തിരുവനന്തപുരം: എയർഗണ്ണിൽ നിന്നും അബദ്ധത്തിൽ വെടിയുണ്ട വായിലൂടെ തുളച്ചു കയറി തലയോട്ടിയിൽ തറച്ച യുവാവിന്റെ ജീവൻ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാലുമണിക്കൂർ നീണ്ട അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് വെടിയുണ്ട പുറത്തെടുത്തത്. വർക്കല സ്വദേശിയായ 36 കാരനെയാണ് വെടിയുണ്ട തലയോട്ടിയിൽ തറച്ചനിലയിൽ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയത്. ഞായറാഴ്ച വീട്ടിൽ വച്ച് എയർഗൺ തുടച്ചു വൃത്തിയാക്കുന്നതിനിടെയാണ് വെടി പൊട്ടി വെടിയുണ്ട വായിലൂടെ തുളച്ചു കയറിയത്. ഇത് തലയോട്ടിക്കടിയിൽ മെഡുലയ്ക്ക് മുന്നിലായി തറച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ച് പരിശോധനകൾ നടത്തി. ചൊവ്വാഴ്ച അഡീഷണൽ പ്രൊഫസറും ആശുപത്രി സൂപ്രണ്ടുമായ ഡോ.എം.എസ്.ഷർമ്മദിന്റെ നേതൃത്വത്തിൽ യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. മൈക്രോസ്കോപ്പ്, സി.ആം എന്നീ ഉപകരണങ്ങളുടെ സഹായത്തോടെ വായിലൂടെ തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു. ശസ്ത്രക്രിയയിൽ ന്യൂറോ സർജറി വിഭാഗത്തിലെ ഡോ.അഭിഷേക്, ഡോ.രാജ് എസ്.ചന്ദ്രൻ, ഡോ.ദീപു, ഇ.എൻ.ടി.വിഭാഗത്തിലെ ഡോ.നിഖില, ഡോ. മുബിൻ, ഡോ.ലെമിൻ, ഡോ.ഷാൻ, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ.ഉഷാകുമാരി, ഡോ.ജയചന്ദ്രൻ, ഡോ.നരേഷ്, ഡോ. ഗായത്രി, ഡോ.രാഹുൽ, നഴ്സുമാരായ ബ്ലെസി, സിന്ധു, തിയേറ്റർ ടെക്നീഷ്യൻ ജിജി, സയന്റിഫിക് അസിസ്റ്റൻറ് റിസ്വി, തിയേറ്റർ അസിസ്റ്റന്റുമാരായ നിപിൻ, വിഷ്ണു എന്നിവർ പങ്കാളികളായി. ഏതാനും ദിവസം മുമ്പ് ഭക്ഷണത്തിലൂടെ നേരിയ ഇരുമ്പ് കമ്പി ഉള്ളിൽക്കടന്ന നിലയിൽ ആശുപത്രിയിലെത്തിയ മറ്റൊരു യുവാവിനെ കാർഡിയോ തൊറാസിക് വിഭാഗത്തിലെ ഡോക്ടർമാർ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തിയിരുന്നു. content highlights:bullet removed from head
from mathrubhumi.latestnews.rssfeed https://ift.tt/2O7vW4I
via
IFTTT
No comments:
Post a Comment