കൊച്ചി: നാവികസേനയ്ക്കു വേണ്ടി കൊച്ചി കപ്പൽശാലയിൽ നിർമാണം പുരോഗമിക്കുന്ന വിമാന വാഹിനിക്കപ്പലിലെ ഹാർഡ് ഡിസ്ക് മോഷണത്തിന്റെ അന്വേഷണം മൂന്നുതലങ്ങളിൽ. കൊച്ചി ക്രൈം ഡിറ്റാച്ച്മെന്റ് എ.സി.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായി കപ്പൽശാലയിലെ ചില ജീവനക്കാരെ ചോദ്യം ചെയ്തു. കപ്പൽശാലയിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അതീവ പ്രാധാന്യമുള്ള വിഷയമായതിനാൽ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങിക്കഴിഞ്ഞു. പത്തു വർഷം മുൻപാണ് നാവികസേനയുടെ പുതിയ കപ്പലിന്റെ പണി കൊച്ചിയിൽ ആരംഭിച്ചത്. 2021-ൽ പൂർത്തിയാക്കി സേനയ്ക്ക് കൈമാറും. മൊത്തം 20,000 കോടി രൂപയാണ് കപ്പലിന്റെ നിർമാണച്ചെലവ്. കപ്പൽശാലയുടെ സുരക്ഷാച്ചുമതല കേന്ദ്ര വ്യവസായ സുരക്ഷാസേനയ്ക്കാണ്. നാവികസേനയ്ക്കാവശ്യമുള്ള കപ്പലായതിനാൽ ഈ മേഖലയിൽ അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളതുമാണ്. തിരിച്ചറിയൽ രേഖകൾ ഹാജരാക്കുന്ന പരിശോധന ചുരുങ്ങിയത് രണ്ടിടത്തെങ്കിലുമുള്ള സ്ഥലത്തുനിന്ന് ഉപകരണങ്ങൾ കടത്തിയതെങ്ങനെ എന്നതാണ് പ്രധാന ചോദ്യം. അതിന്റെ നിജസ്ഥിതി അറിയാനാണ് കപ്പൽശാലയിലെ ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്. മോഷണം പോയ കംപ്യൂട്ടർ ഘടകങ്ങളിൽ തന്ത്രപ്രധാനമായ വിവരങ്ങളൊന്നുമില്ലെന്ന വ്യക്തമായ സൂചനയാണ് അന്വേഷണ വിഭാഗം നൽകുന്നത്. കേവലം സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യമാക്കിയുള്ള മോഷണമാണോ എന്ന കാര്യത്തിലും സംശയമുണ്ട്. വിവരങ്ങൾ ശേഖരിച്ചിട്ടുള്ള സംവിധാനം മാത്രം നഷ്ടമായതാണ് കാരണം. സംഭവത്തെ ഗൗരവത്തോടെയാണ് എല്ലാ വിഭാഗങ്ങളും കാണുന്നത്. കപ്പൽ നിർമാണത്തിൽ മികച്ച വിലാസമുള്ള കൊച്ചി ശാലയിൽ ഇത്തരത്തിലൊരു വീഴ്ച വന്നത് അധികൃതരെ അമ്പരപ്പിച്ചിട്ടുണ്ട്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി മൻസൂഖ് മാണ്ഡവ്യ ഔദ്യോഗിക സന്ദർശനത്തിനായി കൊച്ചിയിലെത്തുന്നുണ്ട്. വ്യാഴാഴ്ച അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കപ്പൽശാലയുടെ പ്രവർത്തനം വിലയിരുത്തുമ്പോൾ ഈ വിഷയവും ചർച്ചയാകുമെന്നാണ് കരുതുന്നത്. Content Highlights:kochi naval base ships hard disks were stolen
from mathrubhumi.latestnews.rssfeed https://ift.tt/2IgiMQO
via
IFTTT
No comments:
Post a Comment