ന്യൂഡൽഹി: തൊഴിലാളി പ്രോവിഡന്റ് ഫണ്ട് സ്കീം മാതൃകയിൽ ആനുകൂല്യങ്ങൾക്ക് ശമ്പളപരിധി നിശ്ചയിച്ച്എല്ലാ തൊഴിലാളികൾക്കും ഇ.എസ്.ഐ. പ്രകാരമുള്ള ചികിത്സാനുകൂല്യങ്ങൾ നല്കാൻ ആലോചന. വെള്ളിയാഴ്ച തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗംഗവാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഇ.എസ്.ഐ. ബോർഡ് യോഗം ഇക്കാര്യത്തിൽ വിശദറിപ്പോർട്ട് നൽകാൻ പ്രത്യേക ഉപസമതിയെ നിയോഗിച്ചു. 21,000 രൂപയിൽ കൂടുതൽ മാസശമ്പളമുള്ളവർ ഇ.എസ്.ഐ. പദ്ധതിയിൽനിന്ന് തനിയേ പുറത്താകുന്നതാണ് നിലവിലെ രീതി. പ്രോവിഡന്റ് ഫണ്ടിലാകട്ടെ (ഇ.പി.എഫ്.) 15,000 രൂപയുടെ ശമ്പളപരിധി നിശ്ചയിച്ചിട്ടുണ്ട്. ശമ്പളം എത്രയായാലും 2014-ലെ നിയമഭേദഗതി പ്രകാരം ഇ.പി.എഫ്. ആനുകൂല്യത്തിനു കണക്കാക്കുക 15,000 രൂപയാണ് (ഈ നിയമഭേദഗതി കേരളാ ഹൈക്കോടതി റദ്ദാക്കി. അത് സുപ്രീംകോടതി ശരിവെച്ചെങ്കിലും ഇതിനെതിരേയുള്ള തൊഴിൽമന്ത്രാലയത്തിന്റെ പുനഃപരിശോധനാ ഹർജിയിൽ തീരുമാനം വന്നിട്ടില്ല). സ്ത്രീത്തൊഴിലാളികൾക്കും ജീവനക്കാർക്കും ഇ.എസ്.ഐ. പരിധി 21,000 രൂപയിൽനിന്ന് 50,000 രൂപ ആക്കാനുള്ള നിർദേശം യോഗം തത്ത്വത്തിൽ അംഗീകരിച്ചു. മൂന്നേകാൽ കോടി ഇ.എസ്.ഐ. വരിക്കാരിൽ സ്ത്രീകളുടെ എണ്ണം 52 ലക്ഷമേയുള്ളൂ. ഈ നിർദേശത്തിന്റെ ചർച്ചയ്ക്കിടയിലാണ് ലിംഗഭേദമില്ലാതെ എല്ലാവർക്കും ആനൂകൂല്യം ലഭിക്കാൻ ശമ്പളപരിധി നിശ്ചയിക്കണമെന്ന ആവശ്യം ഉയർന്നത്. ആനുകൂല്യത്തിനു കണക്കാക്കുന്ന ശമ്പളപരിധി 30,000 രൂപയായി നിജപ്പെടുത്തണമെന്ന നിർദേശവും ഉയർന്നു. ഇക്കാര്യങ്ങളെല്ലാം ഉപസമിതിക്ക് പരിശോധിക്കാമെന്ന് തൊഴിൽമന്ത്രി വ്യക്തമാക്കി. ഉപസമിതിയുടെ റിപ്പോർട്ട് അടുത്ത യോഗത്തിൽ സമർപ്പിക്കുമെന്ന് ബോർഡ് അംഗം അഡ്വ. വി. രാധാകൃഷ്ണൻ പറഞ്ഞു. ഇ.എസ്.ഐ.യിൽ അംഗമാകണോ വേണ്ടയോ എന്നകാര്യം തീരുമാനിക്കാൻ തൊഴിലാളികൾക്ക് 'ഓപ്ഷൻ' നൽകണമെന്ന നിർദേശം യോഗം തള്ളി. ഇ.എസ്.ഐ.യിലേക്കുള്ള തൊഴിലാളിയുടെ വിഹിതം (0.75 ശതമാനം) എടുത്തുകളയാനും പകരം സിക്നസ്, മെഡിക്കൽ ബെനിഫിറ്റ് ഒഴിവാക്കാനുമുള്ള നിർദേശം ഉയർന്നെങ്കിലും തൊഴിലാളി പ്രതിനിധികൾ ഒറ്റക്കെട്ടായി എതിർത്തു. ഈ രണ്ടാനുകൂല്യങ്ങളുമാണ് ഇ.