പൗരത്വനിയമം, യു.ഡി.എഫില്‍ തമ്മിലടി; സംയുക്തസമരത്തെ തള്ളിയ കോണ്‍ഗ്രസ് നിലപാടിനോട് ലീഗിന് കടുത്ത എതിര്‍പ്പ്, എ ഗ്രൂപ്പിനും മുല്ലപ്പള്ളിയ്ക്കും ബെന്നി ബഹനാനുമെതിരേ ഐ ഗ്രൂപ്പും രംഗത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 19, 2019

പൗരത്വനിയമം, യു.ഡി.എഫില്‍ തമ്മിലടി; സംയുക്തസമരത്തെ തള്ളിയ കോണ്‍ഗ്രസ് നിലപാടിനോട് ലീഗിന് കടുത്ത എതിര്‍പ്പ്, എ ഗ്രൂപ്പിനും മുല്ലപ്പള്ളിയ്ക്കും ബെന്നി ബഹനാനുമെതിരേ ഐ ഗ്രൂപ്പും രംഗത്ത്

തിരുവനന്തപുരം: പൗരത്വനിയമത്തിനെതിരെ എല്‍.ഡി.എഫ്. സര്‍ക്കാരുമായി ചേര്‍ന്ന് നടത്തിയ പ്രതിഷേധത്തില്‍ യു.ഡി.എഫിലെ പ്രതിസന്ധി രൂക്ഷമാകുന്നു. സര്‍ക്കാരുമായി ചേര്‍ന്ന് നടത്തിയ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ ചില കക്ഷികളുടെയും കോണ്‍ഗ്രസിന്റെയും നിലപാടിനെതിരെ മുസ്ലീംലീഗിന് കടുത്ത പ്രതിഷേധം. കോണ്‍ഗ്രസിനുള്ളിലും ഇത് രൂക്ഷമായി വിഭാഗീയതയ്ക്ക് വഴിവച്ചിട്ടുണ്ട്.

പൗരത്വബില്ലിനെതിരെ ഇക്കഴിഞ്ഞ 18ന് സര്‍ക്കാരുമായി യോജിച്ച് നടത്തിയ പ്രക്ഷോഭത്തിനെതിരെ കഴിഞ്ഞദിവസം യു.ഡി.എഫ് കണ്‍വീനറും കെ.പി.സി.സി പ്രസിഡന്റും പരസ്യമായി രംഗത്തുവന്നതോടെയാണ് ലീഗ് നിലപാട് കടുപ്പിക്കുന്നത്. ഇക്കാര്യത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചതിനെതിരെ അവര്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഈ വിഷയത്തില്‍ തമ്മില്‍ തല്ലുകയല്ല, പരസ്യമായി ഒന്നിച്ചുനിന്ന് ഇതിനെ എതിര്‍ക്കുകയാണ് വേണ്ടെതെന്നാണ് ലീഗിന്റെ നിലപാട്. രാജ്യത്തെ പൊതുവില്‍ ബാധിക്കുന്ന ഒരുവിഷയത്തില്‍ പരസ്പരം കലഹിച്ച് നില്‍ക്കുന്നതിന് പകരം ഒന്നിച്ചുതന്നെയാണ് എതിര്‍ക്കേണ്ടത് എന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്.

മുസ്ലീംലീഗ് നേതാവും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീര്‍ ഇക്കാര്യം പരസ്യമായി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇനിയും സംയുക്ത സമരങ്ങള്‍ വേണമെന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. സംയുക്ത സമരത്തിനെതിരായ വിമര്‍ശനങ്ങളെ കാര്യമാക്കേണ്ടതില്ല, രാഷ്ട്രീയ അഭിപ്രായ ഭിന്നതകള്‍ മാറ്റിവയ്‌ക്കേണ്ട സമയമാണിതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇ.ടിക്ക് മാത്രമല്ല ലീഗിന് പൊതുവേ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാടിനോട് കടുത്ത പ്രതിഷേധമുണ്ട്.

