കല്പറ്റ: സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആശുപത്രികളിൽ നിർബന്ധമായും സൂക്ഷിക്കേണ്ട ജീവൻരക്ഷാമരുന്നുകളിലൊന്നാണ് ആന്റി സ്നേക്ക് വെനം. രോഗിയുടെ രക്ഷിതാക്കളുടെ അനുമതിപോലും കാത്തുനിൽക്കാതെ ഡോക്ടർക്ക് ഉപയോഗിക്കാൻ അനുമതിയുള്ള മരുന്ന്. എന്നാൽ, ഉയർന്ന അപകടസാധ്യതയുള്ളതിനാൽ മരുന്നുപ്രയോഗിക്കാൻ ഡോക്ടർമാർക്ക് മടിയാണ്. പാമ്പുകടിയേറ്റെത്തുന്ന രോഗികളെ മെഡിക്കൽ കോളേജുകളിലേക്ക് റഫർചെയ്ത് തടിയൂരാനാണ് മിക്കപ്പോഴും ഡോക്ടർമാർ ശ്രമിക്കുന്നതെന്ന ആക്ഷേപം ശക്തമാവുകയാണ്. മരുന്നുകുത്തിവെക്കുമ്പോഴുള്ള അപകടസാധ്യത മറ്റുമരുന്നുകളെക്കാൾ ആന്റിവെനത്തിന് കൂടുതലാണ്. മരുന്നിന്റെ ഗുണദോഷാനുപാതം 100:10 ആണ്. അതായത് 100 രോഗികളിൽ ആന്റിവെനം പ്രയോഗിച്ചാൽ 10 പേരെങ്കിലും മരിക്കാൻ സാധ്യതയുണ്ടെന്നാണ് കണക്ക്. പലപ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗി മരിച്ചാൽ ഡോക്ടർ കുത്തിവെച്ച മരുന്ന് മാറിപ്പോയെന്നാരോപിച്ച് ബന്ധുക്കൾ ഡോക്ടർക്കെതിരേ തിരിയും. ആശുപത്രിക്കുനേരെ അക്രമം നടക്കുന്ന സാഹചര്യമുണ്ടാവും. രോഗി ഗുരുതരാവസ്ഥയിലേക്കെത്തിയാൽ മൾട്ടിസ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ആവശ്യമായിവരും. താലൂക്ക് ആശുപത്രികളിൽ ഇതുലഭ്യമാകണമെന്നില്ല. ചില സ്വകാര്യ ആശുപത്രികളിലും പരിചയസമ്പന്നരായ ഡോക്ടർമാർ ഉണ്ടെങ്കിൽമാത്രമേ ആന്റിവെനം നൽകാൻ തയ്യാറാവുന്നുള്ളൂ. വനപ്രദേശങ്ങളോടുചേർന്ന് സ്കൂളുകൾ പ്രവർത്തിക്കുന്ന വയനാട്ടിൽ പാമ്പുകടിയേറ്റെത്തുന്നവരുടെ എണ്ണവും കൂടുതലാണ്. ഈവർഷം 90 പേരാണ് പാമ്പുകടിയേറ്റ് ചികിത്സതേടിയത്. കഴിഞ്ഞവർഷം 136 പേരും. മാനന്തവാടി ജില്ലാ ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ആന്റിവെനം ഉള്ളത്. കല്പറ്റ ജനറൽ ആശുപത്രിയിലും മരുന്നുസൂക്ഷിക്കാറുണ്ട്. എന്നാൽ, ജില്ലാ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജിലേക്കോ രോഗികളെ റഫർചെയ്യുന്നത് പതിവാണെന്നാണ് ആരോപണം. ഒരേസമയം, ഒന്നിലധികം സ്പെഷ്യലിസ്റ്റുകളുടെ സേവനം ലഭിക്കുന്നതിനാൽ മെഡിക്കൽ കോളേജുകളിലെത്തിക്കുന്നത് ഗുണകരമാണ്. എട്ടോളം സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭിക്കും. എന്നാൽ, യാത്രാസമയം രോഗിയുടെ ജീവൻ അപഹരിക്കുമോ എന്ന് ഡോക്ടർ കണക്കാക്കണം. ബത്തേരി ആശുപത്രിയിൽനിന്ന് ഷഹ്ലയെ മെഡിക്കൽ കോളേജിലേക്ക് അയച്ചപ്പോൾ ഇതുപരിഗണിച്ചില്ല. മൂന്നുമണിക്കൂർ യാത്രാസമയം അതിജീവിക്കാൻ സാധിക്കാത്തതരത്തിൽ ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി. വയനാട്ടിൽ മെഡിക്കൽ കോളേജ് അടിയന്തരമായി തുടങ്ങേണ്ടതിന്റെ ആവശ്യകതകൂടിയാണ് ഷഹ്ലയുടെ മരണം ഓർമിപ്പിക്കുന്നത്. Content Highlights:snake bite death; doctors are fearing to give antivenom treatment
from mathrubhumi.latestnews.rssfeed https://ift.tt/33fnlCm
via
IFTTT
No comments:
Post a Comment