ന്യൂഡൽഹി: മൃതദേഹം കീറിമുറിക്കാതെതന്നെ പോസ്റ്റ്മോർട്ടം നടത്താനുള്ള സംവിധാനം ആറുമാസത്തിനകം ഇന്ത്യയിലും നടപ്പായേക്കും. ആദ്യഘട്ടത്തിൽ ഡൽഹി എയിംസിലായിരിക്കും ഇതു യാഥാർഥ്യമാകുകയെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ രാജ്യസഭയെ അറിയിച്ചു. ഇതോടെ, തെക്കുകിഴക്കൻ ഏഷ്യൻമേഖലയിൽ വിർച്വൽ ഓട്ടോപ്സി (കീറിമുറിക്കാതെയുള്ള പോസ്റ്റ്മോർട്ടം) നടപ്പാക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലു (ഐ.സി.എം.ആർ.)മായി സഹകരിച്ചാണ് എയിംസിൽ പദ്ധതി തുടങ്ങുക. ഇതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. എയിംസിന് അഞ്ചുകോടി രൂപ ഐ.സി.എം.ആർ. നൽകി. സി.ടി. മെഷീൻ വാങ്ങാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. തുടക്കം എയിംസിലാണെങ്കിലും പിന്നീട് രാജ്യത്തെ മറ്റുസ്ഥാപനങ്ങളിലും പദ്ധതി വ്യാപിപ്പിക്കും -മന്ത്രി അറിയിച്ചു. എയിംസിൽമാത്രം ഒരുവർഷം മൂവായിരത്തിലേറെ പോസ്റ്റ്മോർട്ടം നടക്കുന്നുണ്ട്. നിലവിൽ സ്വിറ്റ്സർലൻഡ് അടക്കം ഒട്ടേറെ രാജ്യങ്ങളിൽ വിർച്വൽ പോസ്റ്റ്മോർട്ടം നടത്തുന്നുണ്ട്. സഹായകരം “കീറിമുറിക്കാതെയുള്ള പോസ്റ്റ്മോർട്ടം മരിച്ചയാളുടെ ബന്ധുക്കൾക്കും ഡോക്ടർമാർക്കും ഒരുപോലെ സൗകര്യപ്രദമാണ്. ശരീരം കീറിമുറിക്കുന്നത് മരിച്ചയാളുടെ ബന്ധുക്കൾക്ക് മനോവേദനയുണ്ടാക്കുന്ന കാര്യമാണ്. വിർച്വൽ ഓട്ടോപ്സിയിലൂടെ ഇത് ഒഴിവാക്കാം. ഉപകരണങ്ങൾ സ്ഥാപിക്കാൻ ഏറെ ചെലവുവരും എന്നതാണ് ഒരു പോരായ്മ. കൂടാതെ കോടതിയുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്. - ഡോ. പ്രസന്നൻ കോഴിക്കോട് മെഡിക്കൽകോളേജ് ഫൊറൻസിക് വിഭാഗം തലവൻ വിർച്വൽ ഓട്ടോപ്സി * ശരീരം കീറിമുറിക്കില്ല * ആന്തരികാവയവങ്ങളും അസ്ഥികളും കലകളും യന്ത്രസഹായത്തോടെയാണു പരിശോധിക്കുക. (എം.ആർ.ഐ., സി.ടി. സ്കാൻ) * പ്രത്യേകബാഗിലാക്കിയ മൃതദേഹം സി.ടി. സ്കാൻ യന്ത്രത്തിലൂടെ കടത്തിവിടും. യന്ത്രം ആന്തരികാവയവങ്ങളുടേതടക്കം ചിത്രങ്ങൾ നിമിഷങ്ങൾകൊണ്ട് പകർത്തും. * ഈ ചിത്രങ്ങൾ ഫൊറൻസിക് വിദഗ്ധർ വിശകലനംചെയ്ത് മരണം സ്വാഭാവികമോ അസ്വാഭാവികമോയെന്നു കണ്ടെത്തും. മരണകാരണവും വിശകലനം ചെയ്യും. * വെടിയുണ്ടയുടെ ഭാഗങ്ങൾ, ആന്തരിക രക്തസ്രാവം, പരമ്പരാഗത പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താൻ ബുദ്ധിമുട്ടുള്ള ഒടിവുകൾ തുടങ്ങിയവ കണ്ടെത്താനാവും * പോസ്റ്റുമോർട്ടത്തിനെടുക്കുന്ന പരമാവധി സമയം അരമണിക്കൂർ പരന്പരാഗത പോസ്റ്റ്മോർട്ടം * പുറമേ കാണുന്ന മുറിവുകൾ, മരണാനന്തരം ത്വക്കിലും പേശികളിലും ഉണ്ടാകുന്ന മാറ്റങ്ങൾ എന്നിവ ബാഹ്യപരിശോധനയിലൂടെ രേഖപ്പെടുത്തുന്നു. * ശരീരത്തിന്റെ മധ്യഭാഗത്തായി കീഴ്ത്താടിമുതൽ അടിവയർവരെ നീളുന്ന മുറിവുണ്ടാക്കി ആന്തരാവയവങ്ങളെല്ലാം പുറത്തെടുക്കുന്നു. ഇതിനോടൊപ്പം തലയോട്ടി തുറന്ന് തലച്ചോറും പുറത്തെടുക്കുന്നു. * ഹൃദയം, തലച്ചോർ, ശ്വാസകോശം, കരൾ, വൃക്കകൾ, ആഗ്നേയഗ്രന്ഥി, അഡ്രിനൽ ഗ്രന്ഥികൾ, ലൈംഗികാവയവങ്ങൾ തുടങ്ങി എല്ലാ ആന്തരാവയവങ്ങളും വിശദമായ പരിശോധനയ്ക്കു വിധേയമാക്കി രോഗലക്ഷണങ്ങളും പരിക്കുകളും രേഖപ്പെടുത്തുന്നു. * ആമാശയവും കുടലും പരിശോധിച്ച് വിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടോ എന്നു രേഖപ്പെടുത്തുന്നു. സാധാരണഗതിയിൽ ഇത്രയും പരിശോധനയിൽനിന്നു മരണകാരണം വ്യക്തമാകും. * ഒന്നൊന്നരമണിക്കൂർ എടുത്താണിതു ചെയ്യുന്നത്. ചില കേസുകളിൽ രണ്ടു രണ്ടര മണിക്കൂർ വരെ നീളാം. വിർച്വൽ ഓട്ടോപ്സിയുടെ നേട്ടം * സമയലാഭം. *കീറിമുറിക്കുന്നത് ഒഴിവാകുന്നതിനാൽ പോസ്റ്റ്മോർട്ടത്തോടുള്ള ബന്ധുക്കളുടെ വിമുഖത കുറയും *കൂടുതൽ വിദഗ്ധർക്ക് ഒരേസമയം വിലയിരുത്തൽ നടത്താം *പോസ്റ്റ്മോർട്ടം വഴി ഡോക്ടർമാർക്കും സഹായികൾക്കും പകർച്ചവ്യാധി പിടിക്കാനുള്ള സാഹചര്യം ഇല്ലാതാകും content highlights:virtual autopsy likely to be implemented within six months
from mathrubhumi.latestnews.rssfeed https://ift.tt/34KSa3q
via
IFTTT
No comments:
Post a Comment