1949-ൽ ബാബറി മസ്ജിദിനകത്തു വിഗ്രഹങ്ങൾ സ്ഥാപിക്കാൻ ആസൂത്രിതവും വഞ്ചനാപരവുമായ ആക്രമണങ്ങൾ നടന്നെന്ന് അയോധ്യാ കേസിൽ മുസ്ലിം കക്ഷികൾ. മസ്ജിദിനകത്തു സ്ഥാപിച്ച വിഗ്രഹങ്ങൾ എടുത്തുമാറ്റാൻ പ്രത്യേക നിർദേശമുണ്ടായിട്ടും അന്നത്തെ ഡെപ്യൂട്ടി കമ്മിഷണർ കെ.കെ. നായർ അതനുവദിച്ചില്ലെന്നും സുന്നി വഖഫ് ബോർഡിനുവേണ്ടി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ വാദിച്ചു. അയോധ്യ ഭൂമിതർക്കകേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൽ നടന്ന 18-ാം ദിവസത്തെ വാദത്തിലാണ് ധവാൻ ഇക്കാര്യം ആരോപിച്ചത്. 1949 ഡിസംബർ 22-നു രാത്രിയാണ് ബാബറി മസ്ജിദ് ആക്രമിച്ച് അതിനകത്തു വിഗ്രഹങ്ങൾ സ്ഥാപിച്ചത്. ഹിന്ദുക്കളുമായി ഒത്തുകളിച്ച ഫൈസാബാദ് ഡെപ്യൂട്ടി കമ്മിഷണർ കെ.കെ. നായർ അതെടുത്തുമാറ്റാൻ വിസമ്മതിച്ചു. മസ്ജിദിനകത്തു വിഗ്രഹങ്ങൾ വന്നത് അദ്ഭുതസംഭവമല്ല. അതു കരുതിക്കൂട്ടി ചെയ്തതാണ്. കെ.കെ. നായർ പിന്നീട് ഭാരതീയ ജനസംഘിന്റെ സ്ഥാനാർഥിയായി ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചു- ധവാൻ പറഞ്ഞു. അയോധ്യയിൽ വിക്രമാദിത്യൻ നിർമിച്ച വലിയ ക്ഷേത്രമാണുണ്ടായിരുന്നതെന്നും 1528-ൽ ബാബർ അതു തകർത്തെന്നുംകാട്ടി 1949 ഡിസംബർ 16-നു നായർ അന്നത്തെ ചീഫ് സെക്രട്ടറിക്കു കത്തയച്ചു. അതാണ് കെ.കെ. നായരുടെ സംഭാവന. വിഗ്രഹം സ്ഥാപിച്ച സംഭവത്തിനുശേഷം പ്രദേശത്ത് തത്സ്ഥിതി തുടരണമെന്ന ഉത്തരവ് കെ.കെ. നായർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ലംഘിച്ചു. തർക്കഭൂമി 1950 ജനുവരി അഞ്ചിനു കണ്ടുകെട്ടുന്നതിനു മുൻപായി വിഗ്രഹങ്ങൾ അതിനകത്തു സ്ഥാപിച്ചിരുന്നു. അതിന്റെ ചിത്രമാണ് എടുത്തിട്ടുള്ളതെന്നും ഹിന്ദുസംഘടനകൾ കോടതിയിൽ സമർപ്പിച്ച ഫോട്ടോകളെക്കുറിച്ച് ധവാൻ പറഞ്ഞു. എന്നാൽ, ആ ചിത്രങ്ങൾക്ക് കേസിൽ കാര്യമില്ലെന്ന് ബെഞ്ച് പറഞ്ഞു. ഹിന്ദുക്കൾ അനുവദിക്കാത്തതുകൊണ്ടാണ് മുസ്ലിങ്ങൾക്ക് 1934-നു ശേഷം അവിടെ നിസ്കരിക്കാൻ സാധിക്കാതെ വന്നതെന്ന് ധവാൻ ചൂണ്ടിക്കാട്ടിയപ്പോൾ, അങ്ങനെ അനുവദിക്കാതിരുന്നതിനു സാക്ഷികളായവരെ ക്രോസ്വിസ്താരം നടത്തിയിരുന്നോയെന്ന് ബെഞ്ച് ആരാഞ്ഞു. തർക്കഭൂമിയുടെ അകത്തെ നടുത്തളത്തിൽ വെള്ളിയാഴ്ചകളിൽ മുസ്ലിങ്ങൾ പ്രാർഥന നടത്തിയിരുന്നതായാണ് രേഖകളിൽ കാണുന്നതെന്ന് ധവാൻ പറഞ്ഞു. കേസിലെ ഹിന്ദു കക്ഷികളായ രാം ലല്ലയും നിർമോഹി അഖാഢയും ഉന്നയിക്കുന്ന വാദങ്ങളിൽ വൈരുധ്യമുണ്ട്. പ്രതിഷ്ഠയായ രാം ലല്ലയ്ക്കു ഹർജി നൽകാനാവില്ലെന്നാണ് അഖാഢയുടെ വാദം-ധവാൻ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വാദം ബുധനാഴ്ചയും തുടരും. ബാബറി മസ്ജിദ് തകർത്ത തർക്കഭൂമി സുന്നി വഖഫ് ബോർഡിനും രാം ലല്ലയ്ക്കും നിർമോഹി അഖാഢയ്ക്കും തുല്യമായി വീതിച്ചുനൽകിയ അലഹാബാദ് ഹൈക്കോടതിയുടെ 2010-ലെ വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതി കേൾക്കുന്നത്. Content Highlights:Sc hears Ayodhya case
from mathrubhumi.latestnews.rssfeed https://ift.tt/2ZuXyck
via
IFTTT
No comments:
Post a Comment