ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും ടി.ഡി.പി. അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ വീട്ടുതടങ്കൽ ഇന്നും തുടരും. ചന്ദ്രബാബു നായിഡുവും മകൻ നരാ ലോകേഷും അടുത്ത 24 മണിക്കൂർ കൂടി വീട്ടുതടങ്കലിൽ തുടരുമെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ പോലീസ് നോട്ടീസ് പതിച്ചു. ജഗൻമോഹൻ റെഡ്ഡി സർക്കാരിനെതിരെ ടി.ഡി.പി. ആസൂത്രണം ചെയ്ത വൻ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായാണ് ചന്ദ്രബാബു നായിഡു അടക്കമുള്ള ടി.ഡി.പി. നേതാക്കളെ പോലീസ് വീട്ടുതടങ്കലിലാക്കിയത്. കഴിഞ്ഞദിവസം നായിഡുവിന്റെ വസതിയിലെത്തിയ പോലീസ് സംഘം പ്രധാന ഗേറ്റ് ഒഴികെ വീട്ടിലേക്കുള്ള എല്ലാ ഗേറ്റുകളും അടച്ചുപൂട്ടി. നായിഡുവിനെയും മകനെയും വീട്ടിൽനിന്ന് പുറത്തിറങ്ങാനും പോലീസ് അനുവദിച്ചില്ല. ഡി.എസ്.പിമാരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘമാണ് നായിഡുവിന്റെ വസതിക്ക് മുന്നിൽ ക്യാമ്പ് ചെയ്യുന്നത്. ഇതിനിടെയാണ് വീട്ടുതടങ്കൽ നീട്ടുന്നതായി കാണിച്ച് പോലീസ് നോട്ടീസ് പതിച്ചത്. നായിഡുവിന് പുറമേ പല തെലുങ്കുദേശം നേതാക്കളെയും പോലീസ് കഴിഞ്ഞദിവസം വീട്ടുതടങ്കലിലാക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. വിജയവാഡ എം.പി. കെസിനേനി ശ്രീനിവാസ്, രാജ്യസഭാംഗം കെ.രവീന്ദ്രകുമാർ, കെ.അച്ചനായിഡു തുടങ്ങിയ നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിജയവാഡയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങുകയായിരുന്ന മുൻ മന്ത്രി ഭൂമ അഖിലയെയും പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതിനിടെ, ഗുണ്ടൂരിൽ ചില വൈ.എസ്.ആർ. കോൺഗ്രസ് പ്രവർത്തകരെയും പോലീസ് പിടികൂടിയിട്ടുണ്ടെന്നാണ് വിവരം. ടി.ഡി.പി.യുടെ പ്രതിഷേധത്തിന് മറുപടിയായി പ്രകടനം നടത്താൻ ആഹ്വാനം ചെയ്ത വൈ.എസ്.ആർ. കോൺഗ്രസ് പ്രവർത്തകരാണ് പോലീസിന്റെ പിടിയിലായത്. ചലോ അത്മകുരു എന്ന പേരിൽ വൈ.എസ്.ആർ. പ്രവർത്തകർ ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനത്തിനും പോലീസ് അനുമതി നിഷേധിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഗുണ്ടൂരിലും പൽനാട് ഉൾപ്പെടെയുള്ള മേഖലകളിലും വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. Content Highlights:chandra babu naidu and his son will be under arrest to next 24 hours, many tdp leaders detained
from mathrubhumi.latestnews.rssfeed https://ift.tt/2Q1M3Vw
via
IFTTT
No comments:
Post a Comment