കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിലെ നാമനിർദേശപത്രികാ സമർപ്പണത്തിന്റെ അവസാന മിനിറ്റുകളിൽ പുതിയൊരു സ്ഥാനാർഥിയെ അവതരിപ്പിച്ച് കേരള കോൺഗ്രസ് എം. വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന്റെ നാടകീയ നീക്കം. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസഫ് സെബാസ്റ്റ്യൻ കണ്ടത്തിലിനെ സ്ഥാനാർഥിയാക്കിയ ജോസഫ് ഗ്രൂപ്പിന്റെ പൊടുന്നനെയുള്ള നീക്കത്തിൽ ജോസ് കെ. മാണി വിഭാഗവും യു.ഡി.എഫും ഞെട്ടി. യു.ഡി.എഫ്. സ്ഥാനാർഥിയായി ജോസ് ടോം പുലിക്കുന്നേലും ഡമ്മി സ്ഥാനാർഥികളായി മറ്റു രണ്ടുപേരുമുള്ളപ്പോഴാണ് ജോസഫ് വിഭാഗം പുതിയസ്ഥാനാർഥിയെ അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, സ്ഥാനാർഥിനിർണയത്തിൽ തുടങ്ങി രണ്ടില ചിഹ്നം അനുവദിക്കുന്നതിൽവരെ തുടർന്ന പ്രതിസന്ധി യു.ഡി.എഫിന് കൂടുതൽ തലവേദനയായി. രണ്ടില ചിഹ്നം കൃത്രിമമായി നേടാൻ ജോസ് കെ. മാണിയുടെ നിർദേശപ്രകാരം നീക്കം നടക്കുന്നതായി അറിഞ്ഞതിനാലാണ് ജോസഫ് കണ്ടത്തിൽ പത്രിക നൽകിയതെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു. സൂക്ഷ്മപരിശോധനയ്ക്കു ശേഷം പത്രിക പിൻവലിക്കുമെന്നും യു.ഡി.എഫ്. തീരുമാനത്തിനു വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, ജോസ് ടോമിന്റെ പത്രികയിൽ ചില പിഴവുകളുണ്ടെന്നും പത്രിക തള്ളുന്ന അവസ്ഥയുണ്ടായാൽ തങ്ങളുടെ പ്രതിനിധിക്ക് സ്ഥാനാർഥിത്വം കിട്ടാനാണ് ഈ നീക്കമെന്നുമാണ് ജോസഫ് വിഭാഗം പ്രാദേശിക നേതാക്കൾ പറയുന്നത്. നാടകീയം ആ 10 മിനിറ്റ് ബുധനാഴ്ച മൂന്നുമണിയായിരുന്നു നാമനിർദേശപത്രിക നൽകാനുള്ള അവസാന സമയം. ഇതിനു മുൻപായി, തങ്ങളുടെ സ്ഥാനാർഥിക്ക് രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി വിഭാഗത്തിലെ സ്റ്റീഫൻ ജോർജ് വരണാധികാരിക്ക് കത്തുനൽകി. അതിനുശേഷമായിരുന്നു പത്രിക നൽകാനുള്ള ജോസഫ് കണ്ടത്തിലിന്റെ രംഗപ്രവേശം. ഇതിനിടെ, ജോസ് ടോമിനു രണ്ടില ചിഹ്നം അനുവദിക്കാനാവില്ലെന്നു കാണിച്ച് പി.