പാലാ: വർഷങ്ങളായി കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പ്രതീകമായിരുന്ന രണ്ടില ചിഹ്നം പാലാ ഉപതിരഞ്ഞെടുപ്പിൽ കാണില്ല. 1987-ലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ഇതിന് ഏറെ സമാനതകളുണ്ട്. കേരള കോൺഗ്രസ് രൂപംകൊണ്ടശേഷം 1965-ൽ കെ.എം. മാണി ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിച്ചതു മുതൽ 1987 വരെ കുതിരച്ചിഹ്നത്തിലാണ് ജനവിധി തേടിയത്. ഇതിനുശേഷം കെ.എം. മാണിയുടെ രാഷ്ട്രീയ പടയോട്ടത്തിന്റെ പ്രതീകമായി കരുതിയിരുന്ന കുതിര ജോസഫ് വിഭാഗത്തിന്റേതായി. പിന്നീട് മാണിവിഭാഗത്തിന് രണ്ടിലയായി ചിഹ്നം. അന്ന് കുതിരച്ചിഹ്നം മാണി വിഭാഗത്തിന് കൈവിട്ടുപോയത് 84 മുതൽ പാർട്ടിയിൽ അരങ്ങേറിയ ലയന, പിളർപ്പ് നാടകങ്ങളുടെ കഥാന്ത്യത്തിലായിരുന്നു. ചരിത്രം ഇങ്ങനെ 1982-ൽ ജോസഫ്, മാണി വിഭാഗങ്ങൾ കെ. കരുണാകരൻ രൂപംനൽകിയ ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി. അന്ന് രണ്ടുവിഭാഗങ്ങളും ഇരു പാർട്ടികളായി മുന്നണിയിൽ ഭരണത്തിൽ പങ്കാളിയായി. 1984-ൽ ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടർന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയസാഹചര്യങ്ങൾ പുതിയ തലത്തിലേക്കു മാറി. മാണിവിഭാഗത്തിന് കോട്ടയം ലോക്സഭാ മണ്ഡലവും ജോസഫ് വിഭാഗത്തിന് മൂവാറ്റുപുഴയും കോൺഗ്രസ് നേതൃത്വം അനുവദിച്ചു. മാണിവിഭാഗം ആ തീരുമാനത്തിൽ സംതൃപ്തരായിരുന്നു. എന്നാൽ, ജോസഫ് വിഭാഗം മുകുന്ദപുരംകൂടി ആവശ്യപ്പെട്ടു. തർക്കത്തിനൊടുവിൽ ഇരുവിഭാഗവും ഒന്നായെന്ന് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയാണ് മുകുന്ദപുരംകൂടി കേരള കോൺഗ്രസിനു നൽകിയത്. മാണിയും ഈ നീക്കത്തെ പിന്തുണച്ചു. ജോസഫ് ഗ്രൂപ്പിൽപ്പെട്ടവർ ആനച്ചിഹ്നത്തിൽ മുകുന്ദപുരത്തും മൂവാറ്റുപുഴയിലും മത്സരിച്ച് വിജയിച്ചു. കോട്ടയം സീറ്റിൽ മാണിവിഭാഗത്തിലെ സ്കറിയാ തോമസ് കുതിരച്ചിഹ്നത്തിൽ മത്സരിച്ച് സി.പി.എമ്മിലെ സുരേഷ് കുറുപ്പിനോട് പരാജപ്പെട്ടു. പിന്നീട് ഇരു കേരള കോൺഗ്രസുകളും എറണാകുളത്ത് നടന്ന സമ്മേളനത്തിൽ ലയിച്ചു. എന്നാൽ, യോജിപ്പിന് ഏതാനും വർഷങ്ങൾമാത്രമാണ് ആയുസ്സുണ്ടായ.ത് 87-ൽ പിളർപ്പ് 1987-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാർട്ടി പിളർന്നു. ടി.എം. ജേക്കബ് മാണിയുടെ കൂടെയും ബാലകൃഷ്ണപിള്ള ജോസഫിനൊപ്പവും നിലകൊണ്ടു. തിരഞ്ഞെടുപ്പ് സമയത്ത് കുതിരച്ചിഹ്നം തങ്ങൾക്കാണെന്ന് ഇരുവിഭാഗവും അവകാശമുന്നയിച്ചു. രണ്ട് എം.പി.മാരുണ്ടായിരുന്ന ജോസഫ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കുതിരച്ചിഹ്നം അനുവദിച്ചു. അതുവരെ മാണിയുടെ രാഷ്ട്രീയപ്രതീകമായിരുന്ന കുതിര നഷ്ടമായി. അന്ന് പകരമായി അനുവദിച്ചുകിട്ടിയ രണ്ടിലയായിരുന്നു പിന്നീട് മാണിവിഭാഗത്തിന്റെ കൊടിയടയാളം. പിന്നീട് ജോസഫ് വിഭാഗം കേരള കോൺഗ്രസ് എമ്മിൽ ലയിച്ചപ്പോഴും ചിഹ്നമായി രണ്ടില തുടർന്നു. Content Highlights: Split in party
from mathrubhumi.latestnews.rssfeed https://ift.tt/30Qv89m
via
IFTTT
No comments:
Post a Comment