തിരുവനന്തപുരം: ഒൻപത് ദിവസമായി നടന്നുവന്ന കോടതി ബഹിഷ്‌കരണം അവസാനിപ്പിച്ച് അഭിഭാഷകർ കോടതിയിൽ കയറി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് കർശന നിലപാട് എടുത്തതിനെ തുടർന്നാണ് വഞ്ചിയൂർ കോടതിയിലെ ബഹിഷ്‌കരണം അഭിഭാഷകർ പിൻവലിച്ചത്. വെള്ളിയാഴ്ച മുതൽ അഭിഭാഷകർ കോടതിയിൽ ഹാജരായി. ബഹിഷ്‌കരണം തുടർന്നാൽ മജിസ്‌ട്രേറ്റിനെ ഭീഷണിപ്പെടുത്തിയതിന് കടുത്ത നടപടിയുണ്ടാകുമെന്ന് വ്യക്തമായതോടെ അഭിഭാഷകർ മുട്ടുമടക്കുകയായിരുന്നു.ചീഫ് ജസ്റ്റിസുമായി നടന്ന ചർച്ചയിലും അഭിഭാഷകരുടെ ആവശ്യത്തിന് അനുഭാവപൂർണമായ പരിഹാരം ഉണ്ടായില്ല. അഭിഭാഷകർക്കെതിരേ ഹൈക്കോടതി സ്വമേധയാ എടുത്തിരുന്ന കേസും പിൻവലിക്കപ്പെട്ടില്ല. ഒരാവശ്യവും നേടാതെ അഭിഭാഷകർ സമരം അവസാനിപ്പിക്കുമ്പോൾ നഷ്ടം കക്ഷികൾക്കായിരുന്നു. അഭിഭാഷകർ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് നിരവധി പ്രതികളുടെ ജാമ്യം റദ്ദായിരുന്നു. സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ദീപാ മോഹൻ പ്രതിയുടെ ജാമ്യം റദ്ദാക്കിയത് ചോദ്യംചെയ്താണ് അഭിഭാഷകർ മജിസ്‌ട്രേറ്റിനെതിരേ തിരിഞ്ഞത്. മജിസ്‌ട്രേറ്റിന്റെ ചേംബറിലെത്തി ആക്രോശിക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരേ മജിസ്‌ട്രേറ്റ് നൽകിയ പരാതിയിൽ ബാർ അസോസിയേഷൻ ഭാരവാഹികളടക്കം 12 അഭിഭാഷകർക്കെതിരേ പോലീസ് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസ് എടുത്തു. അഭിഭാഷകർക്കെതിരേ എടുത്ത കേസ് പിൻവലിക്കണമെന്നും ചട്ടം പാലിക്കാത്ത മജിസ്‌ട്രേറ്റിനെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ചത്. പ്രശ്‌നപരിഹാരത്തിന് ഇടപെട്ട് ബാർ കൗൺസിൽ ബഹിഷ്‌കരണം അവസാനിപ്പിക്കാൻ നിർദ്ദേശിച്ചിട്ടും അഭിഭാഷകർ തയ്യാറായിരുന്നില്ല.
from mathrubhumi.latestnews.rssfeed https://ift.tt/36dyfKG
via
IFTTT
No comments:
Post a Comment