കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്‌റ്റിലായ ജോളിയെ പരിചയമില്ലെന്നു കട്ടപ്പനയിലെ ജോത്സ്യന്‍ കൃഷ്‌ണകുമാര്‍. റോയി മരിക്കുന്നതിനു മുമ്പു ജോളി തന്നെ കാണാന്‍ വന്നിട്ടുണ്ടോയെന്ന് അറിയില്ല. താന്‍ നല്‍കിയ ഏലസുകണ്ടാല്‍ തിരിച്ചറിയാമെന്നും ജോത്സ്യന്‍ പറഞ്ഞു. മരിക്കുമ്പോള്‍ റോയിയുടെ ശരീരത്തിലുണ്ടായിരുന്ന തകിട് നല്‍കിയതു കട്ടപ്പനയിലെ ജോത്സ്യനാണെന്നായിരുന്നു ജോളിയുടെ മൊഴി. ജോത്സ്യന്‍ റോയിക്കു പൊടി നല്‍കാറുണ്ടായിരുന്നെന്നും ജോളി പറഞ്ഞിരുന്നു.
നിരവധിപേര്‍ കാണാനെത്താറുണ്ടെന്നും റോയി മരിച്ചിട്ടു വര്‍ഷങ്ങളായതിനാല്‍ ഓര്‍മയില്ലെന്നും കൃഷ്‌ണകുമാര്‍ പറഞ്ഞു. " മുന്‍കൂട്ടി നിശ്‌ചയിച്ച യാത്രകളിലായതിനാലാണു ബുധനാഴ്‌ച ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നത്. മുങ്ങിയതാണെന്ന വാര്‍ത്ത അടിസ്‌ഥാനരഹിതമാണ്.
വള്ളിയങ്കാവ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി പോയിരുന്നു. കാണാന്‍ വരുന്നവരുടെ പേരു വിവരങ്ങള്‍ രണ്ടു വര്‍ഷത്തിനിപ്പുറം സൂക്ഷിക്കാറില്ല. ക്രൈംബ്രാഞ്ചില്‍നിന്നാണെന്നറിയിച്ച് ഒരു മാസം മുമ്പ് വിളിച്ചിരുന്നു. കേസ് ഏതെന്ന് ചോദിച്ചപ്പോള്‍ നേരിട്ട് കാണാമെന്നുമാണ് അറിയിച്ചത്. പിന്നീട് ആരും തന്നെ തേടിയെത്തിയില്ല. ആരോ പറ്റിക്കാന്‍ വിളിച്ചതാണെന്നാണു കരുതിയത്.
ജോളി വരുകയോ ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയോ ചെയ്‌തിരുന്നെങ്കില്‍ ഉറപ്പായും ഓര്‍മയില്‍ നിന്നേനെ. ഇവര്‍ ഇതുവരെ ഫോണില്‍ ബന്ധപ്പെട്ടിട്ടു പോലുമില്ല. ഏതാനും ദിവസങ്ങളായി കൂടത്തായി കൊലക്കേസ് വാര്‍ത്തകളില്‍ നിറയുമ്പോള്‍ അമ്പരപ്പായിരുന്നു. എന്നാല്‍ എന്റെ പേര് കേസുമായി ബന്ധപ്പെട്ടു കേട്ടപ്പോള്‍ ഞെട്ടിപ്പോയി.
ജോളി സഹപാഠിയാണെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണ്. ഞാന്‍ ആര്‍ക്കും ഭസ്‌മം കഴിക്കാനായി നല്‍കാറില്ല. ഏലസും തകിടും ജപിച്ചു കൊടുക്കാറുണ്ട്. ഭസ്‌മം തലയ്‌ക്കുഴിഞ്ഞു കത്തിക്കാനോ നെറ്റിയില്‍ തൊടാനോ ആണ് നല്‍കുന്നത്.
15 വര്‍ഷമായി ജോത്സ്യനായിട്ട്. ഇക്കാലയളവില്‍ സിനിമ, രാഷ്‌ട്രീയ മേഖലകളില്‍നിന്നടക്കം നിരവധി ആളുകള്‍ കാണാന്‍ വന്നിട്ടുണ്ട്. പ്രതിവിധികള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. ഒപ്പം പൂജകളും നടത്താറുണ്ട്.
എന്നാല്‍ മന്ത്രവാദമോ, കൂടോത്രമോ ചെയ്യാറില്ല. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കും." -കൃഷ്‌ണകുമാര്‍ മംഗളത്തോടു പറഞ്ഞു.
എസ്. സൂര്യലാല്‍
from mangalam.com https://ift.tt/3221nmC
via IFTTT
No comments:
Post a Comment