കോഴിക്കോട്:വിജയദശമി നാളിൽ അറിവിന്റെ മധുരം നുകർന്ന് കരുന്നുകൾ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവെച്ചു. വിജയദശമി ദിനത്തിലെ വിദ്യാരംഭച്ചടങ്ങുകൾ ക്ഷേത്രങ്ങളിൽ ആരംഭിച്ചു. കൊല്ലൂർ മൂകാംബികാ ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾക്ക് എത്തിയിട്ടുള്ളത് പതിനായിരങ്ങളാണ്. നാവിൽ സ്വർണമോതിരംകൊണ്ടും അരിയിൽ ചൂണ്ടുവിരൽകൊണ്ടും ഹരിശ്രീ ഗണപതയേ നമഃ എഴുതി കുട്ടികൾ അറിവിന്റെ ലോകത്തേക്ക് പിച്ചവയ്ക്കും. ക്ഷേത്രങ്ങൾക്ക് പുറമെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകളുണ്ട്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ സരസ്വതീനടയ്ക്കു സമീപം പ്രത്യേക എഴുത്തിനിരുത്തൽ മണ്ഡപം ഒരുക്കിയിട്ടുണ്ട്. മാത്രമല്ല പ്രമുഖ ക്ഷേത്രങ്ങളായ എറണാകുളത്ത് ചോറ്റാനിക്കരയിലും പറവൂർ ദക്ഷിണമൂകാംബികയിലും വിദ്യാരംഭത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഭാഷാപിതാവിന്റെ നാടായ തിരൂർ തുഞ്ചൻ പറമ്പിലും ഇന്ന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. കൽമണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാന്മാരും സരസ്വതി മണ്ഡപത്തിൽ സാഹിത്യകാരന്മാരും കവികളും ആദ്യാക്ഷരം പകർന്നു നൽകും. നിരവധിപ്പേർ ഇവിടെ കുട്ടികളെ എഴുത്തിനിരുത്താനായി എത്തിച്ചിട്ടുണ്ട്. പുലർച്ചെമുതൽ വിവിധ ക്ഷേത്രങ്ങളിൽ വിജയദശമിയോടനുബന്ധിച്ച് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വിവിധിയിടങ്ങളിൽ സ്ഥാനാർഥികളും എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നുണ്ട്. വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻ കുമാർ സരസ്വതി ക്ഷേത്രത്തിലും എൽഡിഎഫ് സ്ഥാനാർഥി വി.കെ.പ്രശാന്ത് വട്ടിയൂർക്കാവിലെ വായനാശാലയിലും ബിജെപി സ്ഥാനാർഥി എസ്.സുരേഷ് ഇടപഴഞ്ഞിയിലെ ക്ഷേത്രത്തിലും എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് നേതൃത്വം നൽകും. Content Highlights:vidhyarambam-Vijayadashami
from mathrubhumi.latestnews.rssfeed https://ift.tt/2MnMOmF
via
IFTTT
No comments:
Post a Comment