വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അമേരിക്കൻ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു. 2020-ൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ പ്രധാന എതിരാളിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനുംനേരെ കേസുകൾ കുത്തിപ്പൊക്കാൻ യുക്രൈൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തിയെന്ന കുറ്റത്തിന്മേലാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. പ്രമേയം പാസായ സാഹചര്യത്തിൽ അടുത്തമാസം ട്രംപ് സെനറ്റിന്റെ വിചാരണ നേരിടണം. എന്നാൽ, സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷമെന്നതിനാൽ ഇംപീച്ച്മെന്റ് നീക്കം അവിടെ പരാജയപ്പെടാം. ജനപ്രതിനിധി സഭയിൽ പ്രമേയത്തെ അനുകൂലിച്ച് 230പേർ വോട്ട് ചെയ്തു.197 പേർ എതിർത്തു. അധികാരദുർവിനിയോഗം നടത്തി, ഇംപീച്ച്മെന്റ് നടപടികളോട് സഹകരിക്കാതെ കോൺഗ്രസിന്റെ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങൾ നേരത്തേ ഹൗസ് ജുഡീഷ്യറി സമിതി അംഗീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിനിധിസഭ പ്രമേയവും പാസാക്കിയത്. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള പ്രതിനിധിസഭയിൽ ഇംപീച്ച്മെന്റ് പാസാകുമെന്ന് ഉറപ്പായിരുന്നു. 435 അംഗ സഭയിൽ 232 അംഗങ്ങൾ ഡെമോക്രാറ്റുകൾക്കുണ്ട്. ഇംപീച്ച്മെന്റ് പ്രമേയം പാസാവാൻ 216 പേരുടെ പിന്തുണ മതിയായിരുന്നു. 100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകളുടെ അംഗബലം 47 ആണ്. പ്രമേയം പാസാവാൻ 67 പേരുടെ പിന്തുണവേണം. യു.എസിന്റെ ചരിത്രത്തിൽ ഇംപീച്ച്മെന്റ് നടപടി നേരിടുന്ന മൂന്നാം പ്രസിഡന്റാണ് ട്രംപ്. അതേസമയം, ഇംപീച്ച് ചെയ്യാനുള്ള നീക്കം അനീതിയാണെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ട്രംപ് ബുധനാഴ്ചയും ആവർത്തിച്ചു. യു.എസിന്റെ ജനാധിപത്യത്തോട് ഡെമോക്രാറ്റുകൾ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കയാണെന്ന് വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രതിനിധിസഭാ സ്പീക്കറും ഡെമോക്രാറ്റിക് അംഗവുമായ നാൻസി പെലോസിക്കെഴുതിയ ആറുപേജുള്ള കത്തിൽ ട്രംപ് ആരോപിച്ചു. തെളിവ് സമർപ്പിക്കാനുള്ള അവസരമടക്കമുള്ള ഭരണഘടനാപരമായ തന്റെ അവകാശങ്ങൾപോലും ലംഘിക്കപ്പെട്ടെന്നും രാജ്യത്ത് അട്ടിമറി നടത്താനുള്ള അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ട്രംപിന്റെ കത്ത് വളരെ അസഹ്യമാണെന്ന് പെലോസി പ്രതികരിച്ചു. ഇംപീച്ച് ചെയ്യപ്പെട്ട മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. 1868 ഫെബ്രുവരി 24ന് ആൻഡ്രൂ ജോൺസൺ ഇംപീച്ച് ചെയ്യപ്പെട്ടു. 1974 ൽ റിച്ചാർഡ് നിക്സൺ ഇംപീച്ച്മെന്റ് വിചാരണ നേരിട്ടു. 1998 ഡിസംബർ 19ന് ബിൽ ക്ലിന്റൺ ഇംപീച്ച് ചെയ്യപ്പെട്ടു വിഭജിച്ച് യു.എസ്. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടിയിൽ യു.എസ്. ഭിന്നിച്ചുനിൽക്കുകയാണ്. രാജ്യത്ത് 47 ശതമാനം പേർ ഇംപീച്ച്മെന്റിനെ പിന്തുണയ്ക്കുമ്പോൾ 46.4 ശതമാനം പേർ എതിർക്കുന്നതായി രാഷ്ട്രീയ വെബ്സൈറ്റായ ഫൈവ് തേർട്ടി എയ്റ്റ് നടത്തിയ സർവേ സൂചിപ്പിക്കുന്നു. മറ്റുള്ളവർക്ക് അഭിപ്രായമില്ല. ട്രംപ് ക്രിസ്മസ് റാലിയിൽ ഇംപീച്ച്മെന്റിൽ പ്രതിനിധിസഭയിൽ സംവാദവും വോട്ടെടുപ്പും നടക്കുമ്പോൾ ട്രംപ് മിഷിഗണിലെ ബാറ്റിൽ ക്രീക്കിലാണ്. അവിടെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനൊപ്പം ക്രിസ്മസ് റാലിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. Content Highlights: Donald Trump is the third White House occupant in American history to be impeached.
from mathrubhumi.latestnews.rssfeed https://ift.tt/2Z0UCAK
via
IFTTT
No comments:
Post a Comment