ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ടിലേക്കുള്ള പ്രതിമാസ വിഹിതം 12 ശതമാനത്തിൽനിന്ന് പത്തായി കുറയ്ക്കാൻ നിർദേശം. നിലവിലെ പി.എഫ്.പെൻഷൻ പദ്ധതി അതുപോലെ നിലനിർത്തും. പി.എഫ്.പെൻഷനിൽനിന്ന് ദേശീയ പെൻഷൻ പദ്ധതിയിലേക്ക് (എൻ.പി.എസ്.) വേണമെങ്കിൽ മാറാമെന്ന നിർദേശം പിൻവലിച്ചു. പുതിയ ഇ.എസ്.ഐ.യിലേക്കുള്ള തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതം എത്രയായിരിക്കണമെന്ന് സർക്കാർ പിന്നീട് തീരുമാനിക്കും. ബുധനാഴ്ച തൊഴിൽമന്ത്രി സന്തോഷ് ഗംഗവാർ ലോക്സഭയിൽ അവതരിപ്പിച്ച സാമൂഹിക സുരക്ഷാ കോഡിലാണ് ഈ വ്യവസ്ഥകളുള്ളത്. ഒമ്പതു നിയമങ്ങൾ ഏകീകരിച്ചുള്ള കോഡ് പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം അടുത്ത സമ്മേളനത്തിൽ പാസാക്കും. ബി.എം.എസ്. അടക്കമുള്ള ട്രേഡു യൂണിയനുകളുടെ സമ്മർദത്തെത്തുടർന്നാണ് ഇ.പി.എഫിൽനിന്ന് എൻ.പി.എസിലേക്ക് മാറാനുള്ള കരടിലെ നിർദേശം സർക്കാർ പിൻവലിച്ചത്. പുതുതായി ഉണ്ടാക്കുന്ന പ്രോവിഡന്റ് ഫണ്ടിൽ തൊഴിലാളിയും തൊഴിലുടമയും പത്തുശതമാനമാണ് വിഹിതം അടയ്ക്കേണ്ടത്. തൊഴിലുടമയുടെ വിഹിതത്തിന്റെ 8.33 ശതമാനം പെൻഷൻ ഫണ്ടിലേക്ക് നിക്ഷേപിക്കും. ഇപ്പോൾ തൊഴിലുടമയും തൊഴിലാളിയും 12 ശതമാനമാണ് പി.എഫിലേക്ക് വിഹിതമടയ്ക്കുന്നത്. തൊഴിലാളിക്ക് വേണമെങ്കിൽ പത്തു ശതമാനത്തിൽ കൂടുതൽ വിഹിതമടയ്ക്കാം. എന്നാൽ, തൊഴിലുടമ പത്തുശതമാനംമാത്രം അടച്ചാൽ മതി. പി.എഫുമായി ബന്ധപ്പെട്ട ഇൻഷുറൻസ് പദ്ധതി തുടരും. അതിലേക്ക് തൊഴിലുടമ ഒരുശതമാനം വിഹിതമടയ്ക്കണം. നൂറിലധികം ജീവനക്കാരുള്ള തൊഴിലുടമയ്ക്ക് സർക്കാരിന്റെ അനുമതിയോടെ പി.എഫ്. അക്കൗണ്ട് സ്വന്തമായി കൈകാര്യംചെയ്യാം. പി.എഫ്.പെൻഷൻകാർക്ക് എൻ.പി.എസിലേക്ക് മാറാൻ 'ഓപ്ഷൻ' നൽകാമെന്നും അങ്ങനെ മാറുമ്പോൾ പഴയ പെൻഷൻ പദ്ധതിയിൽനിന്ന് പുറത്താകുമെന്നും കരടിൽ നിർദേശിച്ചിരുന്നു. അതാണ് ഇപ്പോൾ ഒഴിവാക്കിയത്. പുതിയ പ്രോവിഡന്റ് ഫണ്ടും പുതിയ പെൻഷൻ ഫണ്ടും നിലവിൽവരും. എന്നാൽ, പഴയതിനെക്കാളും കുറഞ്ഞ നിക്ഷേപമേ രണ്ടിലും ഉണ്ടാകൂ. വിഹിതം പത്തുശതമാനമായി കുറയുമ്പോൾതന്നെ നിക്ഷേപം കുറയും. പെൻഷൻ ഫണ്ടിലേക്ക് സർക്കാരിന്റെ വിഹിതം ഉണ്ടാവുമെന്ന് കോഡിൽ പറയുന്നുണ്ടെങ്കിലും അത് എത്രയായിരിക്കണമെന്ന് നിഷ്കർഷിച്ചിട്ടില്ല. നിലവിലെ പി.എഫ്.ട്രസ്റ്റിന്റെ ഘടനമാറും. പുതിയ ട്രസ്റ്റിൽ സർക്കാർ പ്രതിനിധി അധ്യക്ഷനാവും. കേന്ദ്ര സർക്കാരിന്റെ അഞ്ചും സംസ്ഥാനങ്ങളുടെ പതിനഞ്ചും തൊഴിലുടമകളുടെ പതിനഞ്ചും പ്രതിനിധികളുണ്ടാവും. തൊഴിലാളികളുടെ പ്രതിനിധികളായി പത്തുപേരേ ഉണ്ടാവൂ. ഇ.എസ്.ഐ. ചികിത്സാ ആനുകൂല്യവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സിവിൽ കോടതിയുടെ അധികാരമുള്ള ഇ.എസ്.ഐ. കോടതി രൂപവത്കരിക്കും. അടിസ്ഥാന നിയമപ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിൽമാത്രമേ ഈ കോടതികളുടെ വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ പറ്റൂ. ഗ്രാറ്റ്വിറ്റി *ചുരുങ്ങിയത് അഞ്ചുവർഷത്തെ സേവനം പൂർത്തിയായാൽ ഗ്രാറ്റ്വിറ്റി *കരാർ ജീവനക്കാർ, നിശ്ചിതകാല തൊഴിലാളികൾ എന്നിവരും ഗ്രാറ്റ്വിറ്റിക്ക് അർഹരാണ്. അസംഘടിത തൊഴിലാളികൾക്കും പെൻഷൻ അസംഘടിത മേഖലയിലുള്ളവർക്കും ഓൺലൈൻ കച്ചവടസാധനങ്ങൾ കൊണ്ടുപോകുന്നതുപോലുള്ള ചെറുകിട ജോലികൾചെയ്യുന്ന താത്കാലിക തൊഴിലാളികൾക്കും (ഗിഗ് വർക്കേഴ്സ്) പ്ലാറ്റ്ഫോമുകളിൽ പണിയെടുക്കുന്നവർക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതി കോഡിൽ നിർദേശിച്ചിട്ടുണ്ട്. ഇതിനായി കേന്ദ്രസർക്കാർ പ്രത്യേകപദ്ധതി കൊണ്ടുവരും. പ്രത്യേക സാമൂഹികസുരക്ഷാ ഫണ്ട് ഉണ്ടാക്കും. കേന്ദ്രതലത്തിലും സംസ്ഥാനതലങ്ങളിലും രൂപവത്കരിക്കുന്ന സാമൂഹികസുരക്ഷാ ബോർഡ് ആയിരിക്കും പദ്ധതി നടപ്പാക്കുക. കെട്ടിടനിർമാണ തൊഴിലാളികൾക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കും. content highlights:pf contribution, pf pension 10 %
from mathrubhumi.latestnews.rssfeed https://ift.tt/34bZaFq
via
IFTTT
No comments:
Post a Comment