ഗുവാഹാട്ടി: പൗരത്വഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കലാപഭൂമിയായി. തെരുവിലിറങ്ങിയ ജനക്കൂട്ടം പലയിടത്തും സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ത്രിപുരയിൽ പ്രക്ഷോഭം നേരിടാൻ പട്ടാളത്തെ വിളിച്ചു. അസമിലും പട്ടാളം മുൻകരുതലായി നിലയുറപ്പിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം ബുധനാഴ്ച 5000 അർധസൈനികരെക്കൂടി വ്യോമമാർഗം എത്തിച്ചു. സി.ആർ.പി.എഫ്., ബി.എസ്.എഫ്., എസ്.എസ്.ബി. എന്നീ സേനകളിൽനിന്നുള്ള 50 കമ്പനി ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിരിക്കുന്നത്. കശ്മീരിലെ അതിർത്തിമേഖലയിൽനിന്നു പിൻവലിച്ചതാണ് ഇതിൽ 20 കമ്പനിയും. ബി.ജെ.പി. ഭരിക്കുന്ന അസമിലാണ് രൂക്ഷമായ പ്രക്ഷോഭം നടക്കുന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും റബ്ബർ വെടിയുണ്ടകളും പ്രയോഗിച്ചു. വ്യാപകമായ അക്രമം ഉണ്ടായതോടെ സംസ്ഥാനത്തെ നിരോധനാജ്ഞ സർക്കാർ അനിശ്ചിതകാലത്തേക്കു നീട്ടി. പത്തുജില്ലകളിലെ ഇന്റർനെറ്റ്, വാർത്താവിതരണ സംവിധാനങ്ങൾ റദ്ദാക്കിയിരിക്കയാണ്. വിഘടനവാദി സംഘടനയായ ഉൾഫ അസമിൽ വ്യാഴാഴ്ച ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ഗുവാഹാട്ടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ആബേ ഷിൻസോയും പങ്കെടുക്കുന്ന ഉച്ചകോടിയുടെ വേദികളിലൊന്ന് പ്രക്ഷോഭകർ തകർത്തു. പ്രതിഷേധക്കാർ റോഡിൽ തടസ്സമുണ്ടാക്കിയതിനാൽ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ മണിക്കൂറുകളോളം ഗുവാഹാട്ടി വിമാനത്താവളത്തിൽ കുടുങ്ങി. വ്യാപക അക്രമമുണ്ടായ ത്രിപുരയിലെ രാധാനഗർ ജില്ലയിൽ കരസേനയുടെ മൂന്നുകോളത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ മേഖലയിലെ റോഡ്, റെയിൽ, വ്യോമ ഗതാഗത സംവിധാനങ്ങളും രണ്ടുദിവസമായി തടസ്സപ്പെട്ടിരിക്കുകയാണ്. അസം, ത്രിപുര, മേഘാലയ, മിസോറം സംസ്ഥാനങ്ങളിലെ ഗോത്രമേഖലകളെയും ഇന്നർലൈൻ പെർമിറ്റിനു കീഴിലുള്ള മേഖലകളെയും പൗരത്വനിയമത്തിൽനിന്ന് ഒഴിവാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിതാ ഷാ ലോക്സഭയിലും രാജ്യസഭയിലും പറഞ്ഞിരുന്നു. എന്നാൽ, മന്ത്രിയുടെ പ്രസ്താവനയെ അവഗണിച്ച് പ്രതിഷേധം തുടരുകയാണ്. പ്രക്ഷോഭകാരണം * പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീരാജ്യങ്ങളിലെ മുസ്ലിം ഇതര മതവിഭാഗങ്ങളിലെ അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന ബിൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരികവും ഭാഷാപരവുമായ സവിശേഷതകളെ ബാധിക്കുമെന്ന ആശങ്ക. * പുറത്തുനിന്നെത്തുന്നവർക്ക് സ്ഥിരതാമസ അനുമതിയും പൗരത്വവും നൽകുന്നതോടെ ഗോത്രവർഗക്കാരുടെ ജീവിതമാർഗവും നഷ്ടപ്പെടുമെന്ന ഭയം. content highlights:Thousands Protest Against Citizenship Bill in Guwahati
from mathrubhumi.latestnews.rssfeed https://ift.tt/2RLqFTM
via
IFTTT
No comments:
Post a Comment