അഹമ്മദാബാദ്: ചോർത്തിയെടുത്ത ഫോൺ സംഭാഷണങ്ങളും പോലീസ് ഓഫീസർമാർക്ക് മുമ്പാകെയുള്ള കുറ്റസമ്മത മൊഴികളും കോടതികളിൽ തെളിവായി സ്വീകരിക്കാൻ അനുവാദം നൽകുന്ന ഗുജറാത്തിലെ വിവാദ നിയമത്തിൽ രാഷ്ട്രപതി ഒപ്പുവെച്ചു. മുൻ രാഷ്ട്രപതിമാരായ അബ്ദുൾ കലാമും പ്രതിഭാ പാട്ടീലും നിരാകരിക്കുകയും പ്രണബ് മുഖർജി വിശദീകരണം തേടുകയും ചെയ്ത ഗുജറാത്ത് ഭീകര-സംഘടിതകുറ്റകൃത്യവിരുദ്ധ ബില്ലാണ് (കൺട്രോൾ ഓഫ് ടെററിസം ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബിൽ) രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇപ്പോൾ അംഗീകരിച്ചത്. ഈ നിയമപ്രകാരം അറസ്റ്റിലാകുന്ന ആൾ, എസ്.പി. റാങ്കിൽ കുറയാത്ത ഒരു പോലീസ് ഓഫീസർക്ക് നൽകുന്ന കുറ്റസമ്മതമൊഴി കോടതിയിൽ തെളിവായി സ്വീകരിക്കും. മജിസ്ട്രേട്ടിനുമുന്നിൽ നൽകുന്ന മൊഴിയാണ് നിലവിൽ തെളിവായി സ്വീകരിച്ചിരുന്നത്. ചോർത്തിയെടുത്തതോ റെക്കോഡ് ചെയ്തതോ ആയ ഫോൺസംഭാഷണങ്ങളും കോടതിയിൽ തെളിവായി സ്വീകരിക്കാം. കുറ്റപത്രം നൽകാൻ ഇപ്പോഴത്തെ പരമാവധി കാലയളവായ മൂന്നു മാസത്തിൽനിന്ന് ആറുമാസം വരെ സാവകാശം ഈ നിയമം പോലീസിന് നൽകുന്നു. കുറ്റാരോപിതന്റെ ജാമ്യാപേക്ഷയെ എതിർക്കാനുള്ള അവസരം പബ്ളിക് പ്രോസിക്യൂട്ടർക്ക് ഉറപ്പുവരുത്തുന്നുണ്ട്. സംഘടിത കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്ത് സർക്കാരിന് കണ്ടുകെട്ടാം. വിചാരണയ്ക്ക് പ്രത്യേക കോടതി വേണം. ഉത്തമവിശ്വാസത്തിൽ നടത്തുന്ന അന്വേഷണങ്ങൾ സർക്കാരിനെതിരേ നിയമനടപടിക്ക് ഉപയോഗിക്കാനാവില്ലെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. നരേന്ദ്രമോദി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ 2003-ലാണ് ആദ്യം ഗുജറാത്ത് നിയമസഭ ബില്ലിന് അനുമതി നൽകിയത്. 2004-ൽ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാം ബിൽ തിരിച്ചയച്ചു. ഫോൺ ചോർത്തലിലായിരുന്നു എതിർപ്പ്. ഈ വ്യവസ്ഥ റദ്ദാക്കി നിയമസഭ വീണ്ടും ബിൽ പരിഗണനയ്ക്ക് വെച്ചു. എന്നാൽ 2008-ൽ രാഷ്ട്രപതി പ്രതിഭാ പാട്ടീലും തിരിച്ചയച്ചു. പോലീസ് ഓഫീസർക്ക്് നൽകുന്ന മൊഴി തെളിവാക്കുന്നതിലായിരുന്നു എതിർപ്പ്. 2009-ൽ നിയമസഭ വീണ്ടും ബിൽ രാഷ്ട്രപതിക്ക് സമർപ്പിച്ചെങ്കിലും ഒപ്പുവെച്ചില്ല. ഇതിനിടെ 2015 മാർച്ചിൽ പഴയ വ്യവസ്ഥകളെല്ലാം പെടുത്തി ബിൽ വീണ്ടും രാഷ്ട്രപതിക്ക് സമർപ്പിച്ചു. പ്രണബ് മുഖർജി ആഭ്യന്തരമന്ത്രാലയത്തോട് കൂടുതൽ വിശദീകരണം തേടി. ഇന്ത്യൻ തെളിവ് നിയമം, ടെലികോംനിയമം എന്നിവയ്ക്ക് വിരുദ്ധമാണോയെന്നായിരുന്നു ആശങ്ക. എന്നാൽ ഗുജറാത്ത് സർക്കാർ നിലപാടിൽ ഉറച്ചുനിന്നു. ഇപ്പോൾ പുതിയ രാഷ്ട്രപതിയാണ് ബില്ലിന് അംഗീകാരം നൽകുന്നത്. ''പ്രധാനമന്ത്രിയുടെ സ്വപ്നം പൂവണിഞ്ഞിരിക്കുന്നു.'' -അനുമതിയുടെ വിവരം അറിയിച്ച സംസ്ഥാന ആഭ്യന്തര സഹമന്ത്രി പ്രദീപ് സിങ് ജഡേജ പറഞ്ഞു. ഭീകരവാദത്തിന് പുറമെ വാടകക്കൊല, മയക്കുമരുന്ന് ഇടപാട് തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെയും നിയമം ഉപയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. സാക്ഷികൾക്ക് കൂടുതൽ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നുണ്ട്. ഭരണഘടനാ വിരുദ്ധമെന്നും ഇന്ത്യൻ തെളിവ് നിയമത്തിന് എതിരെന്നും ആരോപിച്ച് പ്രതിപക്ഷം തുടക്കംമുതലേ ഈ നിയമത്തെ എതിർത്തതാണ്. content highlights:Gujarat anti-terror law
from mathrubhumi.latestnews.rssfeed https://ift.tt/2NkeB9h
via
IFTTT
No comments:
Post a Comment