ന്യൂഡൽഹി: ഒരുരാജ്യം ഒരുറേഷൻ പദ്ധതി അടുത്തമാസം തുടങ്ങാൻ കേന്ദ്രം വിളിച്ചുചേർത്ത സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തിൽ ധാരണയായി. അഞ്ചു ക്ലസ്റ്ററുകൾ രൂപവത്കരിച്ച് പത്തു സംസ്ഥാനങ്ങളിലായി പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാനാണു കേന്ദ്ര തീരുമാനം. ഇതിനായി കേരളം, കർണാടക സംസ്ഥാനങ്ങളെ ഒരു ക്ലസ്റ്ററിൽ ഉൾപ്പെടുത്തി. ഏതു സംസ്ഥാനത്തുമുള്ള ഗുണഭോക്താക്കൾക്ക് രാജ്യത്ത് എവിടെനിന്നും റേഷൻ വാങ്ങാനാവുന്ന സംവിധാനമാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി റേഷൻ ഗുണഭോക്താക്കളുടെ സംയുക്ത ഡേറ്റാബാങ്ക് തയ്യാറാക്കും. കേരളത്തിൽ മൂന്നുകോടിയിലേറെയാണ് ഗുണഭോക്താക്കൾ. കർണാടകവും ഈ ഡേറ്റാബാങ്കുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ഇരുസംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി ഒരു ക്ലസ്റ്ററാക്കാനുള്ള തീരുമാനം. ഇനി ഇരുസംസ്ഥാനങ്ങളിലുമുള്ളവർക്ക് തങ്ങൾ ജോലിയെടുക്കുന്ന സംസ്ഥാനങ്ങളിൽനിന്നു റേഷൻ വാങ്ങാം. പദ്ധതി നടപ്പാക്കുമ്പോൾ നിലവിലുള്ള റേഷൻവിഹിതം കുറയുമോയെന്നാണ് കേരളത്തിന്റെ ആശങ്ക. നാല്പതു ലക്ഷം മറുനാടൻ തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഇവർക്കെല്ലാം റേഷൻ നല്കണമെങ്കിൽ അധികവിഹിതം അനുവദിക്കണമെന്ന് യോഗത്തിൽ കേരളം ആവശ്യപ്പെട്ടു. ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ മാർഗരേഖയനുസരിച്ചുള്ള ഘടകങ്ങളെല്ലാം ഏറക്കുറെ കേരളം പൂർത്തിയാക്കിയതായി യോഗം വിലയിരുത്തി. എഫ്.സി.ഐ. മുതൽ റേഷൻ കടകൾ വരെ ആധാർ അധിഷ്ഠിതമാക്കണമെന്നാണു കേന്ദ്രനിർദേശം. റേഷൻ പോർട്ടബിലിറ്റി നൂറുശതമാനം നടപ്പാക്കിയ പത്തുസംസ്ഥാനങ്ങളിലൊന്നാണു കേരളം. സമ്പൂർണ കമ്പ്യൂട്ടർവത്കരണവും കേരളം യാഥാർഥ്യമാക്കി. content highlights:one nation one rationcard
from mathrubhumi.latestnews.rssfeed https://ift.tt/2LnyhXF
via
IFTTT
No comments:
Post a Comment