കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളിൽ മൂന്നിടത്ത് ബി.ജെ.പി. ജീവന്മരണ പോരാട്ടം നടത്തും. വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ സർവശക്തിയുമെടുത്തു പോരാടാനാണു തീരുമാനം. ഇതുസംബന്ധിച്ച ചർച്ചകൾ ഞായറാഴ്ച കൊച്ചിയിൽ ചേർന്ന പാർട്ടി കോർകമ്മിറ്റി യോഗത്തിലുണ്ടായി. വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ജയസാധ്യതയുള്ള മുതിർന്ന നേതാക്കളെ രംഗത്തിറക്കും. ഒരിടത്തെങ്കിലും ജയിച്ചുകയറി കേന്ദ്രത്തിനു മുന്നിൽ സംസ്ഥാനഘടകത്തിന്റെ ഗ്രാഫ് ഉയർത്താനാണു ശ്രമം. അതേസമയം, മുതിർന്ന നേതാക്കളിൽ മിക്കവർക്കും ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ല. എന്നാൽ, ഇക്കാര്യത്തിൽ ആർ.എസ്.എസിന്റെ തീരുമാനമാവും നിർണായകം. വട്ടിയൂർക്കാവിൽ മുതിർന്നനേതാവ് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്നു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. കുമ്മനം താത്പര്യക്കുറവ് പരസ്യമായി പറഞ്ഞു. എന്നാൽ, അദ്ദേഹംതന്നെ വേണമെന്ന നിലപാടാണ് നേതൃത്വത്തിന്റേത്. സംസ്ഥാനഅധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെയും ദേശീയനിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസിന്റെയും പേരും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടി ജില്ലാ പ്രസിഡന്റ് എസ്. സുരേഷിന്റെയും സംസ്ഥാനനിർവാഹകസമിതിയംഗം വി.വി. രാജേഷിന്റെയും പേരുകളും പ്രാദേശികമായി ഉയർന്നിരുന്നു. കോന്നിയിൽ ശോഭാസുരേന്ദ്രന്റെ പേരിനാണു മുൻഗണന. കെ. സുരേന്ദ്രനും ആലോചനയിലുണ്ട്. അഴകേശൻ കുളനടയുടെ പേരും പ്രാദേശികമായി വന്നിരുന്നു. നേതാക്കളുടെ അസൗകര്യം പരിഗണിക്കുകയാണെങ്കിൽ എ.എൻ. രാധാകൃഷ്ണനും കോന്നിയിൽ നറുക്കുവീണേക്കും. മഞ്ചേശ്വരത്ത് ജില്ലാ അധ്യക്ഷൻ കെ. ശ്രീകാന്ത്, രവീശ തന്ത്രി എന്നിവരുടെ പേരുകളാണുവന്നിട്ടുള്ളത്. കെ. സുരേന്ദ്രൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് ഇവിടെ പരാജയപ്പെട്ടത്. സുരേന്ദ്രന്റെ കാര്യത്തിൽ ആർ.എസ്.എസ്. എടുക്കുന്ന തീരുമാനം മഞ്ചേശ്വരത്ത് നിർണായകമാവും. എറണാകുളത്ത് മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാലിന്റെയും മഹിളാമോർച്ച ജില്ലാ സെക്രട്ടറി പത്മജ മേനോന്റെയും പേരുകളാണു വന്നിട്ടുള്ളത്. ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി ബി. ഗോപാലകൃഷ്ണന്റെ പേരും ചർച്ചയായി. നേതൃത്വം സമർപ്പിച്ച പട്ടികയിൽ അന്തിമവാക്ക് ആർ.എസ്.എസിന്റേതാണ്. എല്ലാവശങ്ങളും പരിശോധിച്ചശേഷം അന്തിമപട്ടികയുണ്ടാക്കും. അതാവും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ അംഗീകാരത്തിനായി പോവുക. രണ്ടുദിവസത്തിനുള്ളിൽ കാര്യങ്ങളിൽ തീരുമാനമാവും. Content Highlights:Kerala By Election
from mathrubhumi.latestnews.rssfeed https://ift.tt/351ZEQ2
via
IFTTT
No comments:
Post a Comment