ന്യൂഡൽഹി: ഇന്ദ്രപ്രസ്ഥമെന്നുപേരുള്ള പുരാനാകിലയിൽ മഹാഭാരതകാലത്തെ സാംസ്കാരികസാന്നിധ്യം തേടി പുരാവസ്തു വകുപ്പിന്റെ പര്യവേക്ഷണം. മുമ്പുനടന്ന ഉത്ഖനനങ്ങളുടെ തുടർച്ചയായാണ് അടുത്ത ഘട്ടത്തിനുള്ള തീരുമാനം. എന്നാൽ, മഹാഭാരതകാലത്തെ വേരുകൾ കണ്ടെത്താനാണ് തങ്ങളുടെ ഖനനമെന്ന് പുരാവസ്തുവകുപ്പ് വ്യക്തമാക്കിയിട്ടില്ല. പാണ്ഡവരാജധാനിയായി മഹാഭാരതം വിശേഷിപ്പിക്കുന്ന സ്ഥലമാണ് പുരാനാകില. ഇപ്പോഴവിടെ മുഗളശൈലിയിലുള്ള നിർമാണഘടനയാണ് ഉള്ളതെങ്കിലും വിവിധ സാമ്രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും തെളിവുകൾ തേടിയുള്ള ഉത്ഖനനം 1952 മുതൽ ആരംഭിച്ചിരുന്നു. ഏറ്റവുമൊടുവിൽ നടന്നത് കഴിഞ്ഞവർഷമാണ്. അതിന്റെ തുടർച്ച ഇക്കൊല്ലംതന്നെ തീരുമാനിച്ചതിനുപിന്നിൽ മഹാഭാരതകാലത്തെ അടയാളങ്ങൾ ചികയലാണെന്നു വ്യാഖ്യാനിക്കപ്പെടുന്നു. ഇതുവരെയുള്ള ഉത്ഖനനങ്ങളിൽ മൗര്യകാലഘട്ടം വരെയുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതിനുമുമ്പുള്ള കാലത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പുരാവസ്തു വിദഗ്ധർ. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ ഖനനമെമെന്നാണു വാദം. മൗര്യകാലത്തിനു മുമ്പുള്ള ശിലായുഗത്തിലെ സാംസ്കാരിക അടയാളമെന്നു കരുതപ്പെടുന്ന കറുത്തചായം പൂശിയ പാത്രം നേരത്തേ കണ്ടെത്തിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് തുടർ ഖനനം. അമ്പതുകളുടെ തുടക്കത്തിൽത്തന്നെ മഹാഭാരതകാലവുമായി ബന്ധിപ്പിക്കുന്ന ചായംപൂശിയ പാത്രങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നാണ് പുരാവസ്തു വിദഗ്ധരുടെ വാദം. 1969-1973 കാലയളവിൽ പുരാവസ്തു വിദഗ്ധനായ ബി.ബി. ലാൽ നടത്തിയ ഉത്ഖനനത്തിൽ ഇതുസംബന്ധിച്ച കൂടുതൽ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. content highlights:Purana Qila,Pandavas Indraprastha
from mathrubhumi.latestnews.rssfeed https://ift.tt/34XaAxD
via
IFTTT
No comments:
Post a Comment