അമ്പലപ്പുഴ: അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേരുമാറ്റുമെന്ന പ്രചാരണം തെറ്റിദ്ധാരണ മൂലമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ. പാൽപ്പായസത്തിന്റെ പേര് മാറ്റാൻ അറിഞ്ഞോ അറിയാതെയോ ദേവസ്വം ബോർഡ് തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു. അമ്പലപ്പുഴ പാൽപ്പായസത്തിന് പേറ്റന്റിന് കൊടുത്ത കൂട്ടത്തിൽ ഗോപാലകഷായം എന്ന പേർ കൂടി കൊടുക്കാനാണ് ആലോചിച്ചത്. അതിന്റെ ആവശ്യമില്ലെന്നാണ് നാട്ടുകാരുടെ തീരുമാനമെങ്കിൽ അതിനുവേണ്ടി വാശിപിടിക്കില്ല. അമ്പലപ്പുഴ ക്ഷേത്രത്തോടും പാൽപ്പായസത്തോടുമുള്ള വിശ്വാസ്യത പലരും മുതലെടുക്കുന്നത് കണ്ടിട്ടാണ് അമ്പലപ്പുഴ പേറ്റന്റ് എടുക്കാൻ തീരുമാനിച്ചത്. പല സദ്യകളിലും അമ്പലപ്പുഴ പാൽപ്പായസമെന്ന് തെറ്റിദ്ധാരണയുണ്ടാക്കി പായസം വിതരണം നടത്തുന്നുണ്ട്. ക്ഷേത്രത്തിലെ നിവേദ്യമെന്ന ധാരണയുണ്ടാക്കി പായസം വിൽപ്പന നടത്തുന്നവരുണ്ട്. അത്തരം മുതലെടുപ്പ് തടയുന്നതിനുള്ള ശ്രമമല്ലാതെ മറ്റൊന്നും ദേവസ്വം ബോർഡ് ആലോചിച്ചിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി. പ്രാധാന്യം പാൽപ്പായസത്തിന് വേണം -ബ്രാഹ്മണ ഫെഡറേഷൻ അമ്പലപ്പുഴ പാൽപ്പായസത്തിന് പേറ്റന്റ് നേടുകയെന്നത് അഭിനന്ദനാർഹമാണെന്ന് അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷൻ കേരള ഘടകം ചൂണ്ടിക്കാട്ടി. പാൽപ്പായസം നിവേദ്യ പ്രസാദമാകയാൽ അതിനുവേണം പ്രാധാന്യവും പേറ്റന്റും നേടേണ്ടത്. ഗോപാലകഷായമെന്നത് വൈദികവിധി പ്രകാരം നിവേദ്യവസ്തുവല്ല. പാൽപ്പായസമെന്നത് ആത്മനിർവൃതി നൽകുന്ന മധുരതരമായ ഭഗവത്പ്രസാദമാണ്. കഷായമെന്നത് ഭൗതികപ്രാധാന്യമുള്ള ഔഷധത്തെയാണ് സൂചിപ്പിക്കുന്നത്. ക്ഷേത്രങ്ങളിൽ ആത്മീയതയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. സംസ്ഥാന പ്രസിഡന്റ് അഡ്വ.കന്യാകുളങ്ങര സുബ്രഹ്മണ്യൻപോറ്റി അധ്യക്ഷനായി. ജനറൽ സെക്രട്ടറി കായംകുളം ബിജു എൻ.പൈ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ രാമകൃഷ്ണൻപോറ്റി, കേശവൻ നമ്പൂതിരി, ഇടമന നാരായണൻ പോറ്റി എന്നിവർ പ്രസംഗിച്ചു. content highlights:ambalapuzha palpayasam,ambalapuzha palpayasam
from mathrubhumi.latestnews.rssfeed https://ift.tt/2Ndy1g2
via
IFTTT
No comments:
Post a Comment