കൊച്ചി: മരടിൽ പൊളിച്ച ഫോളി ഫെയ്ത്ത് ഫ്ലാറ്റിനു സമീപത്ത് പൊടിശല്യത്താൽ വീർപ്പുമുട്ടുകയാണ് ജനങ്ങൾ. രാത്രിസമയത്ത് പ്രായമായവരും കുട്ടികളും കടുത്ത ശ്വാസംമുട്ട് അനുഭവിക്കുന്നു. ഫ്ലാറ്റിന്റെ അവശിഷ്ടങ്ങൾ മാറ്റുന്ന ജോലിക്കെത്തിയവർ പൊടിശല്യം സഹിക്കാനാവാത്തതിനെ തുടർന്ന് കായലിലെ വെള്ളം പമ്പ് ചെയ്ത് കോൺക്രീറ്റ് അവശിഷ്ടങ്ങളിൽ തളിക്കുകയാണ്. ഡ്യൂട്ടിയിലുള്ള പോലീസുകാരാകട്ടെ മാസ്ക് പോലുമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നു. 83 വയസ്സുകാരനായ നെടുമ്പറമ്പിൽ ആന്റണി ഞായറാഴ്ച രാത്രിയാണ് ഫ്ലാറ്റിനു സമീപത്തെ വീട്ടിലെത്തിയത്. അധികം വൈകാതെ ശ്വാസംമുട്ട് രൂക്ഷമായി. ഇൻഹേലർ ഉപയോഗിച്ചാണ് പിടിച്ചു നിന്നത്. നിലവിൽ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് ആന്റണി പറഞ്ഞു. രാത്രി 1.50-ഓടെ അസ്വസ്ഥത തോന്നി എഴുന്നേൽക്കുകയായിരുന്നു സമീപവാസിയായ മേരി ജോസഫ്. ശ്വാസംമുട്ട് തുടങ്ങിയതോടെ ഉറങ്ങാൻ കഴിഞ്ഞില്ല. ചുമയും കഫക്കെട്ടുമുണ്ട്. ഞായറാഴ്ച അർദ്ധരാത്രിയാണ് പ്രശ്നങ്ങൾ തീവ്രമായതെന്ന് ഇവർ പറഞ്ഞു. ഫ്ളാറ്റ് പൊളിച്ച പോലെ മഴയും പെയ്യിക്കണം 'ഇത്ര വലിയ ഫ്ലാറ്റ് പൊളിക്കാമെങ്കിൽ സിനിമയിലേതു പോലെ മഴ പെയ്യിപ്പിക്കണം... അല്ലാതെ ഈ പ്രശ്നത്തിനൊരു പരിഹാരമില്ല' പെർഫെക്ട് മോട്ടോഴ്സ് വർക്ഷോപ്പിന്റെ പാർട്ണറായ ആന്റണി പറയുന്നു. ശ്വാസംമുട്ടൽ സഹിക്കാനാവാത്തതിനാൽ വർക്ഷോപ്പിൽ ജോലി ചെയ്യുന്നവരെല്ലാം മാസ്ക് ധരിച്ചിരിക്കുകയാണ്. ഫ്ലാറ്റിന് തൊട്ടടുത്ത് താമസിക്കുന്ന ബാബു ജോസഫിനെ അലട്ടുന്നത് ചർമത്തിലെ അലർജിയാണ്. കൈകളിലും മറ്റും ചൊറിഞ്ഞ് പൊട്ടുകയാണ്. ജനങ്ങൾ ഒച്ചവെക്കുമ്പോൾ മാത്രം വെള്ളം അടിക്കും. പിന്നെ ഇത് നിൽക്കുകയും ചെയ്യുന്നു - ബാബു പറഞ്ഞു. സമീപത്ത് കച്ചവടം നടത്തുന്നവരും പൊടി കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. തേവര-കുണ്ടന്നൂർ പാലത്തിലൂടെ ഒരു വാഹനം പോയാൽ പരിസരമാകെ പൊടിയിലാകുമെന്നാണ് വഴിയോരക്കച്ചവടം നടത്തുന്ന നെട്ടൂർ സ്വദേശിനി സന്ധ്യ പറയുന്നത്. പൊടിമരങ്ങളായി തണൽ മരങ്ങൾ : ഫ്ലാറ്റിനു മുന്നിലെ തണൽമരങ്ങളും സമീപത്തെ വീടുകളിൽ നിൽക്കുന്ന മരവുമെല്ലാം പൂർണമായി പൊടിയിലാണ്. കാറ്റടിക്കുമ്പോൾ മരത്തിലെ പൊടികൂടി വീടുകളിലേക്ക് കയറുന്നതാണ് സ്ഥിതി. ഞായറാഴ്ച രാത്രിയാണ് പൊടിശല്യം രൂക്ഷമായത്. രാത്രി ജനങ്ങളുടെ പരാതികൂടി വന്നതോടെ സമീപത്ത് ഒരു ഫയർഫോഴ്സ് വാഹനമെത്തി വെള്ളമടിച്ച് തത്കാലത്തേക്ക് പരാതികൾ ഒതുക്കി. എന്നാൽ, ഇതുകൊണ്ട് കാര്യങ്ങൾ അവസാനിച്ചില്ല. രാവിലെ വെയിലെത്തിയതോടെ വീണ്ടും പൊടി പാറി. പ്രശ്നം ഗുരുതരമെന്ന് തിരിച്ചറിഞ്ഞ് നഗരസഭാ കാര്യാലയത്തിനു മുന്നിൽ പ്രതിഷേധവുമായി സമീപവാസികൾ രംഗത്തിറങ്ങി. സബ് കളക്ടറെത്തി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. നഗരസഭ തിങ്കളാഴ്ച വൈകീട്ട് ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് പരിസരത്തെ പൊടി വൃത്തിയാക്കുന്നുണ്ട്. എന്നാൽ ഉയരത്തിൽ ശക്തമായി വെള്ളം അടിക്കാനുള്ള സൗകര്യം ഇവർക്കില്ല. ജില്ലാ ഭരണകൂടം ഇടപെട്ട് ഫയർഫോഴ്സ് എത്തി കൃത്യമായി വെള്ളമടിച്ചാൽ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ എന്നാണ് കൗൺസിലർ സുനീല സിബി പറയുന്നത്. അത്രയെളുപ്പമൊന്നും പോകില്ല പൊടി പൊടി നേരിൽ കാണുന്നില്ലെന്നു കരുതി ശ്രദ്ധിക്കാതിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. അന്തരീക്ഷത്തിൽ പൊടിയുടെ അംശമുണ്ടാകും, അത് പെട്ടെന്ന് പോകില്ല. ഇതാണ് നിലവിൽ പ്രശ്നങ്ങൾക്ക് കാരണം. ഇതിനാൽ തന്നെ ഫ്ലാറ്റിനു സമീപത്ത് താമസിക്കുന്നവർ മാസ്ക് ധരിക്കുക തന്നെ വേണം. ആസ്ത്മ പോലുള്ള രോഗങ്ങളുള്ളവർ കുറച്ചു ദിവസത്തേക്ക് മാറി നിൽക്കുന്നത് തന്നെയാണ് ഉചിതം. - ഡോ. ശാലിനി വിനോദ് (കൺസൾട്ടന്റ് പൾമനോളജിസ്റ്റ്, എറണാകുളം മെഡിക്കൽ സെന്റർ) Content Highlights:Maradu Flat Demoltion
from mathrubhumi.latestnews.rssfeed https://ift.tt/2tYfZqU
via
IFTTT
No comments:
Post a Comment