മലപ്പുറം: ദശാബ്ദങ്ങളായി തുടരുന്ന അയോധ്യാകേസിലെ സുപ്രീംകോടതി വിധിവരുന്ന പശ്ചാത്തലത്തിൽ സമാധാനവും സൗഹാർദവും നിലനിർത്താൻ എല്ലാവരും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അഭ്യർഥിച്ചു. രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തിൽ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണം. അസഹിഷ്ണുതയും പ്രകോപനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ടായാൽ അതിൽ വശംവദരാവരുത്. മുസ്ലിങ്ങളുടെ ആരാധനാലയമെന്നതിനൊപ്പം രാജ്യത്തിന്റെ മഹത്തായ മതേതര പൈതൃകത്തിന്റെ പ്രതീകംകൂടിയാണ് ബാബറി മസ്ജിദ്. മസ്ജിദിന്റെയും അതു നിലകൊള്ളുന്ന ഭൂമിയുടെയും ഉടമസ്ഥാവകാശം സംബന്ധിച്ച എല്ലാ ന്യായവാദങ്ങളും ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും ആധികാരിക രേഖകളുടെയും പിൻബലത്തോടെത്തന്നെ കോടതിമുമ്പാകെ ഇഴകീറി പരിശോധനയ്ക്കു വന്നിട്ടുണ്ട്. സുപ്രീംകോടതിയുടെ അന്തിമതീരുമാനത്തെ ഉത്തമവിശ്വാസത്തോടെയാണ് രാജ്യം കാത്തിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയിൽ നീതിപീഠങ്ങളാണ് പൗരന്റെയും ദുർബലജനതയുടെയും സത്യവും നീതിയും പുലരാൻ ആഗ്രഹിക്കുന്നവരുടെയും അവസാനത്തെ പ്രതീക്ഷ. സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിലകൊള്ളുന്നതാണ് നമ്മുടെ രാജ്യത്തിന്റെ നീതിന്യായവ്യവസ്ഥയുടെ ചരിത്രം. കോടതിവിധിയെ മാനിക്കുമെന്ന് എക്കാലവും ഉറക്കെ പറഞ്ഞിട്ടുള്ളവരാണ് വിശ്വാസികൾ. വിധിയുടെപേരിൽ നാടിന്റെ സമാധാനത്തിനും സൗഹാർദത്തിനും ഭംഗംവരാതിരിക്കാൻ ജാഗ്രതപുലർത്തണം. രാജ്യത്തെ ഭൂരിപക്ഷസമുദായത്തിന്റെ കരുതലും സ്നേഹവും ഐക്യദാർഢ്യവും ഓരോ നിർണായകഘട്ടങ്ങളിലും ന്യൂനപക്ഷ, പിന്നാക്ക സമൂഹത്തിനു ലഭിച്ചിട്ടുണ്ട്. ആ പരസ്പരസ്നേഹവും സാഹോദര്യവും എക്കാലവും തുടരണം. അതാണ് രാജ്യത്തിന്റെ അഭിലാഷമെന്നും തങ്ങൾ പറഞ്ഞു. content highlights:ayodhya case, muslim league,panakkad sayyid hyderali shihab thangal
from mathrubhumi.latestnews.rssfeed https://ift.tt/2NfKBLI
via
IFTTT
No comments:
Post a Comment