കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷനരികിൽ എട്ടുമാസമായി മൂടാതെകിടന്ന കുഴിയുടെ മുകളിൽവെച്ച ബോർഡിൽ തട്ടിവീണ ബൈക്ക് യാത്രക്കാരൻ ടാങ്കർലോറികയറി മരിച്ചു. കടവന്ത്ര സോഫ്റ്റൻ ടെക്നോളജീസ് വിദ്യാർഥിയും കൂനമ്മാവ് കാച്ചാനിക്കോടത്ത് ലാലന്റെ മകനുമായ കെ.എൽ. യദുലാൽ (23) ആണ് മരിച്ചത്. ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയിൽ പാർട് ടൈം ജീവനക്കാരനുമായിരുന്നു. വ്യാഴാഴ്ച രാവിലെ 7.30-നാണ് അപകടം. കുഴിക്കുമുകളിൽ യാത്രക്കാർ വീഴാതിരിക്കാനായി നാട്ടുകാർവെച്ച ഇരുമ്പു ബോർഡിൽ ബൈക്കിന്റെ ഹാൻഡിൽ തട്ടിയാണ് യദുലാൽ വീണത്. പിന്നാലെവന്ന കാറിൽ അടുത്തുതന്നെയുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലാരിവട്ടം പോലീസ് കേസെടുത്തു. അമ്മ: നിഷ ലാലൻ. സഹോദരൻ: നന്ദുലാൽ. സംഭവത്തിൽ ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി അടിയന്തര റിപ്പോർട്ട് തേടി. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ജല അതോറിറ്റി മാനേജിങ് ഡയറക്ടറും കൊച്ചി സിറ്റി പോലീസ് കമ്മിഷണറും കാരണങ്ങളെക്കുറിച്ചന്വേഷിച്ച് നാലാഴ്ചയ്ക്കകം വിശദറിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. മജിസ്റ്റീരിയൽ അന്വേഷണത്തിന് കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. ചന്ദ്രശേഖരൻ നായർക്കാണ് അന്വേഷണച്ചുമതല. വകുപ്പുകൾ തമ്മിലടിച്ചു, കുഴി മൂടിയില്ല മെട്രോ സ്റ്റേഷനുമുന്നിൽ പൊളിഞ്ഞുകിടന്ന ഭാഗം കഴിഞ്ഞയാഴ്ച ടാർചെയ്തപ്പോഴും ഈ കുഴി മൂടിയില്ല. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ചോർന്നാണ് കുഴിയുണ്ടായത്. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചാലേ അറ്റകുറ്റപ്പണി നടത്തൂ എന്നായിരുന്നു വാട്ടർ അതോറിറ്റിയുടെ പക്ഷം. അനുമതി വൈകിയതോടെ കുഴി അങ്ങനെ കിടന്നു. വെള്ളം ചോരുമ്പോൾ കുഴിയടച്ചിട്ട് കാര്യമില്ലെന്നാണ് പൊതുമരാമത്തുവകുപ്പ് പറയുന്നത്. ഇതിനുസമീപം രണ്ടുകുഴികൾ കൂടിയുണ്ട്. ശനിയാഴ്ചയാണ് നാട്ടുകാരിലാരോ മെട്രോ ജോലിക്കിടെ ഉപയോഗിക്കുന്ന വലിയ ബോർഡ് കുഴിക്കു മുകളിൽവെച്ചത്. ഇതുമൂലം ഇടുങ്ങിയ ഈ ഭാഗത്ത് ഗതാഗതക്കുരുക്കുമുണ്ടാകാറുണ്ട്. ഈ കുഴിയുണ്ടാക്കുന്ന അപകട സാധ്യതകളെക്കുറിച്ച് ചൊവ്വാഴ്ച 'മാതൃഭൂമി' വാർത്ത നൽകിയിരുന്നു. സുരക്ഷാ ക്രമീകരണത്തിന് നടപടിയുണ്ടാകും ഏത് കുഴിയെടുത്താലും അങ്ങനെത്തന്നെ കിടക്കുന്ന സാഹചര്യമാണ്. സുരക്ഷയൊരുക്കാനുള്ള നടപടിയില്ല. കെട്ടിടം പണിയുന്നിടത്തടക്കം ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നില്ല. ആളുകൾ മരിക്കുമ്പോഴാണ് നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത്. സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്താനുള്ള ഇടപടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും -മുഖ്യമന്ത്രി പിണറായി വിജയൻ Content Highlights:Youth run over by lorry after he falls into a pothole on Kochi road
from mathrubhumi.latestnews.rssfeed https://ift.tt/2rJTsxg
via
IFTTT
No comments:
Post a Comment