മറയൂർ(ഇടുക്കി): ഇതരസമുദായക്കാരുടെ വീട്ടിൽ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തതിന് കോവിൽക്കടവിൽ അറുപത്തെട്ടുകാരന്റെ കാൽ സഹോദരപുത്രൻ വാക്കത്തികൊണ്ട് വെട്ടിമാറ്റി. കാന്തല്ലൂർ പഞ്ചായത്തിലെ കർശനാട് സ്വദേശി രാമയ്യയുടെ മകൻ മുത്തുപാണ്ടി (68)യുടെ മുട്ടിന് താഴെവെച്ചാണ് വെട്ടിമാറ്റിയത്. പ്രതിയായ ഇദ്ദേഹത്തിന്റെ സഹോദരപുത്രൻ മുരുകൻ (28) ഒളിവിലാണ്.കാലിന്റെ 95 ശതമാനം ഭാഗവും അറ്റു. തമിഴ് തേവർ സമുദായത്തിൽപ്പെട്ടവരാണിവർ.ആളുകൾ നോക്കിനില്ക്കെ ചൊവ്വാഴ്ച രാവിലെ 9.45-നാണ് ക്രൂരകൃത്യം. കോവിൽക്കടവ് ദെണ്ഡുകൊമ്പ് ജങ്ഷനിലുള്ള വ്യാപാര സ്ഥാപനത്തിന് മുൻപിലെ തിണ്ണയിൽ ഇരിക്കുകയായിരുന്നു മുത്തുപാണ്ടി. വാക്കത്തിയുമായിവന്ന മുരുകൻ കാൽവെട്ടുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷയിൽ കയറി ഇയാൾ സ്ഥലംവിട്ടു.പതിനഞ്ച് മിനിട്ടോളം മുത്തുപാണ്ടി ചോരവാർന്ന് ഇവിടെ കിടന്നു. പേടി കാരണം ആരും അടുത്തില്ല. തുടർന്ന് അഞ്ച് കിലോമീറ്റർ അകലെനിന്ന് മറയൂർ പോലീസെത്തി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. ശസ്ത്രക്രിയയ്ക്കായി കോയമ്പത്തൂർ ഫിംസിലേക്ക് മാറ്റി.മറ്റ് സമുദായക്കാരുടെ വീട്ടിൽ പോകുന്നുവെന്നും ഭക്ഷണം കഴിക്കുന്നുവെന്നും പറഞ്ഞ് മുരുകൻ നിരന്തരം തന്നോട് വഴക്കിടാറുണ്ടെന്ന് പരിക്കേറ്റ മുത്തുപാണ്ടി പോലീസിന് മൊഴി നൽകി.മുരുകൻ വാക്കത്തിയുമായി വരുന്നതും പോകുന്നതും നാട്ടുകാർ വിരണ്ടോടുന്നതും സമീപമുള്ള കടയിലെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. മറയൂർ ഇൻസ്പെക്ടർ വി.ആർ.ജഗദീശ്, എസ്.ഐ. ജി.അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. മുത്തുപാണ്ടിയുടെ കാൽ തുന്നിച്ചേർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ.
from mathrubhumi.latestnews.rssfeed https://ift.tt/30dxUJP
via
IFTTT
No comments:
Post a Comment