ന്യൂഡൽഹി: സർവീസിലുള്ളവർക്ക് എന്നപോലെ വിരമിക്കുന്ന സൈനിക ഓഫീസർമാർക്കും പെരുമാറ്റച്ചട്ടം ഏർപ്പെടുത്താൻ കരസേന ആലോചിക്കുന്നു. വിരമിച്ച ഓഫീസർമാർ സേനയ്ക്കുനേരെ പരസ്യവിമർശനവും പരാതികളും ഉന്നയിക്കുന്നതു പതിവായ സാഹചര്യത്തിലാണ് ഈ നീക്കം. വിരമിച്ചശേഷവും പെരുമാറ്റച്ചട്ടം പാലിക്കുമെന്ന് സർവീസിലുള്ളപ്പോൾ ഉറപ്പുനൽകേണ്ടിവരുമെന്ന നിബന്ധന ഇതിലുൾപ്പെടുത്തിയിട്ടുണ്ടെന്നാണു സൂചന. വിരമിക്കുന്നവേളയിലാവും ഇതു നൽകേണ്ടത്. അതു ലംഘിക്കുന്നവർക്കെതിരേ ശിക്ഷാനടപടിയെടുക്കണമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചട്ടം ഏർപ്പെടുത്തുന്നതു സംബന്ധിച്ച് സർവീസിലുള്ള ഓഫീസർമാരുമായി ചർച്ച നടത്തിക്കഴിഞ്ഞു. തുടർചർച്ചകളും ഏറെ പുരോഗമിച്ചിട്ടുണ്ട്. ഓഫീസർമാർക്കുമാത്രമേ വിരമിച്ചാൽ പദവി അതുപോലെ നിലനിർത്താൻ പറ്റൂ. നിലവിൽ, കരസേനാ നിയമം സർവീസിലുള്ളവർക്കുമാത്രമാണ് ബാധകം. വിരമിച്ചവർ സാധാരണ പൗരരെപ്പോലെ ഇന്ത്യൻ ശിക്ഷാനിയമത്തിനുകീഴിലാണ് വരുക. 'ഒരു റാങ്ക് ഒരു പെൻഷൻ' അടക്കമുള്ള വിഷയങ്ങളിൽ വിരമിച്ച സൈനികർ മാധ്യമങ്ങൾക്കു മുമ്പിലെത്തി സേനയ്ക്കെതിരേ വിമർശനമുന്നയിച്ചതു സൈനികനേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ വിരമിച്ച ഓഫീസർമാർ നടത്തിയ പരാമർശം കരസേനയ്ക്ക് അപകീർത്തിയുണ്ടാക്കിയെന്നാണ് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനു കാരണമായി സേന പറയുന്ന കാര്യം. വിരമിച്ചാലും ഓഫീസർമാർക്ക് പദവി നിലനിർത്താമെന്നതിനാൽ ചട്ടം അനുസരിക്കാൻ അവർ ബാധ്യസ്ഥരാണെന്നും സേന ചൂണ്ടിക്കാട്ടുന്നു. പെരുമാറ്റച്ചട്ടം കൊണ്ടുവരാനുള്ള നീക്കത്തിനെതിരേ വിരമിച്ച സൈനികർ രംഗത്തിറങ്ങിക്കഴിഞ്ഞു. ബാലിശവും ജനാധിപത്യപരമായ അവകാശങ്ങൾക്കു നേരെയുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് അവരുടെ വാദം. ഈ നടപടിയെ ചോദ്യംചെയ്ത് സാമൂഹികമാധ്യമങ്ങളിലൂടെ തുറന്ന കത്തും ഇവർ പുറത്തുവിട്ടിട്ടുണ്ട്. സൈനിക നടപടികളുടെ ഖ്യാതി രാഷ്ട്രീയനേതൃത്വം ഏറ്റെടുക്കുന്നെന്നാരോപിച്ച് ലോക്സഭാ തിരഞ്ഞെടുപ്പുവേളയിലും വിമുക്തഭടൻമാർ തുറന്ന കത്തെഴുതിയിരുന്നു. content highlights:Code of Conduct for Retired Military Officers
from mathrubhumi.latestnews.rssfeed https://ift.tt/32lWK6h
via
IFTTT
No comments:
Post a Comment