ലഖ്നൗ: നീതിപീഠം ഉടൻ തീർപ്പു കല്പിക്കുമെന്നറിയാമെങ്കിലും ആ വയോധികന്റെ കണ്ണുകളിൽ ആശങ്കയകന്നിട്ടില്ല. 2017-ൽ ഉന്നാവിലെ മാക്കി ഗ്രാമത്തിൽ കൗമാരക്കാരി ബലാത്സംഗത്തിനിരയായ കേസ് കോളിളക്കം സൃഷ്ടിച്ചതാണ്. സി.ബി.ഐ. അന്വേഷണം പൂർത്തിയായതിനാൽ 16-ന് ശിക്ഷ വിധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് വിചാരണക്കോടതി. ഈ പശ്ചാത്തലത്തിലാണ് മുൻ ബി.ജെ.പി. എം.എൽ.എ. കുൽദീപ് സിങ് സേംഗർ പ്രതിചേർക്കപ്പെട്ട കേസിലെ ഇരയുടെ അമ്മാവൻ 'മാതൃഭൂമി'യോടു സംസാരിച്ചത്. ക്രൂരമായി വേട്ടയാടപ്പെട്ട മരുമകളുടെ ഭാവിയെക്കുറിച്ചു മാത്രമല്ല, കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ഇന്നും ആശങ്കയിലാണ് അദ്ദേഹം. പക്ഷേ, നീതി ലഭിക്കുന്നതുവരെ പൊരുതാൻ തന്നെയാണ് തീരുമാനം. അന്ന് മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തില്ലായിരുന്നെങ്കിൽ അവൾ ഇവിടെവെച്ചു കൊല്ലപ്പെടുമായിരുന്നു. ട്രക്ക് കാറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ലഖ്നൗ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അവൾക്ക് രണ്ടുദിവസം വേണ്ടത്ര ചികിത്സ ലഭിച്ചില്ല. “മാധ്യമങ്ങളിൽ വാർത്ത നിറഞ്ഞപ്പോൾ സർക്കാർ സൗജന്യചികിത്സ ഉറപ്പാക്കി. ഇല്ലെങ്കിൽ അവളുടെ ജീവൻ നഷ്ടപ്പെടുമായിരുന്നു. ഇന്ന് സുരക്ഷിതയായി ഡൽഹിയിൽ കഴിയുന്നു. പക്ഷേ, പ്രതികൾ ശക്തരാണ്. അവരുടെ സ്വാധീനത്തിലാണ് പോലീസും സർക്കാരും. എപ്പോൾവേണമെങ്കിലും ഞങ്ങളൊക്കെ കൊല്ലപ്പെടാം. ഇതുകണ്ടോ അരയിൽ തോക്കുമായാണ് എന്റെ നടത്തം”- ഉറയിലുള്ള റിവോൾവർ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. സംഭവം നടന്നശേഷം യുവതിയും വീട്ടുകാരും ബന്ധുക്കളുമടക്കം മൂന്നുകുടുംബങ്ങൾ ഉന്നാവിലെ മാക്കിഗാവ് വിട്ടുപോയി. അവളുടെ അച്ഛൻ പോലീസ് കസ്റ്റഡിയിൽ മരിച്ചു. യുവതിക്ക് പരിക്കേറ്റ അപകടത്തിൽ അമ്മായിമാർ കൊല്ലപ്പെട്ടു. ചെറിയച്ഛൻ ഇപ്പോഴും ജയിലിലാണ്. എത്രയെത്ര ദുരന്തങ്ങൾ ഞങ്ങളുടെ കുടുംബം നേരിടേണ്ടിവന്നു? ആരെല്ലാം അനാഥരായി? കേസുമായി ബന്ധപ്പെട്ട മരണങ്ങളിലെല്ലാം എം.എൽ.എ.യുടെ കരങ്ങളുണ്ട്. പോലീസും സർക്കാരുമൊക്കെ അവരെ രക്ഷിക്കാൻ ശ്രമിക്കുന്നു. ഇനി കോടതിവിധിയിലാണ് പ്രതീക്ഷ. സർക്കാർ നൽകിയ വീട്ടിൽ, സുരക്ഷയിലാണ് അവളുടെ താമസം. പക്ഷേ, എത്രനാൾ അതു തുടരും? ജീവഭീഷണി ഇനിയും അകന്നിട്ടില്ല -അദ്ദേഹം പറഞ്ഞു. വീണ്ടും ഉന്നാവിൽ യുവതിക്കെതിരേ വേട്ട നടന്നു. ഇവിടെ നടക്കുന്നതിനൊക്കെ പോലീസാണ് കാരണക്കാർ. എന്റെ മരുമകൾ പിച്ചിച്ചീന്തപ്പെട്ടപ്പോൾ ഞങ്ങൾ സ്റ്റേഷനിൽ പരാതിയുമായി ചെന്നു. എന്നാൽ, പൊതുവായി നടക്കുന്നതാണ് എന്നുപറഞ്ഞു പോലീസ് തിരിച്ചയച്ചു. ഞങ്ങൾക്കു നീതി നൽകണമെന്ന് അവർക്കു താത്പര്യമുണ്ടായിരുന്നില്ല. പോലീസ് പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചു. കഴിഞ്ഞദിവസം ഭതൻഖേഡ ഗ്രാമത്തിലെ യുവതിയെ തീകൊളുത്തിക്കൊന്ന കേസിലും പോലീസല്ലേ കുഴപ്പക്കാർ. വീഴ്ചകളുണ്ടാവുമ്പോൾ പോലീസുകാരെ സ്ഥലം മാറ്റിയിട്ടോ സസ്പെൻഡുചെയ്തിട്ടോ കാര്യമില്ല. അവരെ സഹായിക്കാനാണ് ഇത്തരം ശിക്ഷാനടപടികൾ. പോലീസുകാരെ ജയിലിലിടുന്ന ശിക്ഷ വേണം. എങ്കിൽമാത്രമേ സ്ത്രീപീഡനക്കേസുകളിൽ പോലീസ് നീതി നടപ്പാക്കൂവെന്നും അമ്മാവൻ പറഞ്ഞു. “ഇതുവരെയും എനിക്കെതിരേ അക്രമമൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, അവർക്കെതിരേ ഒന്നും ശബ്ദിക്കരുതെന്ന് പല കോണുകളിൽനിന്നും ഭീഷണി ഉയർന്നതായി കേട്ടു. സ്വയരക്ഷയ്ക്കുവേണ്ടിയാണ് തോക്കും കൊണ്ടുനടക്കുന്നത്. മാധ്യമങ്ങൾ ഒപ്പമുള്ളതിനാൽ അവർ ഞങ്ങളെ ഒന്നും ചെയ്തില്ല. രാജ്യത്തെ മാധ്യമങ്ങൾക്കു നന്ദി” -പറഞ്ഞുതീരുമ്പോൾ അദ്ദേഹം കൈകൂപ്പി. content highlights:unnao case
from mathrubhumi.latestnews.rssfeed https://ift.tt/36oQWLI
via
IFTTT
No comments:
Post a Comment