കൊച്ചി: ബി.ജെ.പി.യിൽ സംഘടനാതലത്തിൽ അടിമുടി അഴിച്ചുപണി വരുന്നു. പാർട്ടിയെ യൗവനയുക്തമാക്കാനുള്ള കർശന നിർദേശമാണ് കേന്ദ്ര നേതൃത്വം നൽകിയിട്ടുള്ളത്. പ്രായം ബി.ജെ.പി.യിൽ സ്ഥാനങ്ങൾ ലഭിക്കുന്നതിനുള്ള പ്രധാന ഘടകമായി മാറും. അതിനുള്ള നടപടികൾ ഈ തിരഞ്ഞെടുപ്പോടെ തന്നെ തുടങ്ങും. പാർട്ടിയെ സർക്കാരിനെക്കാളും ചെറുപ്പവും ഊർജസ്വലവുമായി നിലനിർത്തുക എന്നതാണ് നയം. യുവാക്കളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി യുവമോർച്ചയുടെ നേതൃത്വത്തിൽ മുപ്പത് വയസ്സുവരെയുള്ളവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് നിർദേശിച്ചിരിക്കുകയാണ്. മണ്ഡലം പ്രസിഡന്റ് 45 വയസ്സിൽ താഴെയുള്ള ആളായിരിക്കണം. ജില്ലാ പ്രസിഡന്റിന് 55 വയസ്സിൽ കൂടാൻ പാടില്ലെന്നും കേന്ദ്രം കർശന നിർദേശം നൽകി. അതേസമയം, സംസ്ഥാന അധ്യക്ഷന് 55 വയസ്സിൽ കൂടുതൽ ആവാമോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം കേന്ദ്രം നൽകിയിട്ടില്ല. ഇക്കുറി 55 വയസ്സിനു മുകളിലുള്ളവർ വന്നാലും കുഴപ്പമില്ല, അടുത്ത തവണ സംസ്ഥാന അധ്യക്ഷന് 55 വയസ്സ് നിർബന്ധമാക്കും. അതേസമയം, സംസ്ഥാന സമിതിയിൽ 55-ന് മുകളിൽ ഉള്ളവരെയും പരിഗണിക്കും. ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പ്രായാധിക്യം പരിഗണിച്ച് മാറേണ്ടി വരുന്നവർക്ക് സംസ്ഥാന സമിതിയിൽ ഇടം കണ്ടെത്താൻ കഴിഞ്ഞേക്കും. ഇപ്പോൾ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിൽ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവർക്ക് വയസ്സ് കർശനമാക്കിയാലും ഇപ്പോൾ പ്രശ്നമാവില്ല. അതേസമയം, സമവായം എന്ന നിലയിൽ മുതിർന്ന നേതാക്കളെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഭാവിയിൽ നടക്കാതെയാവും. പാർട്ടിയിലെ ആക്ടീവ് അംഗങ്ങളുടെ കാര്യത്തിലും വലിയ വ്യത്യാസം വരുത്താൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. കേരളത്തിൽ ബി.ജെ.പി. അംഗങ്ങൾ കൂടിയെന്ന് പറയുമ്പോൾത്തന്നെ ആക്ടീവ് അംഗങ്ങളുടെ എണ്ണം കേരളത്തിൽ കുറഞ്ഞതായാണ് കാണുന്നത്. 25 അംഗങ്ങളെ ചേർക്കുന്നവർക്കു മാത്രമേ ആക്ടീവ് അംഗത്വം ലഭിക്കുകയുള്ളു. ആ നിബന്ധന എടുത്തുകളയാൻ ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. പാർട്ടിയിൽ ഊർജസ്വലമായി പ്രവർത്തിക്കുമെന്ന് ഉറപ്പുള്ളവർക്കെല്ലാം ഇനി ആക്ടീവ് മെമ്പർഷിപ്പ് നൽകാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. Content Highlights:Reorganization in Kerala BJP
from mathrubhumi.latestnews.rssfeed https://ift.tt/2qyXPLf
via
IFTTT
No comments:
Post a Comment