ജെ. ജോസഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കു നൽകിയ കത്തിന്റെ പകർപ്പും വരണാധികാരിക്കു നൽകി. ജോസഫ് ഗ്രൂപ്പ് നേതാക്കൾക്കൊപ്പമാണ് ജോസഫ് കണ്ടത്തിൽ പത്രിക നൽകാനെത്തിയത്. അപ്പോൾ സമയം തീരാൻ 10 മിനിറ്റ് മാത്രം. സ്വന്തന്ത്രർ ഉൾപ്പെടെ അഞ്ചുപേരാണ് അപ്പോൾ പത്രികാ സമർപ്പണത്തിനുണ്ടായിരുന്നത്. ഇവർക്കെല്ലാം ടോക്കൺ നൽകി പിന്നീട് നടപടിക്രമങ്ങൾ പൂർത്തീകരിച്ചാണ് പത്രികകൾ സ്വീകരിച്ചത്. ആകെ 28 പത്രികകളാണ് മണ്ഡലത്തിലുള്ളത്. അതിനിടെ, ജോസ് കെ. മാണി രണ്ടില ചിഹ്നം ആവശ്യപ്പെട്ട് ബുധനാഴ്ച ജോസഫിന് ഇ-മെയിൽ സന്ദേശമയച്ചു. സെപ്റ്റംബർ ഒന്ന് എന്ന തീയതി കാണിച്ചാണ് കത്ത്. പക്ഷേ, ജോസഫിന്റെ മെയിലിൽ ഇത് സ്വീകരിച്ചിരിക്കുന്നത് ബുധനാഴ്ച 2.30-നാണ്. സ്വതന്ത്ര സ്ഥാനാർഥിയായും കേരള കോൺഗ്രസ് എം. സ്ഥാനാർഥിയായും രണ്ടു രീതിയിലാണ് ജോസ് ടോം പത്രിക നൽകിയിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണു സൂചന. അങ്ങനെവന്നാൽ യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കേണ്ടി വരും. ചിഹ്നം നൽകാത്തത് വേദനാജനകം ജോസ് ടോമിന് രണ്ടില ചിഹ്നം നൽകാത്ത പി.ജെ. ജോസഫിന്റെ നടപടി പാലായിലെ ജനങ്ങളെ വേദനിപ്പിച്ചു. 32 വർഷമായി പാലായിലെ ജനങ്ങൾ കെ.എം. മാണിക്ക് വോട്ട് രേഖപ്പെടുത്തിയത് രണ്ടില ചിഹ്നത്തിലായിരുന്നു. ആ രണ്ടില കേരള കോൺഗ്രസ് സ്ഥാനാർഥിക്കു നൽകില്ലെന്നു വാശിപിടിക്കുന്നത് വേദനിപ്പിക്കുന്നു. ചിഹ്നം നിഷേധിക്കപ്പെട്ടത് എന്തുകൊണ്ടാണെന്നറിയില്ല. എല്ലാ യു.ഡി.എഫ്. നേതാക്കളും ആവശ്യപ്പെട്ടിട്ടും പി.ജെ. ജോസഫ് അതു തള്ളുകയായിരുന്നു. -ജോസ് കെ. മാണി ഇതൊരു വിമതനീക്കമല്ല പ്രാദേശികനേതാക്കളുടെ അറിവോടെയാണ് ജോസഫ് കണ്ടത്തിൽ പത്രിക നൽകിയത്. ഇതൊരു വിമതനീക്കമല്ല. കോമൺസെൻസ് ഉയോഗിച്ചതാണ്. ചിഹ്നം വേണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണിയുടെ നിർദേശപ്രകാരം സ്റ്റീഫൻ ജോർജ് റിട്ടേണിങ് ഓഫീസർക്ക് കത്തു നൽകിയതായി അറിഞ്ഞു. അത് നിലനിൽക്കുന്നതല്ല. എങ്കിലും സൂക്ഷ്മപരിശോധനയുടെ സമയത്ത് പാർട്ടിയുടെ ഭാഗം പറയാൻ ആരെങ്കിലും വേണമെന്ന് കണക്കുകൂട്ടിയാണ് പത്രിക നൽകാൻ പ്രാദേശികമായി തീരുമാനിച്ചത്. -പി.ജെ. ജോസഫ് Content Highlights:pala by election; pj joseph introduced new candidate joseph sebastian kandathil
from mathrubhumi.latestnews.rssfeed https://ift.tt/2ZKi0oY
via
IFTTT
No comments:
Post a Comment