിരിച്ചറിയുന്നത്. തിരക്കേറിയസമയങ്ങളിൽ ഇത് പ്രായോഗികമല്ല. മരുന്നുകുറിപ്പടികൾ വ്യക്തമല്ലാതെ എഴുതുന്നത് ഗൗരവമേറിയ പ്രശ്നമാണെന്ന് കേരളസ്റ്റേറ്റ് ഫാർമസി കൗൺസിൽ വൈസ് പ്രസിഡന്റ് ടി. സതീശൻ പറഞ്ഞു. ജനങ്ങളറിയാൻ നിങ്ങൾക്ക് വായിക്കാൻ കഴിയാത്തരീതിയിലുള്ള ഒരു മരുന്നുകുറിപ്പടി ലഭിച്ചാൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകാം. പരാതി ലഭിച്ചില്ലെങ്കിലും ജില്ലാ മെഡിക്കൽ ഓഫീസർക്ക് നേരിട്ട് ഡോക്ടർമാരുടെ കുറിപ്പടി പരിശോധിച്ച് കൈയക്ഷരവ്യക്തത ഉറപ്പുവരുത്താം. ഇ-ഫാർമസിയാണ് പരിഹാരം ഇതുവരെ ജില്ലയിൽനിന്ന് മരുന്നുകുറിപ്പടി വായിക്കാനാവില്ലെന്ന് പരാതി നൽകിയിട്ടില്ല. സർക്കാർ ആശുപത്രികളിൽ ഇ-ഫാർമസി സംവിധാനം വന്നാൽ ഈ പ്രശ്നത്തിന് പരിഹാരമാകും. ജില്ലാ ആശുപത്രിയിലെ ഒ.പി. നവീകരണം പൂർത്തിയായാൽ ഈ സംവിധാനമൊരുക്കാനാണ് ഉദ്ദേശ്യം. -ഡോ. കെ.പി. റീത്ത, ജില്ലാ മെഡിക്കൽ ഓഫീസർ Content Highlights:doctors prescription,
from mathrubhumi.latestnews.rssfeed https://ift.tt/2stpXQK
via
IFTTT
No comments:
Post a Comment