പൗരത്വനിയമത്തിനെതിരെ അത്തരത്തിലൊരു പ്രതിഷേധം അന്ന് ആസൂത്രണം ചെയ്തിരുന്നില്ലെങ്കില്‍ കേരളത്തില്‍ വിഷയം മറ്റുതലത്തിലേക്ക് പോകുമായിരുന്നുവെന്നാണ് ലീഗ് കേന്ദ്രങ്ങള്‍ പറയുന്നത്. മുസ്ലീംതീവ്രവാദസംഘടനകള്‍ ഇത് മുതലാക്കാനുള്ള നീക്കമാണ് നടത്തിയത്. അന്ന് അത്തരത്തിലൊരു തീരുമാനം എടുത്തതുകൊണ്ടുമാത്രമാണ് അടുത്തദിവസം നടന്ന ഹര്‍ത്താലിന്റെ വീര്യം കുറഞ്ഞത്. സമസ്തയ്ക്കുള്ളില്‍ പോലും വിഭാഗീയതയുണ്ടാക്കാനുള്ള നീക്കം ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം മറികടന്നത് അത്തരമൊരു തീരുമാനം എടുത്തതുകൊണ്ടുമാത്രമാണ്.

നിയമസഭയിലെ കക്ഷികളെ മാത്രമേ അറിയിച്ചുള്ളുവെന്നതായിരുന്നു അദ്യത്തെ പരാതി. എന്നാല്‍ പിന്നീട് അത് മറ്റ് തലങ്ങളിലേക്ക് കൊണ്ടുപോയത് ശരിയല്ലെന്നും ലീഗ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഈ ബില്ലിനെതിരെ രാജ്യത്താകമാനം ഒരു രാഷ്ട്രീയവേര്‍തിരിവുമില്ലാതെയാണ് സമരങ്ങള്‍ നടക്കുന്നത്. സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പി ഒഴികെയുള്ള മറ്റ് കക്ഷികളുമെല്ലാം ഒന്നിച്ചാണ് ഈ നിയമത്തെ എതിര്‍ക്കുന്നത്. രാഷ്ട്രീയമില്ലാത്ത സമൂഹത്തിലെ പല ഉന്നതരും ഇതില്‍ ഭാഗഭാക്കുന്നുണ്ട്. ആ സാഹചര്യത്തില്‍ ഇവിടെ മാത്രം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതും അതിന്റെ പേരില്‍ തമ്മിലടിക്കുന്നതും ഗുണകരമാവില്ലെന്നും ലീഗ് ചൂണ്ടിക്കാട്ടുന്നു.

ലീഗിന് മാത്രമല്ല, കോണ്‍ഗ്രസിനുള്ളിലും ഇത് വലിയ ഭിന്നതയ്ക്ക് വഴിവച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം ആസൂത്രിതമാണെന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. സമരത്തിന് തീരുമാനിക്കുന്നതിന് മുമ്പ് തന്നെ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നുവെന്നാണ് ഐ ഗ്രൂപ്പ് വൃത്തങ്ങള്‍ പറയുന്നത്. അവിടെ സമ്മതിച്ചശേഷം കഴിഞ്ഞദിവസം യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹനാന്‍ തന്നെ പത്രസമ്മേളനം വിളിച്ച് ഇതിനെ തള്ളിപ്പറഞ്ഞത് ശരിയായില്ലെന്നാണ് അവര്‍ പറയുന്നത്.

അതോടൊപ്പം കഴിഞ്ഞദിവസം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇത് തള്ളികൊണ്ട് പരസ്യമായി രംഗത്ത് വന്നത് ആസൂത്രിതമാണെന്നാണ് അവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഐ ഗ്രൂപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് കരുതേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. പ്രതിപക്ഷനേതാവിന്റെ തീരുമാനത്തിനെ തള്ളിക്കളയാന്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം ആസൂത്രിതനീക്കം തുടങ്ങിയതോടെ അതിനെ എതിര്‍ത്ത് പരസ്യപ്രചരണത്തിനും ഐ ഗ്രൂപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്. സംയുക്തസമരത്തിന് മുന്‍കൈയെടുത്തുവെന്ന ചൂണ്ടിക്കാട്ടി അദ്ദേഹത്തെ അഭിനന്ദിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് പല ഭാഗങ്ങളിലും പോസ്റ്ററുകളും ബാനറുകളും കട്ടൗട്ടുകളും സ്ഥാപിച്ചുതുടങ്ങിയിട്ടുമുണ്ട്.

ആര്‍. സുരേഷ്



from mangalam.com https://ift.tt/38Z3oUm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages