ന്യൂഡൽഹി:നീതിതേടി പോലീസുകാർ തെരുവിലിറങ്ങിയതോടെ രാജ്യതലസ്ഥാനനഗരി ഒരു പകൽ മുഴുവൻ മുൾമുനയിൽ. പോലീസ് കമ്മിഷണറടക്കമുള്ള ഉന്നതോദ്യോഗസ്ഥരുടെ നീണ്ട അനുനയശ്രമങ്ങൾക്കൊടുവിൽ രാത്രി എട്ടോടെയാണ് 11 മണിക്കൂറോളം നീണ്ട സമരം പിൻവലിച്ചത്. തീസ് ഹസാരി, സാകേത് കോടതികളിൽ പോലീസുകാരെ മർദിച്ച അഭിഭാഷകരെ അറസ്റ്റുചെയ്യണമെന്നും സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പോലീസുകാർ ചൊവ്വാഴ്ചരാവിലെ തെരുവിലിറങ്ങിയത്. തീസ് ഹസാരി കോടതിവളപ്പിൽ അഭിഭാഷകന്റെ വാഹനത്തിൽ പോലീസ് വാഹനം തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം ശനിയാഴ്ച ഏറ്റുമുട്ടലിൽ കലാശിച്ചിരുന്നു. പിന്നാലെ തിങ്കളാഴ്ച സാകേത് കോടതിയിൽ പോലീസുകാരനെ അഭിഭാഷകർ ആക്രമിച്ചു. ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടെ ഒരുകൂട്ടം അഭിഭാഷകർ പോലീസുകാരനെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. ഇതോടെയാണ് പോലീസുകാരുടെ പ്രതിഷേധം അണപൊട്ടിയത്. സംഘർഷത്തിൽ പരിക്കേറ്റ പോലീസുകാരെ ഉന്നതോദ്യോഗസ്ഥരോ രാഷ്ട്രീയനേതാക്കളോ സന്ദർശിക്കാത്തതും കോടതികൾ അഭിഭാഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നെന്ന തോന്നലും പ്രതിഷേധത്തെ ആളിക്കത്തിച്ചു. സമരക്കാർക്കു പിന്തുണപ്രഖ്യാപിച്ച് അവരുടെ കുടുംബാംഗങ്ങൾ ഇന്ത്യാ ഗേറ്റിലേക്കു പ്രകടനം നടത്തി. പോലീസ് ആസ്ഥാനമായ ഐ.ടി.ഒ. കേന്ദ്രീകരിച്ചുനടന്ന പ്രതിഷേധംമൂലം നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പൂർത്തിയാകുംവരെ ഡൽഹി പോലീസ് സ്പെഷ്യൽ കമ്മിഷണർ സഞ്ജയ് സിങ്ങിനെയും അഡീഷണൽ ഡി.സി.പി. ഹരീന്ദർ സിങ്ങിനെയും സ്ഥലംമാറ്റാനും അഭിഭാഷകർക്കെതിരേ ബലപ്രയോഗം പാടില്ലെന്നുമുള്ള ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീൽ നൽകുമെന്നും പരിക്കേറ്റ പോലീസുകാർക്ക് ഇടക്കാല സഹായമായി 25,000 രൂപവീതം നൽകുമെന്നും ക്രൈംബ്രാഞ്ച് സ്പെഷ്യൽ പോലീസ് കമ്മിഷണർ സതീഷ് ഗോൽച്ച സമരക്കാരെ അറിയിച്ചു. സമരത്തിൽ പങ്കെടുത്തവർക്കെതിരേ നടപടിയുണ്ടാകില്ലെന്ന് പോലീസ് കമ്മിഷണർ അമൂല്യ പട്നായിക്കും പറഞ്ഞു. തുടർന്നാണ് സമരം പിൻവലിച്ചത്. നേരത്തേ, പ്രതിഷേധക്കാരെ ശാന്തരാക്കാനുള്ള കമ്മിഷണറുടെയും ജോയന്റ് കമ്മിഷണർമാരായ രാജേഷ് ഖുരാന, ദേവേശ് ശ്രീവാസ്തവ എന്നിവരുടെയും ശ്രമം ഫലം കണ്ടിരുന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമരം സംബന്ധിച്ച് ലെഫ്. ഗവർണറോടു വിശദീകരണം തേടി. സമരം അവസാനിപ്പിക്കാൻ ഇടപെടാനും അദ്ദേഹം നിർദേശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് ഡൽഹി പോലീസ്. തുടർന്ന്, ലെഫ്. ഗവർണർ അനിൽ ബൈജൽ ചീഫ് സെക്രട്ടറി, പോലീസ് കമ്മിഷണർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. പരിക്കേറ്റവർക്ക് ഇടക്കാല സഹായധനം നൽകാൻ നിർദേശിച്ച ലെഫ്. ഗവർണർ, അവരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഉന്നത പോലീസ് ഓഫീസർമാരോട് ആവശ്യപ്പെട്ടു. പിന്തുണയുമായി മറ്റു സംസ്ഥാനങ്ങളിലെ പോലീസ് സംഘടനകൾ ഇന്ത്യൻ പോലീസ് സർവീസ് (സെൻട്രൽ) അസോസിയേഷനും ബിഹാർ, ഹരിയാണ, കേരള പോലീസ് അസോസിയേഷനുകളും കേരള, തമിഴ്നാട്, കർണാടക ഐ.പി.എസ്. അസോസിയേഷനുകളും സമരത്തിനു പിന്തുണയുമായെത്തി. ഡൽഹിയിലെ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അസോസിയേഷനും സമരത്തെ പിന്തുണച്ചു. പോലീസ് സമരം ചരിത്രത്തിൽ * 1967-ലാണ് ഡൽഹി പോലീസിൽ വലിയ സമരം ഉണ്ടായത്. ഡൽഹി പോലീസ് കർമചാരി സംഘ് എന്ന അനൗദ്യോഗിക സംഘടനയുടെ നേതൃത്വത്തിൽ ഏഴായിരത്തോളം പോലീസുകാർ തെരുവിലിറങ്ങി. എട്ടുമണിക്കൂർ ജോലി, കുടുംബമായി താമസിക്കാൻ ക്വാർട്ടേഴ്സ് അനുവദിക്കുക, 1934-ലെ പോലീസ് നിയമം റദ്ദാക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. മാർച്ച് 28-നു തുടങ്ങിയ സമരം ഏപ്രിൽ 15 വരെ നീണ്ടു. ബി.എസ്.എഫിനെയും സി.ആർ.പി.എഫിനെയും ഇറക്കിയാണ് സർക്കാർ സമരത്തെ നേരിട്ടത്. 680 പോലീസുകാരെ അറസ്റ്റുചെയ്തു. രണ്ടായിരത്തഞ്ഞൂറിലേറെ പേരെ നിരായുധരാക്കി. സമരത്തിൽ പങ്കെടുത്തവരിൽ പലരും പിന്നീട് ജയിലിലായി. Content highlights:Delhi Police strike
from mathrubhumi.latestnews.rssfeed https://ift.tt/33mQ1ds
via
IFTTT
No comments:
Post a Comment