എസ്.ഐ.യുടെ മുഖ്യ ആകർഷണം എന്ന് അവർ ചൂണ്ടിക്കാട്ടി. അംഗവൈകല്യ, മരണ ആനുകൂല്യം കൂട്ടും ജോലിക്കിടെ അംഗവൈകല്യം സംഭവിച്ചാലും തൊഴിലാളി മരിച്ചാലും നൽകുന്ന ആനുകൂല്യം വർധിപ്പിക്കണമെന്ന നിർദേശം യോഗം തത്ത്വത്തിൽ അംഗീകരിച്ചു. തൊഴിലാളിയുടെ പ്രായം, ബാക്കിയുള്ള സർവീസ്, ഒടുവിലത്തെ ശമ്പളം, അംഗവൈകല്യത്തിന്റെ സ്വഭാവം തുടങ്ങിയവ പരിഗണിച്ചാണ് ഇപ്പോൾ നഷ്ടപരിഹാരം നൽകുന്നത്. ഇതിനായി അടിസ്ഥാനമാക്കുന്ന പട്ടിക പരിഷ്കരിക്കും. വിശദാംശങ്ങൾ തയ്യാറാക്കാൻ ഉപസമിതിയെ ചുമതലപ്പെടുത്തി. പ്രസാവനുകൂല്യത്തിന് തുല്യമായ ആറുമാസത്തെ അവധി സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സയിൽ കഴിയുന്നവർക്കും നൽകണമെന്ന ശുപാർശയും ഉപസമിതി പരിശോധിക്കും. സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ലഭിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളി മൂന്നുമാസം വീട്ടിൽ കിടന്നാൽ സ്വാഭാവികമായും ഹാജർനില കുറയും. ആനുകൂല്യം തുടർന്നു ലഭിക്കാനുള്ള ഹാജരില്ലാത്തത് തൊഴിലാളികൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം പരിഗണിക്കുന്നത്. മെഡിക്കൽ കോളേജുകളിൽ സീറ്റു കൂട്ടി ഇ.എസ്.ഐ.യുടെ കീഴിലുള്ള എല്ലാ മെഡിക്കൽ കോളേജുകളിലും എം.ബി.ബി.എസിന് 50 സീറ്റുവീതം കൂട്ടാനും ആറ് മെഡിക്കൽ കോളേജുകളിൽ ബിരുദാനന്തര ബിരുദ കോഴ്സ് തുടങ്ങാനും തീരുമാനിച്ചു. ഒമ്പത് മെഡിക്കൽ കോളേജുകളിലായി 900 സീറ്റാണ് നിലവിലുള്ളത്. 450 സീറ്റുകൾ കൂടുതൽ ലഭിക്കുന്നതോടെ അതിനാനുപാതികമായി ഇ.എസ്.ഐ. വരിക്കാരുടെ മക്കൾക്കും സംവരണം ലഭിക്കും. ഇപ്പോൾ 25 ശതമാനം സീറ്റ് ഇ.എസ്.ഐ. ക്വാട്ടയിലുണ്ട്. ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയ്ക്കുശേഷം കേരളത്തിൽനിന്ന് 186 പേർക്ക് ഇ.എസ്.ഐ. ക്വാട്ടയിൽ പ്രവേശനം ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽപേർ പ്രവേശനം നേടിയത് കേരളത്തിൽനിന്നാണ്.
from mathrubhumi.latestnews.rssfeed https://ift.tt/30b52Ne
via
IFTTT
No comments:
Post a Comment