തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിനുമുമ്പുതന്നെ അഞ്ച് മണ്ഡലങ്ങളിൽ അങ്കത്തിനിറങ്ങേണ്ടിവരുന്നത് മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. പാലാ പോലെയല്ല, ഇനി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങൾ. അരൂർ കൈവിട്ടുപോകാതിരിക്കാനുള്ള കരുതലിലാണ് ഇടതുമുന്നണി. വട്ടിയൂർക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും യു.ഡി.എഫിന് അഗ്നിപരീക്ഷയാണ്. രണ്ടാംസ്ഥാനത്തുനിൽക്കുന്ന മഞ്ചേശ്വരത്തും കൈയെത്തുംദൂരത്തുനിൽക്കുന്ന വട്ടിയൂർക്കാവിലും ജയിച്ചുകയറാനാകുമോയെന്നതാണ് ബി.ജെ.പി.യുടെ ആധി. എൽ.ഡി.എഫിൽ അഞ്ചിടത്തും സി.പി.എം. സ്ഥാനാർഥികളാണു മത്സരിക്കുന്നത്. അതിനാൽ സ്ഥാനാർഥിനിർണയത്തിൽ ഘടകകക്ഷികൾക്കു റോളില്ല. അരൂർ നിലനിർത്തുകയും കോന്നി പിടിച്ചെടുക്കുകയും ചെയ്യുകയെന്നതാണു സി.പി.എമ്മിന്റെ ലക്ഷ്യം. മറ്റു മൂന്നിടത്തും പൊരുതിമുന്നേറണം. മറിച്ച് സിറ്റിങ് സീറ്റായ അരൂർപോലും നഷ്ടമാകുന്ന സ്ഥിതിയുണ്ടായാൽ അത് സി.പി.എമ്മിനും ഇടതുമുന്നണിക്കും സർക്കാരിനുമുണ്ടാക്കുന്ന ക്ഷീണം ചെറുതാവില്ല. രാഷ്ട്രീയകാലാവസ്ഥ അനുകൂലമാണെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും പാലാ ഫലം യു.ഡി.എഫിനു നിർണായകമാണ്. കെ.എം. മാണിയുടെ തട്ടകംകൈവിട്ടാൽ മറ്റ് അഞ്ചിടത്തും അതിന്റെ അലയൊലി യു.ഡി.എഫിന്റെ പ്രവർത്തനത്തിലുണ്ടാകും. എറണാകുളത്ത് ആശങ്കയില്ലെങ്കിലും കോന്നിയിലും വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും അതല്ല സ്ഥിതി. 89 വോട്ടിനാണ് മഞ്ചേശ്വരം കഴിഞ്ഞതവണ ലീഗിനെ തുണച്ചത്. അന്നത്തെ ബി.ജെ.പി.യല്ല ഇന്നത്തേതെന്ന് യു.ഡി.എഫിനും ബോധ്യമുണ്ട്. ഇടതിനോട് അടുക്കാൻപറ്റാത്ത മനസ്സല്ല കോന്നിയിലെ വോട്ടർമാർക്കുള്ളത്. അടൂർ പ്രകാശിനെ മണ്ഡലം തുണയ്ക്കുന്നത് രാഷ്ട്രീയത്തിലുപരിയായി അദ്ദേഹത്തിനുള്ള സ്വാധീനംകൊണ്ടാണ്. അതിനാൽ, മണ്ഡലം കൈവിട്ടുപോകാതിരിക്കാനുള്ള ജാഗ്രത സ്ഥാനാർഥിനിർണയത്തിൽത്തന്നെ യു.ഡി.എഫ്. പുലർത്തിയേക്കും. വട്ടിയൂർക്കാവിൽ കോൺഗ്രസിന്റെ അധീശത്വമില്ലാതാക്കാൻ ലോക്സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി.ക്കു കഴിഞ്ഞിട്ടില്ലെന്നതാണു യു.ഡി.എഫിന്റെ ആശ്വാസം. ഈ തിരഞ്ഞെടുപ്പിൽ ജനകീയാടിത്തറ വിപുലമായെന്നുതെളിയിക്കേണ്ടത് ബി.ജെ.പി.യുടെ ആവശ്യമാണ്. 89 വോട്ടിനു കഴിഞ്ഞതവണ കൈവിട്ട മഞ്ചേശ്വരത്ത് ഇത്തവണ ഈസി വാക്കോവറാകണം. വട്ടിയൂർക്കാവിൽ 2836 വോട്ടിന്റെ കോൺഗ്രസ് ലീഡ് പൊളിക്കാനാവണം. അതിനാൽ, അവർക്കും അഭിമാനപ്പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. content highlights:by election kerala
from mathrubhumi.latestnews.rssfeed https://ift.tt/2M7VBJt
via
IFTTT
No comments:
Post a Comment