ചെങ്ങന്നൂർ: തനിച്ച് താമസിച്ചിരുന്ന വൃദ്ധദമ്പതിമാർ വീടിനുള്ളിൽ അടിയും വെട്ടുമേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെൺമണി കോടുകുളഞ്ഞി കരോട് പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ കെ.പി.ചെറിയാൻ (കുഞ്ഞുമോൻ-75), ഭാര്യ ലില്ലി (68) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ പുറംപണിക്ക് നിന്നിരുന്ന രണ്ട് ബംഗ്ലാദേശിത്തൊഴിലാളികളെ ചൊവ്വാഴ്ച രാത്രിയോടെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടി. കേരള പോലീസ് കൈമാറിയ ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ച് ആർ.പി.എഫും റെയിൽവേ പോലീസുമാണ് ലബലു, ജുവൽ എന്നിവരെ കുടുക്കിയത്. ചെങ്ങന്നൂരിൽനിന്ന് ചെന്നൈയിലെത്തിയ ഇവർ കോറമൻഡൽ എക്സ്പ്രസിലാണ് കടന്നത്. കൊലപാതകവിവരമറിഞ്ഞ് 24 മണിക്കൂറിനകം പ്രതികളെ പിടിക്കാനായത് പോലീസിന്റെ നേട്ടമായി. ഇതരസംസ്ഥാനക്കാരായ തൊഴിലാളികളാണ് ഇവരെ ചെറിയാന്റെ വീട്ടിൽ പണിക്ക് ഏർപ്പാടാക്കിയതെന്ന് അറിയുന്നു. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. മരണപ്പെട്ട ദമ്പതിമാരും ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ചൊവ്വാഴ്ച ആലപ്പുഴയിൽ കായൽസവാരിക്ക് പദ്ധതിയിട്ടിരുന്നു. യാത്രയുടെ കാര്യങ്ങൾ സംസാരിക്കാൻ ഇവർ തിങ്കളാഴ്ച വൈകീട്ട് നാലരമുതൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രാവിലെ യാത്ര പുറപ്പെടുന്ന സമയമായിട്ടും കാണാത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. വീടിന്റെ പിൻഭാഗത്തെ കതക് ചാരിയ നിലയിലായിരുന്നു. ലില്ലിയെ അടുക്കളയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ കണ്ടതോടെ സുഹൃത്തുക്കൾ പോലീസിൽ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ വീടിനുപിന്നിലെ സ്റ്റോർറൂമിൽ കമഴ്ന്നുകിടക്കുന്ന നിലയിൽ ചെറിയാന്റെ മൃതദേഹം കണ്ടു. കമ്പിപ്പാരകൊണ്ട് തലയ്ക്കടിയേറ്റാണ് ചെറിയാന്റെ മരണമെന്നാണ് പ്രാഥമിക സൂചന. മൃതദേഹത്തിന് സമീപത്തുനിന്ന് കമ്പിപ്പാര കണ്ടെത്തി. ലില്ലിയുടെ കഴുത്തിൽ മുറിവും തലയ്ക്ക് പൊട്ടലുമുണ്ട്. മൺവെട്ടിക്ക് വെട്ടിയും അടിച്ചുമാണ് ഇവരെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് കരുതുന്നു. മലർന്നുകിടന്നിരുന്ന ഇവരുടെ മൃതശരീരത്തിന് സമീപത്തുനിന്ന് മൺവെട്ടി ഒടിഞ്ഞനിലയിൽ കണ്ടെത്തി. മുറിയിലെ അലമാരയിൽനിന്ന് വസ്ത്രം വാരിവലിച്ചിട്ടിട്ടുണ്ട്. ബലപ്രയോഗം നടന്നനിലയിൽ വീട്ടുപകരണങ്ങൾ മറിഞ്ഞുകിടക്കുന്നുണ്ട്. കൊലനടന്നത് തിങ്കളാഴ്ച വൈകീട്ടാണെന്ന് പോലീസ് സംശയിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം കൊണ്ടുവച്ച പാൽ വീടിന്റെ മുൻഭാഗത്തുനിന്ന് എടുത്തിരുന്നില്ല. തിങ്കളാഴ്ച വൈകീട്ട് പ്രദേശത്ത് കനത്ത മഴയായിരുന്നു. നിലവിളിയും ബഹളവും പുറത്തറിയാതിരുന്നത് ഇതുകൊണ്ടാണെന്ന് പോലീസ് കരുതുന്നു. സംഭവസ്ഥലത്ത് കൊച്ചി റേഞ്ച് ഡി.ഐ.ജി. എസ്.കാളിരാജ് മഹേഷ്കുമാർ, എസ്.പി. കെ.എം.ടോമി, എ.എസ്.പി. ബി.കൃഷ്ണകുമാർ, ഡിവൈ.എസ്.പി.മാരായ അനീഷ് വി.കോര, ആർ.ബിനു, ചെങ്ങന്നൂർ സി.ഐ. എം.സുധിലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെളിവെടുപ്പ് നടത്തി. ആലപ്പുഴയിൽനിന്ന് ഡോഗ് സ്ക്വാഡും സയന്റിഫിക് ഓഫീസർ വി.ചിത്ര, വിരലടയാള വിദഗ്ധൻ വി.അജിത്ത് എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചെങ്ങന്നൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ സി.ഐ. എം.സുധിലാലിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിട്ടുണ്ട്. ബിബു ചെറിയാൻ, ബിന്ദു, പരേതയായ ബീന എന്നിവരാണ് ചെറിയാന്റെയും ലില്ലിയുടെയും മക്കൾ. മരുമക്കൾ: ഷൈനി, രഞ്ജു. എല്ലാവരും വിദേശത്താണ്. content highlights:murder at chengannur
from mathrubhumi.latestnews.rssfeed https://ift.tt/32EmdYD
via
IFTTT
No comments:
Post a Comment