തിരുവനന്തപുരം:പാലാ ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി മാണി സി. കാപ്പന് വിജയസാധ്യതയുണ്ടെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ ബി.ജെ.പിക്ക് അങ്കലാപ്പും ആശങ്കയും. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറികൂടിയായ വെള്ളാപ്പള്ളിയുടെ നിലപാട് അദ്ദേഹത്തിന്റെ മകൻ തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായ ബി.ഡി.ജെ.എസിന്റെ മനസ്സുമാറ്റുമോ എന്നതാണ് ബി.ജെ.പി.യെ ആശങ്കയിലാഴ്ത്തുന്നത്. വിദേശത്തുണ്ടായ ചെക്കുകേസിൽനിന്ന് എൻ.ഡി.എ. കൺവീനർ കൂടിയായ തുഷാറിനെ രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതിന്റെ നന്ദിപ്രകടിപ്പിക്കലാണോ ഇതെന്നും ബി.ജെ.പി. സംശയിക്കുന്നു. പാലായെക്കാൾ എൻ.ഡി.എ.യും ബി.ജെ.പി.യും കൂടുതൽ പ്രാധാന്യം നൽകുന്നത് വട്ടിയൂർക്കാവിലെയും മഞ്ചേശ്വരത്തെയും ഉപതിരഞ്ഞെടുപ്പുകൾക്കാണ്. പാലായിൽ വോട്ട് ഉയർത്താമെന്നും പ്രതീക്ഷിക്കുന്നു. ഇതിനിടെയാണ് ഇടതുമുന്നണിക്ക് അനുകൂലമായി വെള്ളാപ്പള്ളിയുടെ പ്രതികരണം. വെള്ളാപ്പള്ളിയുടേത് എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറിയെന്ന നിലയിലുള്ള പ്രതികരണമാണെന്നും അത് ബി.ഡി.ജെ.എസിനെ ബാധിക്കില്ലെന്നുമുള്ള അഭിപ്രായം ചില ബി.ജെ.പി. നേതാക്കൾക്കുണ്ട്. സമാനവിലയിരുത്തൽ ബി.ഡി.ജെ.എസ്. നേതാക്കളും പങ്കുവെക്കുന്നു. പക്ഷേ, പാലായെപ്പറ്റി പറഞ്ഞത് മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും ബാധിക്കുമോ എന്ന ആശങ്ക ബി.ജെ.പി.യെ ബുദ്ധിമുട്ടിക്കുകയാണ്. ഇതിന്റെ അസ്വസ്ഥത പരസ്യമാക്കുന്നില്ലെന്നേയുള്ളു. എസ്.എൻ.ഡി.പി. യോഗത്തിനു കീഴിലുള്ള സംഘടനയല്ല ബി.ഡി.ജെ.എസ്. എന്നു പറയുമ്പോഴും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തുഷാറിന് ആദ്യം തൃശ്ശൂരിലും പിന്നീട് രാഹുൽ ഗാന്ധി മത്സരിക്കുമെന്നുറപ്പായപ്പോൾ വയനാട്ടിലും സീറ്റുകിട്ടാൻ വെള്ളാപ്പള്ളിയുടെ ഇടപെടലുണ്ടായി. അതുകൊണ്ടുതന്നെ വെള്ളാപ്പള്ളിയുടെ പ്രതികരണം തുഷാറിന്റെ നിലപാടിനെയും സ്വാധീനിക്കാനിടയുണ്ട്. ചെക്കുകേസിൽനിന്നു രക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സജീവമായി ഇടപെടുകയും ചെയ്തതോടെ ബി.ഡി.ജെ.എസ്. ഇടതുപക്ഷത്തേയ്ക്ക് ചായുന്നോ എന്നാണ് ബി.ജെ.പി.യുടെ സംശയം. നവോത്ഥാന സംരക്ഷണ സമിതിയിൽനിന്നു പുറത്തുപോയ ഹിന്ദു പാർലമെന്റിലെ സി.പി. സുഗതനെ രൂക്ഷമായി വിമർശിച്ചും സർക്കാരിനെയും സമിതിയെയും പിന്തുണച്ചും വെള്ളാപ്പള്ളി രംഗത്തുണ്ട്. 54 സമുദായ സംഘടനകൾ നവോത്ഥാന സംരക്ഷണ സമിതി വിടുന്നതായി ഹിന്ദു പാർലമെന്റ് സംസ്ഥാന ജോയന്റ് സെക്രട്ടറി കൂടിയായ സുഗതൻ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനെ വിമർശിച്ച വെള്ളാപ്പള്ളി സമിതിയുമായി മുന്നോട്ടുപോകുമെന്നറിയിച്ചതിലൂടെ സർക്കാരിനും മുഖ്യമന്ത്രിക്കും ഒപ്പം താനും സമുദായവുമുണ്ടെന്നു വ്യക്തമാക്കുകയാണ്. Content Highlights:vellappally natesan left support statement-BJP
from mathrubhumi.latestnews.rssfeed https://ift.tt/2O3fXGb
via
IFTTT
No comments:
Post a Comment