പെരുവ(കോട്ടയം): തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽപാതയുടെ സ്ഥലം ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി അടയാളപ്പെടുത്തൽ തുടങ്ങി. മുളക്കുളത്തുനിന്നാണ് കോട്ടയം ജില്ലയിൽ പാത ആരംഭിക്കുന്നത്. മുളക്കുളം കളമ്പൂർ പാലത്തിലും മുളക്കുളം അമ്പലപ്പടിക്ക് സമീപം മുളക്കുളം-വെള്ളൂർ റോഡിലും കുന്നപ്പിള്ളിയിലുമാണ് നിലവിൽ മാർക്കിങ് നടത്തിയിരിക്കുന്നത്. ഇവിടെനിന്ന് കടുത്തുരുത്തി വഴിയാണ് പാത കടന്നുപോവുന്നത്. കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനാണ് നിർമാണ ചുമതല. ഓരോ അഞ്ചുകിലോമീറ്റർ ദൂരത്തുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. റെയിൽപാതയ്ക്കായി 25മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. അതുകൂടാതെ രണ്ട് ഭാഗങ്ങളിലുമായി 30 മീറ്റർ സ്ഥലത്ത് നിർമാണപ്രവർത്തനങ്ങൾ നടത്താനും പാടില്ലെന്നാണ് നിയമം. ചുരുക്കത്തിൽ 55 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടിവരും.മണിക്കൂറിൽ 100മുതൽ 200 കിലോമീറ്റർ വേഗത്തിലാണ് സെമി ഹൈസ്പീഡ് ട്രെയിൻ കടന്നുപോവുക. കാസർകോടുനിന്ന് തിരുവനന്തപുരംവരെ 531.5 കിലോമീറ്ററാണ് ദൂരം. ഈ ദൂരം സഞ്ചരിക്കാൻ മൂന്ന് മണിക്കൂർ 52 സെക്കൻഡേ വേണ്ടൂ. കാസർകോട് മുതൽ തിരുവനന്തപുരം കൊച്ചുവേളിവരെ 10 സ്റ്റോപ്പുകളാണ് ഉണ്ടാവുക. കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. അതിവേഗ റെയിൽപാതയുടെ നിർമാണത്തിനായി 66,079കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 10 ശതമാനം കേന്ദ്രസർക്കാരും 10 ശതമാനം കേരള സർക്കാരും 80 ശതമാനം ജപ്പാൻ സഹായവുമാണ്. 2024-ൽ പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നേരത്തേ അതിവേഗ റെയിൽപാതയ്ക്ക് സ്ഥലം ഏറ്റെടുക്കാൻവേണ്ടി സ്ഥലം അടയാളപ്പെടുത്തിയത് കീഴൂർ, വാലാച്ചിറ, മള്ളിയൂർ വഴിയായിരുന്നു. എച്ച്.ആർ.സി.യുടെ നേതൃത്വത്തിൽ കാരിക്കോട്, വെള്ളൂർ പോലീസ് സ്റ്റേഷൻ, കീഴൂർ, വാലാച്ചിറ, മള്ളിയൂർ ക്ഷേത്രം, കടുത്തുരുത്തി എന്നിവിടങ്ങളിലൂടെയാണ് സ്ഥലം അടയാളപ്പെടുത്തിയിരുന്നത്. ഇതിനെതിരേ ജനകീയ പ്രക്ഷോഭം ഉയർന്നു. പിന്നീട് സർക്കാർ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Ib8xgv
via
IFTTT
No comments:
Post a Comment